ഉമ്മൻ ചാണ്ടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് ജനങ്ങളോടു മാപ്പുപറയണം: അച്യുതാനന്ദൻ
ഉമ്മൻ ചാണ്ടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് ജനങ്ങളോടു മാപ്പുപറയണം: അച്യുതാനന്ദൻ
Monday, October 24, 2016 1:00 PM IST
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് പണം തട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട ഉമ്മൻ ചാണ്ടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് ജനങ്ങളോടു മാപ്പു പറയണമെന്നു സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ.

ബംഗളൂരു സെഷൻസ് കോടതിയുടെ ഈ ശിക്ഷാവിധി സോളാർ കേസിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നടത്തിയ തട്ടിപ്പുകളെപ്പറ്റി എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ്. ഇനിയും പല കേസുകളിലും വിധി വരാനിരിക്കുന്നതേയുള്ളൂ. സോളാർ അന്വേഷണ കമ്മീഷനു മുമ്പാകെ ഉമ്മൻചാണ്ടി നൽകിയ മൊഴി മുഴുവൻ കള്ളമാണെന്ന എൽഡിഎഫ് ആക്ഷേപവും ഈ കോടതിവിധി ശരിവച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇനിയും തട്ടാമുട്ടിയും തൊടുന്യായങ്ങളും പറഞ്ഞ് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത് ശുദ്ധ അസംബന്ധമാണ്.


സോളാർ തട്ടിപ്പിന്റെ ഓരോ ഘട്ടത്തിലും താനും എൽഡിഎഫും ഉമ്മൻചാണ്ടിക്കെതിരെ ആരോപണങ്ങളും തെളിവുകളും കൊണ്ടുവന്നപ്പോൾ അതൊന്നും അംഗീകരിക്കാതെ തന്റെ മനഃസാക്ഷിയാണ് അത്യുന്നത കോടതി എന്നുപറഞ്ഞാണ് ഉമ്മൻ ചാണ്ടി രക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഇപ്പോഴും ആ മനഃസാക്ഷിയെ പിടിച്ച് തടിതപ്പാനാണോ ഉമ്മൻചാണ്ടിയുടെ ഭാവം എന്നറിയാൻ കേരളീയർക്ക് താൽപര്യമുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരായ കോടതിവിധി സംബന്ധിച്ച് നിലപാട് വ്യക്‌തമാക്കാൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും രമേശ് ചെന്നിത്തലയും തയാറാവണമെന്നും അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.