ജേക്കബ് തോമസിനെ മാറ്റണമെന്ന ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം
ജേക്കബ് തോമസിനെ മാറ്റണമെന്ന ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം
Monday, September 26, 2016 12:39 PM IST
കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ തത്സ്‌ഥാനത്തുനിന്നു നീക്കി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ സർക്കാരിനോടു സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ ഇത്തരമൊരു ഹർജി നിലനിൽക്കില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. തുടർന്ന് ഇതു സംബന്ധിച്ച വിവരങ്ങൾ സത്യവാങ്മൂലമായി നൽകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

മാള സ്വദേശിയായ ബിനോയ് അതിയാരത്താണു ഹർജിക്കാരൻ. ജേക്കബ് തോമസ് കെടിഡിഎഫ്സിയുടെ എംഡി ആയിരുന്ന കാലത്തു ഗവേഷണ ആവശ്യത്തിനെന്ന പേരിൽ അവധിയെടുത്ത് ആറു മാസത്തോളം കൊല്ലം ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ശമ്പളം സ്വീകരിച്ചു ജോലി ചെയ്തുവെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിമാസം 1,69,500 രൂപ ശമ്പളമായി സ്വകാര്യസ്‌ഥാപനത്തിൽനിന്നു വാങ്ങിയെന്നും ഈനടപടി നിയമവിരുദ്ധമാണെന്നും കേന്ദ്ര സർവീസ് ചട്ടത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.


തോമസ് ജേക്കബ് മൈനർപോർട്ടിന്റെ ഡയറക്ടർ ആയിരിക്കെ പർച്ചേസ് മാനുവലിനു വിരുദ്ധമായി തടി കൊണ്ടുള്ള ഫർണിച്ചർ വാങ്ങിക്കുന്നതിനുള്ള തീരുമാനം ഒഴിവാക്കി ക്രമവിരുദ്ധമായി സ്റ്റീൽ ഫർണിച്ചർ വാങ്ങിച്ചിരുന്നുവെന്നും ഹർജിയിലുണ്ട്. സർക്കാർ സ്‌ഥാപനമായ ബിഇഎംഎലിൽനിന്നു 16 കോടി രൂപയ്ക്കു കൊടുക്കാമെന്നു പറഞ്ഞ മണ്ണുമാന്തിക്കപ്പൽ ഒരു സ്വകാര്യസ്‌ഥാപനത്തിൽനിന്നു 19.86 കോടി രൂപയ്ക്കു വാങ്ങി അഴിമതി നടത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജേക്കബ് തോമസ് 1968ലെ എഐഎസ് (കോണ്ടാക്ട് റൂൾ) ചട്ടത്തിനു വിരുദ്ധമായാണു പ്രവർത്തിച്ചിരുന്നതെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.