ഭരണ നവീകരണ പരിപാടി സർക്കാർ വിശദമായി പരിശോധിക്കും: മുഖ്യമന്ത്രി
ഭരണ നവീകരണ പരിപാടി സർക്കാർ വിശദമായി പരിശോധിക്കും: മുഖ്യമന്ത്രി
Wednesday, October 26, 2016 12:11 PM IST
തിരുവനന്തപുരം: എഡിബി വായ്പ ഉപയോഗിച്ചു നടപ്പിലാക്കിയ ഭരണ നവീകരണ പരിപാടിയിൽ വന്ന വീഴ്ചകളെക്കുറിച്ച് സർക്കാർ വിശദമായ പരിശോധന നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയേക്കുറിച്ച് വി.ഡി. സതീശൻ അധ്യക്ഷനായ നിയമസഭാ എസ്റ്റിമേറ്റ്സ് കമ്മിറ്റി 2014ൽ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതി നടപ്പിലാക്കുന്ന കാലത്തുണ്ടായിരുന്ന ആശങ്ക ശരിവയ്ക്കുന്നതാണു റിപ്പോർട്ടിലെ കണ്ടെത്തലുകൾ. വായ്പ നൽകുന്നതിനായി എഡിബി മുന്നോട്ടുവച്ച വ്യവസ്‌ഥകളെയായിരുന്നു തങ്ങൾ അന്ന് എതിർത്തത്. ഭരണരംഗം നവീകരിക്കുന്നതിനുള്ള പരിപാടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ഏകജാലക സംവിധാനം ശക്‌തിപ്പെടുത്തും. സംസ്‌ഥാന സിവിൽ സർവീസ് നടപ്പിലാക്കും. ഭരണ നിർവഹണ മാന്വൽ പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


എഡിബി വായ്പയും നെതർലൻഡ്സ് സർക്കാരിൽ നിന്നുള്ള ഗ്രാന്റും കേന്ദ്ര സർക്കാരിന്റെ ഗ്രാന്റും ഉൾപ്പെടെ 1,148 കോടി രൂപയുടെ പദ്ധതിയായിരുന്നു നടപ്പിലാക്കേണ്ടത്. എന്നാൽ, ഭരണ നവീകരണ പരിപാടിക്കായി 536 കോടി രൂപ മാത്രമാണു ചെലവഴിച്ചതെന്നു സമിതി കണ്ടെത്തി. 756.46 കോടി രൂപ ഊർജവകുപ്പിനും 12.08 കോടി രൂപ അഴീക്കൽ തുറമുഖത്തിനും നൽകി. പരിപാടിയുടെ നിർവഹണം സംബന്ധിച്ച വിശദാംശങ്ങളൊന്നും സമിതിക്കു ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയാറായില്ല. എത്ര തുക ചെലവഴിച്ചെന്നോ എത്ര തുക ബാക്കിയുണ്ടെന്നോ ഉള്ള വിവരങ്ങൾ പോലും ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.