കോട്ടയം: സിഎസ്ഐ സഭയുടെ മോഡറേറ്ററായി ബിഷപ് റവ. തോമസ് കെ. ഉമ്മൻ സ്ഥാനമേറ്റു. ഇന്നലെ അവസാനിച്ച സിഎസ്ഐ സഭയുടെ 35-ാമതു സിനഡിന്റെ സമാപനത്തിലാണ് ബിഷപ് റവ. തോമസ് കെ. ഉമ്മൻ മോഡറേറ്ററായി സ്ഥാനമേറ്റെടുത്തത്. ഡെപ്യൂട്ടി മോഡറേറ്ററായി ബിഷപ് വാതപ്പളളി പ്രസാദ് റാവു, ജനറൽ സെക്രട്ടറിയായി റവ.ഡോ. ദാനിയേൽ രത്നാകർ സദാനന്ദ, ട്രഷററായി റോബർട്ട് ബ്രൂസ് എന്നിവരും സ്ഥാനമേറ്റെടുത്തു. നാലു പേരും ഇന്നു രാവിലെ 11നു ചെന്നൈ റോയൽപ്പേട്ടയിലെ സിനഡ് ആസ്ഥാനത്തു ചാർജ് ഏറ്റെടുക്കും.
സിനഡിനൊടുവിൽ നിലവിലെ മോഡറേറ്റർ റവ.ഡോ. ജി. ദൈവാശീർവാദത്തിന്റെ കാർമികത്വത്തിൽ നടന്ന പ്രത്യേക ശുശ്രൂഷകൾക്കു മധ്യേയായിരുന്നു സ്ഥാനാരോഹണം. മോഡറേറ്ററും ഡെപ്യൂട്ടി മോഡറേറ്ററും ജനറൽ സെക്രട്ടറിയും ട്രഷററും നിലവിലെ മോഡറേറ്റർ മുന്‍പാകെ സത്യവാചകം ചൊല്ലി അധികാരമേറ്റെടുത്തു. സിഎസ്ഐ സിനഡ് തെരഞ്ഞെടുപ്പിനു ചുമതലവഹിച്ച വിജയ് പ്രധാൻ ഭാരവാഹികളുടെ പേരുകൾ ഒൗദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണു സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിച്ചത്.
സിഎസ്ഐ സഭയുടെയും ഇതര സഹോദര സഭകളുടെയും വിദേശപങ്കാളിത്ത സഭകളുടെയും ബിഷപ്പുമാരും സിഎസ്ഐ മധ്യകേരള മഹായിടവകയിലെ വൈദികസമൂഹവും സഭാപ്രവർത്തകരും മഹായിടവക എക്സിക്യുട്ടീവ് അംഗങ്ങളും കൗണ്‍സിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സ്ഥാനാരോഹണ ശുശ്രൂഷകൾക്കുശേഷം പുതിയ ഭാരവാഹികളെ അനുമോദിച്ചു സമ്മേളനവും നടന്നു. സിഎസ്ഐ മധ്യകേരള മഹായിടവകയിൽനിന്ന് റവ. ടി.ജെ. ജോണ്‍, ജേക്കബ് ഫിലിപ്പ് മങ്കുഴി, റോബി ജിജു, റവ.ഡോ. പി.കെ. കുരുവിള എന്നിവർ സിനഡ് എക്സിക്യുട്ടീവ് അംഗങ്ങളായും, റവ.ഡോ. സാബു കെ. ചെറിയാൻ, റവ. നെൽസണ്‍ ചാക്കോ, റവ. ലാൽജി എം. ഫിലിപ്പ്, റവ. ബിനു ഫിലിപ്പ്, സ്റ്റീഫൻ ജെ. ദാനിയേൽ, സാബു പുല്ലാട്, അനൂപ് വർഗീസ്, അനീഷ് വി. കോര, സിൽജോ സ്റ്റീഫൻ, അപ്പു കുര്യൻ തോമസ്, പ്രഫ. സുമോദ് എം. ജോണ്‍, പ്രഫ. ഷീബ ജോസ്, ആശാ ബിനു, ജോളി മാത്യൂസ് എന്നിവർ സിനഡിന്റെ വിവിധ ബോർഡുകളിലേക്കും കമ്മിറ്റികളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാരോഹണത്തോടെ നാല് ദിവസമായി കോട്ടയത്ത് നടന്നുവന്ന സിനഡ് സമ്മേളനവും സമാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.