അതിവേഗ റെയിൽപ്പാത: കരടു റിപ്പോർട്ട് പരിഗണനയ്ക്ക്
Friday, September 30, 2016 12:31 PM IST
തിരുവനന്തപുരം സംസ്‌ഥാനത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽപാതയുടെ കരട് റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിലേക്ക്. ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ് സാധ്യതാപഠനം നടത്തിയത്. ഈ കരട് റിപ്പോർട്ട് സംസ്‌ഥാന മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്.

മണിക്കൂറിൽ 300 മുതൽ 350 വരെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവുന്ന അതിവേഗ റെയിൽപ്പാതയാണ് നിർമിക്കാനുദ്ദേശിക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. തിരുവനന്തപുരം–കണ്ണൂർ 430 കിലോമീറ്റർ ദൂരം താണ്ടാൻ രണ്ടു മണിക്കൂർ മതിയാകും. നിലവിൽ 12 മണിക്കൂറിലേറെ സമയം വേണ്ടിവരുന്നുണ്ട്. 430 കിലോമീറ്റർ പാതയ്ക്കായി ഒമ്പത് സ്റ്റേഷനുകളാണ് നിർമിക്കാനുദ്ദേശിക്കുന്നത്.


അതിവേഗ റെയിൽപ്പാതയ്ക്ക് കേന്ദ്ര സർക്കാർ അനുമതി കിട്ടിയാൽ ഒമ്പതു വർഷം കൊണ്ട് പൂർത്തിയാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ സംയുക്‌തമായി രൂപംകൊടുക്കുന്ന സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചാവും അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പാനുള്ള വായ്പയായി ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ ഏജൻസിയുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയായി വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.