മാവോയിസ്റ്റുകളുടെ മൃതദേഹം രണ്ടു ദിവസംകൂടി മോർച്ചറിയിൽ സൂക്ഷിക്കും
മാവോയിസ്റ്റുകളുടെ മൃതദേഹം രണ്ടു ദിവസംകൂടി മോർച്ചറിയിൽ സൂക്ഷിക്കും
Tuesday, December 6, 2016 3:42 PM IST
കോഴിക്കോട്: നിലമ്പൂർ വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹങ്ങൾ ഒമ്പതുവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽതന്നെ സൂക്ഷിക്കും. മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടർന്നു തമിഴ്നാട്ടിലേക്കു കൊണ്ടുപോകാൻ സാധിക്കില്ലെന്നും രണ്ടു ദിവസംകൂടി മോർച്ചറിയിൽ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജന്റെ സഹോദരൻ ഡി. ശ്രീധരൻ നൽകിയ അപേക്ഷയെത്തുടർന്നാണു തീരുമാനം.

മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് ശ്രീധരൻ അപേക്ഷ നൽകിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.സി. സജീവും അപേക്ഷ നൽകിയിരുന്നു.

വെടിയേറ്റു മരിച്ച അജിത എന്ന കാവേരിയുടെ ബന്ധുക്കൾ ഇന്നലെയും മൃതദേഹം കാണാനോ ഏറ്റെടുക്കാനോ എത്തിയില്ല. അതിനാൽ മൃതദേഹം പോലീസ് തന്നെ സംസ്കരിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, കുപ്പു ദേവരാജിന്റെ മൃതദേഹം രണ്ടു ദിവസംകൂടി മോർച്ചറിയിൽ സൂക്ഷിക്കുന്ന സാഹചര്യത്തിൽ അജിതയുടെ മൃതദേഹവും സൂക്ഷിക്കുമെന്നാണു പോലീസ് അറിയിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ ബന്ധുക്കൾ വന്നാൽ വിട്ടുകൊടുക്കുമെന്നും പോലീസ് വ്യക്‌തമാക്കി.


അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്നു മനുഷ്യാവകാശ പ്രവർത്തകൻ എ. വാസു മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ആവശ്യം അംഗീകരിക്കാനാവില്ലെന്നു പോലീസ് അറിയിച്ചു. തമിഴ്നാട്ടിലും കർണാടകയിലും വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്നും അതിനാൽ അമ്മയ്ക്കും മറ്റു ബന്ധുക്കൾക്കും കോഴിക്കോട്ട് എത്താൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു കുപ്പു ദേവരാജന്റെ സഹോദരൻ ശ്രീധരന്റെ അപേക്ഷയിൽ പറഞ്ഞത്. അവർ എത്തി അന്തിമോപചാരം അർപ്പിച്ച ശേഷമേ മൃതദേഹം സംസ്കരിക്കാനാവൂ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂഷിക്കുന്നതിനുള്ള ചെലവു വഹിക്കാൻ തയാറാണെന്നും ശ്രീധരൻ അപേക്ഷയിൽ വ്യക്‌തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.