ജേക്കബ് തോമസിനെതിരായ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന്
ജേക്കബ് തോമസിനെതിരായ ഹർജി രാഷ്ട്രീയ  പ്രേരിതമെന്ന്
Thursday, October 20, 2016 1:27 PM IST
കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ സർവീസ് ചട്ടലംഘനത്തിനു നടപടി വേണമെന്ന ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും പരിഗണിക്കേണ്ടതില്ലെന്നും സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ജേക്കബ് തോമസ് സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്‌ഥാപനത്തിൽ അധ്യാപകനായി ജോലിചെയ്തു പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നും ഇതു ചട്ടലംഘനമാണെന്നും ആരോപിച്ചു കൂത്തുപറമ്പ് സ്വദേശി നരവൂർ സത്യൻ നൽകിയ ഹർജിയിലാണു സർക്കാർ ഹൈക്കോടതിയിൽ നിലപാടു വ്യക്‌തമാക്കിയത്.

ഇത്തരത്തിലുള്ള സർവീസ് വിഷയങ്ങൾ പൊതുതാല്പര്യ ഹർജിയിലൂടെ ചോദ്യംചെയ്യാൻ ഹർജിക്കാരനു കഴിയില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജിയിൽ ജേക്കബ് തോമസിനു നോട്ടീസ് നൽകണമോയെന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാനായി സിംഗിൾബെഞ്ച് ഹർജി മാറ്റി.

കെടിഡിഎഫ്സിയുടെ എംഡിയായിരിക്കെ ജേക്കബ് തോമസ് ഗവേഷണ പ്രബന്ധം പൂർത്തിയാക്കാൻ ശമ്പളമില്ലാത്ത അവധിക്ക് അപേക്ഷ നൽകിയിരുന്നു. അവധി വാങ്ങിയ ശേഷം ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സർക്കാരിന്റെ അനുമതിയില്ലാതെ പ്രതിഫലത്തോടെ ജോലി നോക്കി. ഇതു ചട്ടവിരുദ്ധമാണെന്നു കണ്ടതോടെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ജേക്കബ് തോമസിനു കാരണം കാണിക്കൽ നോട്ടീസും നൽകി. തുടർന്നു ശമ്പളമായി ലഭിച്ച തുക ജേക്കബ് തോമസ് സ്വകാര്യ സ്‌ഥാപനത്തിനു തിരിച്ചുനൽകി.


ഇക്കാരണത്താൽ അദ്ദേഹത്തിനെതിരേ നടപടി വേണ്ടെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്. ഈ വിഷയത്തിൽ കൂടുതൽ നടപടി ആവശ്യമില്ലെന്നു കേന്ദ്രസർക്കാരിനെയും അറിയിച്ചിരുന്നു. ഇക്കാലയളവിൽ അദ്ദേഹം ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന ആരോപണവും ശരിയല്ലെന്നു സർക്കാർ ചൂണ്ടിക്കാട്ടുന്നു.

അവധിയിൽ പ്രവേശിക്കുന്നതിനു മുൻപ് ഔദ്യോഗിക വാഹനം തിരികെ ഏൽപിച്ചിരുന്നു. ജേക്കബ് തോമസിനെതിരായ നടപടി അവസാനിപ്പിച്ച സർക്കാരിന്റെ തീരുമാനത്തെ ഹർജിക്കാരനു ചോദ്യംചെയ്യാനാകില്ലെന്നും സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു. ഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.