മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
Tuesday, September 27, 2016 1:11 PM IST
കൊച്ചി: മയക്കുമരുന്നുമായി മൂന്നു യുവാക്കളെ ഷാഡോ പോലീസ് അറസ്റ്റുചെയ്തു. നോർത്ത് പറവൂർ ചേന്ദമംഗലം പുളിക്കത്തറ വീട്ടിൽ മെൻട്രോൺ വർഗീസ് (23), എടവനക്കാട് എരണ്ടത്തറ ഇ.എം. രൂപേഷ് (32), പള്ളുരുത്തി പൊന്നാത്ത് പി.എം. സനൂപ് (23) എന്നിവരെയാണ് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. എംഡിഎംഎ (മെഥലിൻ ഡൈ ഓക്സി മെറ്റാം ഫിറ്റാമിൻ) എന്നയിനം മയക്കുമരുന്നാണ് ഇവരിൽ നിന്നു കണ്ടെടുത്തത്. ഇവർക്ക് അന്തർ സംസ്‌ഥാന മയക്കുമരുന്നു ലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു.

ജമ്മു കാഷ്മീരിൽനിന്ന് ഇവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 17 തവണ മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

സംഘത്തിൽപ്പെട്ട പള്ളുരുത്തി ചോയ്സ് റോഡിൽ താമസിക്കുന്ന റിജാസ്, പള്ളുരുത്തി നടക്കൽ സ്വദേശി നിയാസ് എന്നിവർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ എന്ന മയക്കുമരുന്നിന് ഒരു ഗ്രാമിന് പതിനായിരം രൂപ വീതം വില മതിക്കും. കേരളത്തിൽ നിന്നു ഡൽഹിയിലേക്കും കാഷ്മീരിലേക്കും ഫ്ളൈറ്റിൽ യാത്ര ചെയ്യുന്ന ഇവർക്ക് യാത്രാടിക്കറ്റ് കൂടാതെ അൻപതിനായിരം രൂപകൂടി പ്രതിഫലമായി ലഭിക്കും.


പിടിയിലായവർക്കു വിദേശരാജ്യങ്ങളിൽ നിന്നുള്ള വൻലോബിയുമായി ബന്ധമുള്ളതായും സംഘത്തിന് പിന്നിൽ വൻ ലോബിയുള്ളതായി സംശയിക്കുന്നതായും സിറ്റി പോലീസ് കമ്മീഷണർ എംപി ദിനേശ് പറഞ്ഞു. ജമ്മുകാഷ്മീർ പലതവണ സന്ദർശിച്ച ഇവർക്ക് അതിർത്തി കടന്ന് മയക്കുമരുന്ന് ലഭിച്ചതായും വിവരമുണ്ട്.

രൂപേഷും സനൂപും സ്‌ഥിരമായി വിമാനത്തിൽ ജമ്മുവിലേക്കും ഡൽഹിയിലേക്കും യാത്രചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്.

ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നു പലപ്പോഴായി ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് ജില്ലാ രഹസ്യാന്വേഷണ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ.വി. വിജയൻ അറിയിച്ചു. ഷാഡോ എസ്ഐ വി. ഗോപകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, വിശാൽ, സാനുമോൻ, ശ്രീകാന്ത്, രാഹുൽ, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.