14 കോടി കെ.ബാബുവിനും കൂട്ടർക്കുംനൽകിയെന്നു രാധാകൃഷ്ണന്റെ മൊഴി
Wednesday, September 28, 2016 1:56 PM IST
കൊച്ചി: ബാറുടമകളിൽനിന്നു പിരിച്ച 14 കോടി രൂപ മുൻമന്ത്രി കെ. ബാബുവിനും അദ്ദേഹം നിർദേശിച്ചവർക്കും നൽകിയെന്നു ബാർ ഹോട്ടൽ ഉടമ വി.എം. രാധാകൃഷ്ണൻ വിജിലൻസിനു മൊഴി നൽകി. ബാർ കോഴക്കേസിൽ മുൻ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേ തെളിവുനൽകാൻ ഇന്നലെ റേഞ്ച് ഡിവൈഎസ്പി ഫിറോസ് എം. ഷെഫീഖ് മുമ്പാകെ ഹാജരായ വി.എം. രാധാകൃഷ്ണൻ, ബാറുടമാസംഘം ഇതിനായി പിരിച്ച തുകയുടെ കണക്കും മറ്റു രേഖകളും വിജിലൻസിനു കൈമാറുകയും ചെയ്തു. ലീഗൽ ഫണ്ട് എന്ന പേരിൽ ബാർ ഹോട്ടൽ അസോസിയേഷൻ കോഴിക്കോട് ജില്ലാക്കമ്മിറ്റി പിരിച്ച പണത്തിന്റെ കണക്കാണു രാധാകൃഷ്ണൻ കൈമാറിയത്.

ലീഗൽ ഫണ്ടിലേക്ക് അസോസിയേഷൻ സംസ്‌ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം കോഴിക്കോട് ജില്ലാ ഘടകം 20 ബാറുടമകളിൽനിന്ന് 40 ലക്ഷം രൂപ പിരിച്ചെന്നു രാധാകൃഷ്ണൻ ഹാജരാക്കിയ രേഖയിൽ പറയുന്നു. സംസ്‌ഥാനത്തെ 14 ജില്ലകളിലെ ബാറുടമകളിൽനിന്നും അതതു ജില്ലാ ഘടകങ്ങൾ വഴി ഇത്തരത്തിൽ പണപ്പിരിവു നടത്തിയെന്നും രാധാകൃഷ്ണൻ വിജിലൻസിനെ അറിയിച്ചിട്ടുണ്ട്.


2014ൽ രണ്ടു ലക്ഷം രൂപ വീതമാണ് ഓരോ ബാറുടമയിൽനിന്നും ലീഗൽ ഫണ്ടിലേക്കു പിരിച്ചത്. സംസ്‌ഥാനത്തെ 700 ബാറുകളിൽനിന്നായി 14 കോടി രൂപ ഇത്തരത്തിൽ ശേഖരിച്ചു. ഈ തുക എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിനും അദ്ദേഹം നിർദേശിച്ചവർക്കുമാണു നൽകിയതെന്നും രാധാകൃഷ്ണൻ മൊഴിനൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.