അൺ എയ്ഡഡ് സ്‌ഥാപനങ്ങളിലെ വേതനത്തിനുള്ള നിയമം കൊണ്ടുവരുമെന്നു മന്ത്രി
അൺ എയ്ഡഡ് സ്‌ഥാപനങ്ങളിലെ വേതനത്തിനുള്ള നിയമം കൊണ്ടുവരുമെന്നു മന്ത്രി
Friday, October 21, 2016 2:02 PM IST
തിരുവനന്തപുരം: കോളജുകൾ ഉൾപ്പെടെയുള്ള സംസ്‌ഥാനത്തെ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപക– അനധ്യാപക ജീവനക്കാരുടെ വേതനം നിശ്ചയിക്കുന്ന ബിൽ കൊണ്ടുവരുമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. നിയമസഭയിൽ എൻ. ഷംസുദീൻ അവതരിപ്പിച്ച കേരള അൺ എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപക– അനധ്യാപക ജീവനക്കാരുടെ വേതനം നിശ്ചയിക്കൽ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ മന്ത്രിസഭായോഗം കരടു ബിൽ അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. വൈകാതെ നിയമം നടപ്പിലാക്കും. അൺ എയ്ഡഡ് മേഖലയിലെ വേതനം സംബന്ധിച്ചുള്ള സർക്കാർ ഉത്തരവുകൾ, കോടതി ഉത്തരവുകൾ, മിനിമം വേതനം കമ്മിറ്റിയുടെ നിർദേശങ്ങൾ തുടങ്ങിയവയൊന്നും മാനേജ്മെന്റുകൾ പാലിക്കുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമനിർമാണത്തിനു തീരുമാനിച്ചിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല.


സംസ്‌ഥാനത്തെ അൺ എയ്ഡഡ് മേഖലയിലെ അധ്യാപക– അനധ്യാപക ജീവനക്കാർ അടിമസമാന സ്‌ഥിതിയാണ് അനുഭവിക്കുന്നത്. കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു. സമഗ്രമായ നിയമമാണു സർക്കാർ കൊണ്ടുവരുന്നതെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.