ജോലി തട്ടിപ്പ്: പിടിയിലായവർക്ക് മലേഷ്യയിൽനിന്ന് 17 ലക്ഷം രൂപയെത്തി
Thursday, September 29, 2016 1:35 PM IST
പൊൻകുന്നം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടിയിലായ യുവാക്കളുടെ അക്കൗണ്ടിലേക്ക് 17 ലക്ഷം രൂപയോളം മലേഷ്യയിൽ നിന്ന് എത്തിയതായി പോലീസ് അറിയിച്ചു. ഈ തുക എന്തിനു വിനിയോഗിച്ചുവെന്നു കണ്ടെത്തിയിട്ടില്ല.

മതിയായ രേഖകളില്ലാതെ പൊൻകുന്നത്ത് താമസിച്ച് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 5.25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലേഷ്യൻ പൗരത്വമുള്ള തമിഴ്നാട്ടുകാരൻ സെയ്തുമുഹമ്മദ്(29), തമിഴ്നാട് കന്യാകുമാരി തേച്ചിപ്പാറ സ്വദേശി സിബിൻ ജോസ് (24) എന്നിവരാണ് കഴിഞ്ഞ ദിവസം പൊൻകുന്നം പോലീസിന്റെ പിടിയിലായത്.


ഇവരുടെ പക്കൽ നിന്ന് ഏഴു പാസ്പോർട്ടുകളും 21,600 രൂപയും മലേഷ്യൻ കറൻസിയും പോലീസ് കണ്ടെടുത്തിരുന്നു.

ഇവർ ജോലി വാഗ്ദാനം നൽകിയവരുടെ പാസ്പോർട്ടുകളാണ് കണ്ടെടുത്തിരിക്കുന്നത്. ജോലി വാഗ്ദാനം നൽകി ഏഴു പേരിൽ നിന്നാണ് ഇവർ പണവും പാസ്പോർട്ടും വാങ്ങിയിരിക്കുന്നത്. പിടിയിലായ കന്യാകുമാരി തേച്ചിപ്പാറ സ്വദേശി സിബിൻ ജോസിന്റെ അക്കൗണ്ടിലേക്കാണ് മലേഷ്യയിൽ നിന്ന് ഇത്രയും പണം എത്തിയിരിക്കുന്നത്. ഇയാൾക്ക് പൊൻകുന്നത്തെ മൂന്നു ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.