തലവരിപ്പണം പരാതി: വിജിലൻസ് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി
തലവരിപ്പണം പരാതി: വിജിലൻസ് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി
Friday, September 30, 2016 12:42 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ തലവരിപ്പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട പരാതി വിജിലൻസ് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. തലവരിപ്പണം വാങ്ങുന്നതായി ഒരു കോളജിനെതിരേ ശബ്ദരേഖ അടക്കമുള്ള തെളിവുകളോടെ മാധ്യമങ്ങളിൽ വന്ന പരാതിയാണു വിജിലൻസിനു കൈമാറുന്നത്. ജയിംസ് കമ്മിറ്റിക്കു ലഭിച്ച പരാതികളും സർക്കാർ അന്വേഷിക്കും. എന്നാൽ, വർധിപ്പിച്ച ഫീസ് കുറയ്ക്കുന്ന കാര്യം പരിഗണനയിലില്ല. പരിയാരം സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കും. ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നീടു സർക്കാർ ഫീസായ 25,000 രൂപ നിരക്കായിരിക്കും ഈടാക്കുക.


സർക്കാരുമായി കരാർ ഒപ്പിടാതെ തോന്നിയപടി പ്രവേശനം നടത്തിയ മൂന്നു സ്വാശ്രയ മെഡിക്കൽ കോളജുകളുടെ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്, കെഎംസിടി, കരുണ എന്നീ മെഡിക്കൽ കോളജുകളുടെ പ്രവേശന നടപടിക്കെതിരേയാണു കോടതിയെ സമീപിക്കുന്നത്.

20 കോളജ് മാനേജ്മെന്റുകൾ സർക്കാരുമായി കരാർ ഒപ്പിട്ടതു തലവരിപ്പണം വാങ്ങില്ലെന്ന വ്യവസ്‌ഥയുടെ അടിസ്‌ഥാനത്തിലാണ്. കരാർ ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. 20 കോളജുകളെയും വരച്ചവരയിൽ നിർത്തിയത് എൽഡിഎഫ് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.