മാത്യു ജോണിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാകാതെ പുഷ്പമ്മയും യാത്രയായി
മാത്യു ജോണിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാകാതെ പുഷ്പമ്മയും യാത്രയായി
Wednesday, December 7, 2016 4:02 PM IST
ചങ്ങനാശേരി: ജോലിക്കിടെ വാഹനമിടിച്ചു ഭർത്താവ് മരിക്കാനിടയായ അപകടത്തിലെ വാഹനം കണ്ടെത്താനുള്ള ശ്രമത്തിനിടെ പുഷ്പമ്മ (52) യാത്രയായി. തൃക്കൊടിത്താനം കെഎസ്ഇബി സെക്ഷനിലെ ഓവർസിയർ കൊടിനാട്ടുംകുന്ന് വലിയപറമ്പിൽ മാത്യു ജോണി(സണ്ണിച്ചൻ)ന്റെ ഭാര്യയാണു പുഷ്പമ്മ. 2015 ജൂൺ 10ന് പുലർച്ചെ 3.30ന് നാലുകോടിക്കു സമീപം കിളിമലയിൽ വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയാണു മാത്യു അജ്‌ഞാത വാഹനം ഇടിച്ചു മരിച്ചത്.

അന്നുമുതൽ തൃക്കൊടിത്താനം പോലീസ് അന്വേഷണം നടത്തിയെങ്കിലും അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തന്റെ ഭർത്താവ് മരിക്കാനിടയായ അപകടത്തിലെ വാഹനം കണ്ടെത്തിയാലേ നഷ്ടപരിഹാരത്തുക ഇൻഷ്വറൻസ് കമ്പനിയിൽനിന്നു ലഭിക്കൂ. ഇക്കാര്യത്തിനായി പരിശ്രമിക്കുന്നതിനിടെയാണു പുഷ്പമ്മ രോഗബാധിതയായി മരിച്ചത്.


വാഹനം കണ്ടെത്താൻ പോലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മാത്യുവിന്റെ ജോലിയിൽനിന്നുള്ള വരുമാനംകൊണ്ടാണു പുഷ്പമ്മയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. മാത്യുവിന്റെ മരണത്തോടെ വിഷമത്തിലായിരുന്ന മക്കൾക്കു മാതാവ് പുഷ്പമ്മയുടെ മരണം ഇരട്ട ആഘാതമായി.

പുഷ്പമ്മ എടത്വ വാണിയപ്പുരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്നു രാവിലെ പത്തിനു കൊടിനാട്ടുകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ക്രിസ്റ്റി (റൂബിഹാൾ നഴ്സിംഗ് ഹോം പൂന), ക്രിസ്റ്റീന (വിദ്യാർഥിനി, അമൽജ്യോതി എൻജിനിയറിംഗ് കോളജ്, കാഞ്ഞിരപ്പള്ളി), ക്രിസ്റ്റോ (ക്രിസ്തുജ്യോതി സ്കൂൾ ചെത്തിപ്പുഴ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.