ചികിത്സ തേടി ഒളിംപിക് താരങ്ങൾ തൊടുപുഴയിൽ
ചികിത്സ തേടി ഒളിംപിക് താരങ്ങൾ തൊടുപുഴയിൽ
Wednesday, September 28, 2016 1:38 PM IST
തൊടുപുഴ: ആയുർവേദ ചികിത്സ തേടി ഒളിംപിക് താരങ്ങൾ തൊടുപുഴയിൽ എത്തി. കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് അനസും കോതമംഗലം വടാട്ടുപാറ സ്വദേശിനി അനിൽഡാ തോമസുമാണ് ചികിത്സക്കായി ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തിയത്. റിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്ററിൽ ഇരുവരും മത്സരിച്ചിരുന്നു. കാലിനു ക്ഷതമേറ്റതിനു ചികിത്സ തേടി ഇരുവരും തൊടുപുഴയിൽ എത്തിയത്. രണ്ടാഴ്ചത്തെ ചികിത്സയിലൂടെയെ ഞരമ്പിനേറ്റ ക്ഷതം പൂർണമായും മാറുകയുള്ളുവെന്നു മെഡിക്കൽ ഓഫീസർ അജീഷ് ടി. അലക്സ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ചികിത്സക്കായി തൊടുപുഴ യിൽ എത്തിയത്.റിയോയിൽ 400 മീറ്റർ റിലേയിൽ പങ്കെടുത്ത അനിൽഡ ദേശീയ ഗെയിംസിൽ സ്വർണം കരസ്‌ഥമാക്കിയിട്ടുണ്ട്.


ഫെഡറേഷൻ കപ്പിലും അനിൽഡ പങ്കെടുത്തു. എറണാകുളം കോതമംഗലം സ്വദേശിനിയായ അനിൽഡാ തോമസ് – ജെൻസി ദമ്പതികളുടെ മൂത്ത മകളാണ്. അഖിൽ സഹോദരനും അലീന സഹോദരിയുമാണ്. ഇന്ത്യക്കായി 400 മീറ്ററിലും 4 ഗുണം 400 മീറ്ററിലും റിയോയിൽ പങ്കെടുത്ത് മുഹമ്മദ് അനസ് പോളിഷ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 45.40 സെക്കൻഡ് എന്ന് ദേശീയ റെക്കോർഡ് തകർത്താണ് ഒളിംപിക് യോഗ്യത നേടിയത്.

കൊല്ലം നിലമേൽ സ്വദേശിയായ അനസ് ഷീന–യെഹിയ ദമ്പതികളുടെ മകനാണ്. അനീസ് സഹോദരനാണ്. ഇന്ത്യൻ നേവി ഓഫീസറായി കൊച്ചിയിൽ ജോലിനോക്കി വരികയാണ് മഹമ്മദ് അനസ്. തിരുവനന്തപുരം എലൈറ്റ് സ്പോർസ് അക്കാഡമിയിൽ പി.ബി ജയകുമാറിന്റെ കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.