ചിങ്ങവനം: മാജിക്കിന്റെ മായികലോകം കാട്ടി ത്രില്ലടിപ്പിക്കുന്ന മജിഷ്യൻ മുതുകാട് മെഴുകുപ്രതിമയായി, പക്ഷേ, ഇതു മാജിക്കല്ല. കന്യാകുമാരിയിലെ ബേവാച്ച് മ്യൂസിയത്തിൽ 22ൽപ്പരം ലോക പ്രശസ്ത വ്യക്തികൾക്കൊപ്പം ഇടം പിടിക്കാനാണ് മെഴുകുപ്രതിമ ഒരുങ്ങിയത്. പാക്കിൽ കുഴിമലയിൽ ബേബി അലക്സിന്റെ പണിപ്പുരയിലാണു ഇതു പിറവിയെടുത്തത്.
ബനഡിക്ട് 16-ാമൻ മാർപാപ്പ, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, മദർ തെരേസ, ആൽബർട്ട് ഐൻസ്റ്റൈൻ, ചാർലി ചാപ്ലിൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം, ഡോ. മൻമോഹൻ സിംഗ്, അമിതാബ് ബച്ചൻ, മൈക്കിൾ ജാക്സണ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവരുടെ പ്രതിമകൾക്കൊപ്പം സ്ഥാപിക്കും. ഇവിടുള്ള ഇരുപതോളം പ്രതിമകൾ അലക്സിന്റെ കരവിരുതാണ്. പത്തു വർഷം മുമ്പ് മദർ തെരേസയുടെ പ്രതിമ നിർമിച്ചാണു തുടക്കമിട്ടത്. ഇന്ത്യയിൽ ആകെ നാലു പേരും, കേരളത്തിൽ അലക്സിനെ കൂടാതെ മറ്റൊരാളുമാണു മെഴുക് പ്രതിമയുടെ ശിൽപികൾ.
പാക്കിൽനിന്നു ബേവാച്ച് മ്യുസിയത്തിലേക്കു കൊണ്ടുപോകുന്ന പ്രതിമ പിന്നീടു സാക്ഷാൽ മുതുകാടു തന്നെ ഇന്ദ്രജാല പ്രകടനത്തിലൂടെ കാണികൾക്കു മുന്നിൽ അനാഛാദനം ചെയ്യും.
ഏതാനും മാസങ്ങൾക്ക് മുന്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും വേളാങ്കണ്ണി പള്ളിയിൽ സ്ഥാപിക്കാനായി മദർ തെരേസയുടെ മെഴുകു പ്രതിമകൾ രൂപപ്പെടുത്തിയിരുന്നു. നയൻതാര, കമലഹാസൻ, എ.ആർ. റഹ്മാൻ, ശ്രേയ ഘോഷാൽ, സോണിയ ഗാന്ധി എന്നിവരുടെ പ്രതിമകളും അലക്സിന്റെ പണിപ്പുരയിൽ വൈകാതെ പിറവിയെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.