ജിഷയുടെ പിതാവിന്റെ ഹർജി മാറ്റിവച്ചു
Wednesday, October 19, 2016 1:06 PM IST
മൂവാറ്റുപുഴ: പെരുമ്പാവൂർ കുറുപ്പംപടിയിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് കെ.വി. പാപ്പു മെയിന്റനൻസ് ട്രൈബ്യൂണൽ മുമ്പാകെ നൽകിയ ഹർജി മാറ്റിവച്ചു. ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും ഹാജരായില്ല. ട്രൈബ്യൂണൽ മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവർക്കും ഇന്നലെ നോട്ടീസ് നൽകിയിരുന്നു. മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമപ്രകാരമാണു ജിഷയുടെ പിതാവ് മൂവാറ്റുപുഴ ആർഡിഒ കൂടിയായ മെയിന്റനൻസ് ട്രൈബ്യൂണലിനു ഹർജി നൽകിയത്.



ജിഷയുടെ പേരിൽ ലഭ്യമായ ആനുകൂല്യങ്ങളിൽ തനിക്ക് അർഹമായതു ലഭിക്കണമെന്നാവശ്യപ്പെട്ടാണു ജിഷയുടെ പിതാവ് പാപ്പു ഹർജി സമർപ്പിച്ചത്. എന്നാൽ, ഹർജി പരിഗണിച്ചപ്പോൾ പാപ്പു മാത്രമാണ് എത്തിയത്. പാപ്പുവിന്റെ മൊഴിയെടുത്ത ശേഷം അടുത്ത മാസം മൂന്നിനു ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റിവയ്ക്കുകയായിരുന്നു. രാജേശ്വരിയോടും ദീപയോടും അടുത്ത മാസം മൂന്നിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടു വീണ്ടും നോട്ടീസ് നൽകുമെന്ന് ആർഡിഒ എൻ.ജി. രാമചന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.