റബര്‍ വില 143 രൂപ; ഒട്ടുപാല്‍ നൂറില്‍
റബര്‍ വില 143 രൂപ; ഒട്ടുപാല്‍ നൂറില്‍
Wednesday, January 11, 2017 3:15 PM IST
കോട്ടയം: കാലങ്ങള്‍ നീണ്ട മാന്ദ്യത്തിനുശേഷം റബര്‍ ആഭ്യന്തരവില ആര്‍എസ്എസ് നാല് ഗ്രേഡിന് 143 രൂപയിലെത്തി. വ്യാപാരികള്‍ പ്രഖ്യാപിച്ച വില 140 രൂപയാണ്. അന്താരാഷ്ട്രവില ഇന്നലെ 169.56 രൂപയായിരിക്കെ വരുംദിവസങ്ങളില്‍ വില കുറച്ചുകൂടി ഉയരാനാണു സാധ്യത.

ഒരു മാസത്തോളം ചരക്ക് വാങ്ങാതെ മാറിനിന്ന വന്‍കിട ടയര്‍ കമ്പനികള്‍ ഒരാഴ്ചയായി ആഭ്യന്തര മാര്‍ക്കറ്റില്‍നിന്നു ചരക്ക് വാങ്ങിത്തുടങ്ങിയതും ആഭ്യന്തര വില മെച്ചപ്പെടാന്‍ കാരണമായിട്ടുണ്ട്. 25 ശതമാനം ഇറക്കുമതി ചുങ്കം നല്‍കി റബര്‍ പുറത്തുനിന്നു കൊണ്ടുവന്നാല്‍ വലിയ നഷ്ടമുണ്ടാകും. ഈ സാഹചര്യത്തില്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നു വാങ്ങാന്‍ ടയര്‍ കമ്പനികള്‍ നിര്‍ബന്ധിതരായി.

136 രൂപയായി ആഭ്യന്തര വില ഉയര്‍ന്നശേഷം ടയര്‍ കമ്പനികള്‍ മാര്‍ക്കറ്റ് വിട്ടു നില്‍ക്കുകയായിരുന്നു. കിഴക്കനേഷന്‍ റബര്‍ ഉത്പാദക രാജ്യങ്ങളില്‍ ഉത്പാദനത്തിലുണ്ടായ മാന്ദ്യവും ചൈനയുടെ റബര്‍ വാങ്ങലുമാണ് ആഗോളവിലയില്‍ വര്‍ധനവിനു കാരണം.


ഫീല്‍ഡ് ലാറ്റക്‌സ് വില ഇന്നലെ 110 രൂപയായി. ഒരാഴ്ചയായി ലാറ്റക്‌സിന് ഇതര സംസ്ഥാനങ്ങളില്‍നിന്ന് ആവശ്യക്കാര്‍ ഏറെയുണ്ട്. വരുംദിവസങ്ങളിലും ലാറ്റക്‌സ് വില മെച്ചപ്പെടുമെന്നാണു സൂചന. ഒട്ടുപാലിനു രണ്ടാഴ്ചയ്ക്കുള്ളില്‍ 25 രൂപ വര്‍ധിച്ചു 100 രൂപയിലെത്തി. എന്നാല്‍, റബര്‍ വില മെച്ചപ്പെടുന്ന സാഹചര്യത്തിലും കറന്‍സി പ്രതിസന്ധി വ്യാപാരത്തെ സാരമായി ബാധിക്കുന്നുണ്ട്. മിക്ക കടകളിലും പണത്തിനു പകരം ചെക്കാണു വ്യാപാരികള്‍ കര്‍ഷകര്‍ക്കു നല്‍കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.