വാഹനാപകടത്തിൽ മരിച്ച വ്യാപാരിയുടെ കുടുംബത്തിന് 52 ലക്ഷം നഷ്ടപരിഹാരം
Wednesday, October 26, 2016 12:07 PM IST
തൊടുപുഴ: വാഹനാപകടത്തിൽ മരിച്ച വ്യാപാരിയുടെ കുടുംബത്തിനു നഷ്ടപരിഹാരമായി 52 ലക്ഷം രൂപ ഇൻഷ്വറൻസ് കമ്പനി നൽകാൻ കോടതി വിധിച്ചു. മുട്ടത്ത് ഷോജി റബേഴ്സ് ഉടമ ശങ്കരപ്പിള്ളി പടിഞ്ഞാറേപീടികയിൽ ഷോജി സെബാസ്റ്റ്യന്റെ (46) കുടുംബത്തിനാണ് മുതലും പലിശയും കോടതി ചെലവും ഉൾപ്പെടെ 52 ലക്ഷം രൂപ നൽകാൻ വിധിയുണ്ടായത്. തൊടുപുഴ അഡീഷണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ നമ്പർ രണ്ട് ജഡ്ജി വി.ജി. ശ്രീദേവിയാണ് സ്വകാര്യ ഇൻഷ്വറൻസ് കമ്പനിക്കെതിരേ വിധി പ്രസ്താവിച്ചത്. മൂന്നു മാസത്തിനുള്ളിൽ കോടതി മുമ്പാകെ തുക കെട്ടിവയ്ക്കണം.


വാദിക്കുവേണ്ടി അഡ്വ. ജയിംസ് തോമസ് ആനക്കല്ലുങ്കൽ, അഡ്വ. സാബിറ്റ് സി. പുരയിടം എന്നിവർ ഹാജരായി. 2014 ജൂലൈ 12 നു രാവിലെ 9.30 നു വീടിനു സമീപം ശങ്കരപ്പിള്ളിയിൽ വച്ചാണ് അപകടം. വീട്ടിൽ നിന്നും സ്‌ഥാപനത്തിലേക്കു ബൈക്കിൽ വരുമ്പോൾ നിയന്ത്രണം വിട്ടുവന്ന കാറിടിക്കുകയായിരുന്നു.

അപകടത്തെത്തുടർന്നു കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ ജസീന്ത, മക്കളായ ആൻ മരിയ, ജെസ് മരിയ, റോസ് മരിയ, മാതാപിതാക്കളായ സെബാസ്റ്റ്യൻ, അച്ചാമ്മ തുടങ്ങിയവരുടെ ഹർജി പരിഗണിച്ചാണു വിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.