നിലമ്പൂരിലും എടിഎം തട്ടിപ്പ്: തമിഴ് ദമ്പതികൾക്ക് ഏഴര ലക്ഷം നഷ്‌ടമായി
Monday, October 24, 2016 1:00 PM IST
നിലമ്പൂർ: എടിഎമ്മുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പ് നിലമ്പൂരിലും. തമിഴ് ദമ്പതികൾക്കു നഷ്‌ടമായത് ഏഴര ലക്ഷത്തിലേറെ രൂപ. ഇതേത്തുടർന്നു നിലമ്പൂർ പോലീസിൽ പരാതി നൽകി. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി രഘുപതി(57), ഭാര്യ പാലക്കാട് സ്വദേശി ഗീതാകുമാരി(45) എന്നിവരുടെ പേരിൽ നിലമ്പൂർ ഇന്ത്യൻ ബാങ്കിൽ നിക്ഷേപിച്ച 7,53,800 രൂപയാണു കഴിഞ്ഞ ദിവസങ്ങളിലായി തട്ടിയെടുത്തത്. കഴിഞ്ഞ 19 മുതൽ 22 വരെയുള്ള ദിവസങ്ങളിലായി രണ്ടു പേരുടെയും അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് നഷ്‌ടമായത്. സംഭവത്തെ ക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

കോയമ്പത്തൂരിലെ മുരുകൻ തുണിമില്ലിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന രഘുപതിയുടെ മൊബൈൽ ഫോണിലേക്കാണ് കഴിഞ്ഞ 19ന് ആദ്യ വിളി വന്നത്. ഉച്ചയോടെ വന്ന സന്ദേശത്തിൽ കേരളത്തിലെ ഇന്ത്യൻ ബാങ്കിൽ നിന്നാണെന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം എടുക്കുന്നതിനായി എടിഎം കാർഡ് ആക്ടിവേറ്റ് ചെയ്യുന്നതിനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ബാങ്കിൽ പോയി 500 രൂപ പിൻവലിക്കാൻ ആവശ്യപ്പെടുകയുംചെയ്തു. ഭാര്യയുടെ അക്കൗണ്ടിൽനിന്ന് 500 രൂപ പിൻവലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ച് ഇവർ 500 രൂപ വീതം പിൻവലിച്ചു. തിരിച്ചു വീട്ടിലെത്താനും ബാക്കി കാര്യങ്ങൾ അവിടെ സംസാരിക്കാമെന്നുമായിരുന്നു പറഞ്ഞിരുന്നത്. അതനുസരിച്ച് ഇവർ വീട്ടിലെത്തിയപ്പോൾ വീണ്ടും ബാങ്കിൽനിന്നെന്നു പറഞ്ഞു വിളിക്കുകയായിരുന്നു. 4,27,000 രൂപ രഘുപതിയുടെ അക്കൗണ്ടിലും 3,26,800 രൂപ ഗീതാകുമാരിയുടെ അക്കൗണ്ടിലുമുണ്ടായിരുന്നു. രഘുപതിയുടെ കുടുംബസ്വത്ത് വിറ്റ വകയിൽ കിട്ടിയ തുക നിലമ്പൂർ ഇന്ത്യൻ ബാങ്കിൽ എസ്ബി അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു.


നികുതി പ്രശ്നം ഒഴിവാക്കാനെന്നു പറഞ്ഞാണ് രണ്ട് അക്കൗണ്ടുകളിലായാണു പണം നിക്ഷേപിച്ചത്. എടിഎം കാർഡ് വേണ്ടെന്നു പറഞ്ഞിരുന്നെങ്കിലും ഇതാണ് രീതിയെന്നു പറഞ്ഞും പണം പിൻവലിക്കാൻ സൗകര്യമാണെന്നു പറഞ്ഞും ബാങ്ക് എടിഎം കാർഡ് അനുവദിക്കുകയായിരുന്നുവെന്നു ഗീതാകുമാരി പറഞ്ഞു. 19നു ശേഷം തുടർന്നുള്ള മൂന്നു ദിവസങ്ങളിലായി രണ്ടുപേരുടെയും ബാങ്ക് അക്കൗണ്ടുകളിലുള്ള പണം 500 രൂപ മുതൽ 40,000 രൂപവരെ അജ്‌ഞാത കേന്ദ്രത്തിലുള്ളവർ പിൻവലിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.