തൃശൂർ: പദ്ധതിത്തുക സാന്പത്തിക വർഷത്തിന്റെ അവസാന മൂന്നു മാസം മാത്രം ചെലവാക്കുന്ന രീതി ഇനി തുടരാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം മുതലേ ക്രമാനുഗതമായി പദ്ധതിത്തുക വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന നടപടികൾ സർക്കാരിൽനിന്ന് ഉണ്ടാകുമെന്നുംഅദ്ദേഹം പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതി ജനകീയാസൂത്രണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ ഏകോപിപ്പിച്ചു ജില്ലാ പദ്ധതി ഈ വർഷം മുതൽ യാഥാർഥ്യമാക്കും. തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കുന്ന പദ്ധതികൾക്കു സർക്കാരിന്റെ എല്ലാ വകുപ്പുകളുടേയും സഹായവും പിന്തുണയും എത്രയും വേഗം ലഭ്യമാക്കുന്നതിനു നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമസഭകളിൽ ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞുവരികയാണ്. പൊതുതെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതോടെ ഉത്തരവാദിത്വം കഴിഞ്ഞെന്നു പൗരന്മാർ ധരിക്കരുത്. നാടിന്റെ വികസനത്തിനു കൂട്ടായും തുടർച്ചയായുമുള്ള ഇടപെടലുകൾ ഉണ്ടാകണം. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതുമായി സഹകരിക്കണം. കക്ഷി രാഷ്ട്രീയ തർക്കങ്ങൾക്കു വേറെ ധാരാളം വേദിയുണ്ട്. യുഡിഎഫ് ബഹിഷ്കരിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സാധാരണ നിലയിൽ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുമ്പോൾതന്നെ സെപ്റ്റംബർ മാസമാകും. ഏപ്രിൽ മാസത്തിൽ പദ്ധതികൾക്കു തുടക്കം കുറിക്കാവുന്ന അവസ്ഥയുണ്ടാകണം. നേരത്തെത്തന്നെ ഗ്രാമസഭകളിൽ പദ്ധതികൾ ചർച്ചചെയ്തു രൂപപ്പെടുത്തിയാൽ ഇതു സാധ്യമാകും. പദ്ധതിത്തുകയുടെ 80 ശതമാനവും അവസാന മൂന്നുമാസം ചെലവാക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിൽ ഏറ്റവും കൂടുതൽ ചെലവാക്കുന്നതു മാർച്ചു മാസത്തിലാണ്. അവസാന മൂന്നു മാസം പദ്ധതിത്തുകയുടെ മുപ്പതു ശതമാനം മാത്രമേ ചെലവാക്കാൻ ശേഷിക്കാവൂവെന്ന നിലയിലേക്ക് ആസൂത്രണം മെച്ചപ്പെടുത്തണം.
യുവജനങ്ങളും വിദഗ്ധരും അടക്കമുള്ളവരുടെ ജനപങ്കാളിത്തം ഗ്രാമസഭകളിൽ ഉറപ്പാക്കണം. ഈ സഭകൾ തയാറാക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം. നാടിന്റെ വികസനം സംബന്ധിച്ചു ചിന്തിക്കുന്നവരുടെ കൂട്ടായ്മ എല്ലാ പ്രദേശങ്ങളിലും വളർത്തിയെടുക്കണം. മുഖ്യമന്ത്രി നിർദേശിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീൽ അധ്യക്ഷനായി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, തോമസ് ഐസക്, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സി. രവീന്ദ്രനാഥ്, എംപിമാരായ സി.എൻ. ജയദേവൻ, പി.കെ. ബിജു, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, തൃശൂർ മേയർ അജിത ജയരാജൻ, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ് എന്നിവർ പ്രസംഗിച്ചു.
ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, എംഎൽഎമാരായ ബി.ഡി. ദേവസി, ഗീത ഗോപി, കെ.യു. അരുണൻ, യു.ആർ. പ്രദീപ്, കെ. രാജൻ, കെ.വി. അബ്ദുൾഖാദർ, മുരളി പെരുനെല്ലി, ഇ.ടി. ടൈസണ്, വി.ആർ. സുനിൽകുമാർ സി.പി. നാരായണൻ എംപി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ വേദികളിലായി കൃഷി, ജലസുരക്ഷ, ആരോഗ്യം, പാർപ്പിടം, വികേന്ദ്രീകൃത മാലിന്യ മാനേജുമെന്റ്, വിദ്യാഭ്യാസ നവീകരണം, സദ്ഭരണം, വ്യവസായം, ലിംഗനീതിയും ആസൂത്രണവും, പട്ടികജാതി പട്ടികവർഗ വികസനം, നഗരാസൂത്രണം, സാമൂഹിക സുരക്ഷ എന്നീ വിഷയങ്ങളിൽ ബന്ധപ്പെട്ട മന്ത്രിമാരും വിദഗ്ധരും പങ്കെടുത്ത ചർച്ചകൾ നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.