ചട്ടലംഘന കേസിൽ അന്വേഷണത്തിനു സന്നദ്ധത: ജേക്കബ് തോമസ് സിബിഐക്കു കത്തയച്ചു
ചട്ടലംഘന കേസിൽ അന്വേഷണത്തിനു സന്നദ്ധത: ജേക്കബ് തോമസ് സിബിഐക്കു കത്തയച്ചു
Tuesday, October 25, 2016 1:42 PM IST
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കെടിഡിഎഫ്സിയുടെ എംഡിയായിരിക്കെ, അവധിയെടുത്തു ചട്ടവിരുദ്ധമായി സ്വകാര്യ സ്‌ഥാപനത്തിൽ ജോലി നോക്കിയെന്ന ആരോപണം അന്വേഷിക്കാൻ തയാറാണെന്ന സിബിഐയുടെ നിലപാടിനെതിരേ ഡിജിപി ജേക്കബ് തോമസ്.

സിബിഐ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിനെ ചോദ്യംചെയ്തു ജേക്കബ് തോമസ് സിബിഐ ഡയറക്ടർക്കു കത്തയച്ചു. ഡിജിപി പദവിയിലുള്ള ഉദ്യോഗസ്‌ഥനെ സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചാണോ സത്യവാങ്മൂലം നൽകിയതെന്നു കത്തിൽ ജേക്കബ് തോമസ് ചോദിച്ചിട്ടുണ്ട്.

ഹൈക്കോടതിയിലെ സത്യവാങ്മൂലം അസാധാരണമാണെന്ന് ജേക്കബ് തോമസ് കത്തിൽ പറയുന്നു. നടപടി സിബിഐ ഡയറക്ടറുടെ അറിവോടെയാണോയെന്നു വ്യക്‌തമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കത്തിന്റെ പകർപ്പ് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ എന്നിവർക്കും ജേക്കബ് തോമസ് നൽകി.


കെടിഡിഎഫ്സിയുടെ എംഡിയായിരിക്കെ ജേക്കബ് തോമസ് 2009 മാർച്ച് ആറു മുതൽ ജൂൺ ആറുവരെ അവധിയെടുത്തു കൊല്ലത്തെ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഡയറക്ടറായി ജോലി നോക്കിയെന്നും ഈ ഇനത്തിൽ പ്രതിമാസം 1.69 ലക്ഷം രൂപ കൈപ്പറ്റിയെന്നുമുള്ള പരാതിയിൽ കാര്യക്ഷമമായി അന്വേഷണം നടന്നില്ലെന്നു ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂർ നൽകിയ ഹർജിയിലാണു സിബിഐ അന്വേഷണം നടത്താൻ തയാറാണെന്നു ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

വ്യക്‌തിപരമായ നേട്ടത്തിനുവേണ്ടി ഒരു സീനിയർ പൊതുസേവകൻ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്നും ഇതുവഴി ഔദ്യോഗികമായ പെരുമാറ്റദൂഷ്യമുണ്ടായെന്നുമുള്ള പരാതി ഗൗരവമാണെന്നും അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നുമാണു സിബിഐ തങ്ങളുടെ അഭിഭാഷകൻ മുഖേന മറുപടി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.