ക്ലോറിനേറ്റ് ചെയ്ത ജലം പുർണമായും സുരക്ഷിതമെന്നു കരുതരുത്. കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകളിലും മറ്റു പ്ലംപിംഗ് വസ്തുക്കളിലുംനിന്നു കുടിവെളളത്തിൽ ലെഡ് കലരാനുള്ള സാധ്യതയുണ്ട്. രക്തത്തിൽ ലെഡ് ക്രമാതീതമായാൽ കുട്ടികളിൽ വിളർച്ച, പഠനത്തിനും കേൾവിക്കും തകരാറുകൾ, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, ഐക്യു കുറയൽ എന്നിവയ്ക്കു സാധ്യതയേറും. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം കുഴപ്പത്തിലാകും.
നാഡീവ്യവസ്ഥ, തലച്ചോറ്, മറ്റ് അവയവങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ലെഡ് വിഷബാധ തകരാറിലാക്കുന്നു. പെരുമാറ്റപ്രശ്നങ്ങൾക്കും പ്രത്യുത്പാദന വ്യവസ്ഥയിൽ തകരാറുകൾക്കും ഇടയാക്കുന്നു. ലെഡ് വിഷബാധ കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയാണ്; ആറു വയസിൽ താഴെയുളള കുട്ടികളെയാണ് ഏറെ ബാധിക്കുന്നത്. ക്രോംപ്ലേറ്റഡ് പിത്തള ടാപ്പുകളിൽ മൂന്നു മുതൽ എട്ടു ശതമാനം വരെ ലെഡ് അടങ്ങിയിരിക്കുന്നു. പൈപ്പിൽ കിടന്നു ചൂടായ വെളളത്തിൽ ലെഡിന്റെ അംശം കൂടുതലാണ്. പൈപ്പിൽ കെട്ടിക്കിടക്കുന്ന വെളളം രാവിലെ ഉപയോഗത്തിനു മുമ്പ് അല്പനേരം തുറന്നുവിടണം. പൈപ്പിൽ കെട്ടിക്കിടന്നു ചൂടായ വെള്ളവും അല്പനേരം തുറന്നുകളയണം. പൈപ്പ് വെള്ളത്തിന്റെ ഗുണനിലവാരം ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തുക.
കരുതലോടെ
വീട്ടുപയോഗത്തിനുളള പാത്രങ്ങളും മറ്റും വാങ്ങുമ്പോൾ അവയിൽ പൂശിയിട്ടുളള രാസപദാർഥങ്ങൾ ആരോഗ്യ ജീവിതത്തിനു ഭീഷണിയുളളതാണോ എന്ന് അന്വേഷിച്ചറിഞ്ഞശേഷം തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. അത്തരം രാസപദാർഥങ്ങൾ ജലത്തിൽ കലരാനുളള സാധ്യതയേറെയാണ്. ഹോസ് ഉപയോഗിക്കുമ്പോൾഅതിന്റെ അഗ്രം ബാത്ത് ടബ്, മീൻ കുളം, അലങ്കാരമത്സ്യങ്ങളെ വളർത്താനുപയോഗിക്കുന്ന ചില്ലുപാത്രം, അടുക്കളയിലെ സിങ്ക് തുടങ്ങിയ മാലിന്യഉറവിടങ്ങളിൽ സ്പർശിക്കാനിടയാകരുത്. ഹോസിൽ മാലിന്യങ്ങൾ പറ്റിപ്പിടിക്കുന്നതു തടയാൻ അതു കാരണമാകും.
പുഴയിലേക്ക് എറിയരുതേ..!
പ്ലാസ്റ്റിക് മാലിന്യങ്ങൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ, രാസപദാർഥങ്ങളുടെ കുപ്പികൾ തുടങ്ങിയവ തോടുകളിലും മറ്റു ജലാശയങ്ങളിലും ഉപേക്ഷിക്കരുത്. പെയിന്റ്, എണ്ണ, മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓയിലുകൾ, ക്ലീനിംഗ് സോൾവെന്റുകൾ, പോളിഷുകൾ, പ്രാണികളെ തുരത്താൻ പ്രയോഗിക്കുന്ന മരുന്നുകൾ, വീട്ടിൽ ഉപയോഗിക്കുന്ന മറ്റ് രാസവസ്തുക്കൾ എന്നിവയുടെ അവശിഷ്ടങ്ങൾ ടോയ്ലറ്റ്, അഴുക്കുചാലുകൾ, സിങ്ക് എന്നിവയിൽ നിക്ഷേപിക്കരുത്. ഇവയിൽ അടങ്ങിയിരിക്കുന്ന സോഡിയം ഹൈപ്പോ ക്ലോറൈറ്റ്, പെട്രോളിയം ഡിസ്റ്റിലേറ്റ്സ്, ഫീനോൾ, ക്രിസോൾ, അമോണിയ, ഫോർമാൽഡിഹൈഡ് തുടങ്ങിയ ഉപദ്രവകാരികളായ രാസപദാർഥങ്ങൾ അന്തിമമായി സമീപത്തെ കുടിവെളളസ്രോതസുകളിൽ എത്തിപ്പെടാൻ സാധ്യതയുണ്ട്.
ടി.ജി. ബൈജുനാഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.