സോളാർ: ഉമ്മൻ ചാണ്ടിക്കെതിരായ തെളിവ് കൈമാറാൻ ആവശ്യപ്പെട്ടെന്നു മൊഴി
Friday, December 2, 2016 4:30 PM IST
കൊച്ചി: വ്യവസായി ഏബ്രഹാം കലമണ്ണിലും അഭിഭാഷകൻ തോമസ് കൊണ്ടോടിയും സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരായ തെളിവുകൾ കൈമാറാൻ ആവശ്യപ്പെട്ടിരുന്നതായി സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുടെ ഡ്രൈവറും ബന്ധുവുമായ ബി. വിനുകുമാർ സോളാർ കമ്മീഷനിൽ മൊഴിനൽകി.

സോളാർ കേസുമായി ബന്ധപ്പെട്ടു പത്തനംതിട്ട കോടതിയിൽ എത്തിയപ്പോൾ പരിചയപ്പെട്ട നൗഷാദ് എന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഖേനെയാണു തോമസ് കൊണ്ടോടിയെക്കുറിച്ച് അറിഞ്ഞത്. വിവിധ കോടതികളിലുള്ള കേസുകൾ ഒറ്റക്കോടതിയിലാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ നൗഷാദാണു തങ്ങളെ ഉപദേശിച്ചത്. നൗഷാദ് പറഞ്ഞതനുസരിച്ച് എറണാകുളത്ത് അഭിഭാഷകൻ ദീപു തങ്കച്ചനെ കണ്ടു വക്കാലത്തു നൽകി. ഈസമയം ദീപുവിന്റെ ഓഫീസിലേക്കു തോമസ് കെണ്ടോടി എത്തി സരിതയോടു നേരിട്ടു സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് അടുത്ത ദിവസം വൈകുന്നേരം തോമസ് കൊണ്ടോടിയെ കാണാൻ എറണാകുളത്തെ ഓഫീസിലെത്തി. ഈ സമയം നൗഷാദും തങ്ങൾക്കൊപ്പം ഓഫീസിനു മുന്നിലെത്തി. വക്കീൽ വരാൻ വൈകിയതിനാൽ ഓഫീസിനു താഴെവച്ചു നൗഷാദുമായി സരിതയും താനും സംസാരിച്ചു. ഈ സംഭാഷണം മൊബൈലിൽ റിക്കാർഡ് ചെയ്തിരുന്നു. എന്നാൽ, നൗഷാദിനെ ഒഴിവാക്കിയാണു തോമസ് കൊണ്ടോടി സരിതയെയും തന്നെയും ഓഫീസിലേക്കു വിളിപ്പിച്ചത്.


പുതുപ്പള്ളി സ്വദേശിയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണു നിങ്ങളെ നേരിട്ടു കാണുന്നതെന്നും കൊണ്ടോടി പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായി കൈയിലുള്ള തെളിവുകൾ കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയിൽനിന്നു കിട്ടാനുള്ള പണം വാങ്ങിത്തരാമെന്നും കേസുകൾ സെറ്റിൽ ചെയ്യാമെന്നും അദ്ദേഹം ഉറപ്പുനൽകിയിരുന്നുവെന്നും വിനു മൊഴി നൽകി. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാനുള്ള നീക്കം നടത്തുന്നുണ്ടെന്നും അതിനാലാണു തെളിവുകൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. എന്നാൽ, സംശയം തോന്നിയതിനാൽ മൊബൈലിൽ ഇതു റിക്കാർഡ് ചെയ്തു. അഭിഭാഷകൻ അജിത്ത്വഴിയാണു വ്യവസായി ഏബ്രഹാം കലമണ്ണിൽ തന്നെ ഫോണിൽ ബന്ധപ്പെട്ടതെന്നും വിനു മൊഴി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.