താമരശേരി: കൈക്കൂലി വാങ്ങുന്നതിനിടെ താമരശേരി ഗവ. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഗൈനക്കോളജി വിഭാഗം തലവൻ ഡോ. കെ.പി അബ്ദുൾ റഷീദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 7. 45 ന് ഡോക്ടറുടെ വീടിനോടനുബന്ധിച്ചുള്ള വീട്ടിൽ രോഗികളെ പരിശോധിക്കുന്നതിനിടയിലാണു പിടിയിലായത്. കഴിഞ്ഞ 18ന് ശസ്ത്രക്രിയയ്ക്കു സമീപിച്ച സ്ത്രീയോട് 2,000 രൂപയുമായി 23 ന് വരാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്ത്രീയുടെ ഭർത്താവ് വിജിലൻസിനു പരാതി നൽകി. വിജിലൻസ് നൽകിയ ഫിനോഫ്ത്തലിൻ പൗഡറിട്ട 2,000 രൂപയുടെ നോട്ട് ഇന്നലെ രാവിലെ എത്തി ഡോക് ടർക്കു നൽകി. പരിശോധനയ്ക്കുശേഷം ഡോക്ടർ അഡ്മിഷനും എഴുതി.
ഉടൻ തന്നെ കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ജോസി ചെറിയാനും സംഘവും മുറിയിലേക്കു കയറി അറസ്റ്റ്ചെയ്യുകയായിരുന്നു. ഡോക് ടറുടെ കൈവിരലിൽ ഫിനോഫ്തിലിന്റെ അംശം കണ്ടെത്തി. ഡോക് ടറുടെ കീശയിൽനിന്ന് അയ്യായിരം രൂപ കണ്ടെടുത്തു. ഇത് രാവിലെ എത്തിയ മൂന്ന് രോഗികളിൽനിന്നു കൈപ്പറ്റിയതാണെന്നു വിജിലൻസ് പറഞ്ഞു.
നടപടിക്രമം പൂർത്തിയാക്കിയ ശേഷം വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോൾ ഇദ്ദേഹത്തിന് നെഞ്ചുവേദനയുള്ളതായി പറഞ്ഞു. ഡ്യൂട്ടി ഡോക്ടറുടെ റിപ്പോർട്ട്പ്രകാരം ഡോക്ടറെ അഡ്മിറ്റ് ചെയ്തു. ഡിവൈഎസ്പിയോടൊപ്പം സിഐ മാരായ സജികുമാർ, ഷിബു, എസ്ഐ പ്രേമാനന്ദൻ, എഎസ്ഐ മാരായ രവീന്ദ്രൻ, പ്രദീപ്കുമാർ, സുരേഷ്കുമാർ, സീനിയർ സിപിഒ മാരായവിജയൻ, സുജിത്, സഫ്നേഷ്, റിനീഷ്, നിസാർ, വനിത സിപിഒ ധന്യ എന്നിവർ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
ഇതിനു മുന്പും ഡോക് ടർക്കെതിരെ നിരവധി പരാതികൾ വിജിലൻസിനു ലഭിച്ചിരുന്നതായും കഴിഞ്ഞ മൂന്ന് മാസമായി ക്ലിനിക് വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നതായും ഡിവൈഎസ്പി പറഞ്ഞു. താലൂക്ക് ആശുപത്രിക്കു സമീപമുള്ള ഡോക് ടറുടെ വസതിയോടു ചേർന്നു ക്ലിനിക്കും ലാബോറട്ടറിയും മെഡിക്കൽ ഷോപ്പും പ്രവർത്തിക്കുന്നുണ്ട്.
താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഒപിയിലെത്തുന്നവരെ വിട്ടിലേക്കു വരാൻ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്. ഒരു വർഷം മുന്പ് പ്രസവത്തിനെത്തിയ ആദിവാസി സ്ത്രീയെ ആശുപത്രിയിലെടുക്കാതെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു പറഞ്ഞു വിടുകയും അമ്മയും കുഞ്ഞും മരിക്കുകയും ചെയ്ത സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കോടഞ്ചേരി, പുതുപ്പാടി, തിരുവന്പാടി പഞ്ചായത്തുകളിലെ ആദിവാസികോളനികൾ, ലക്ഷം വീട് കോളനികൾ, നാലു സെന്റ് കോളനികൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രസവാവശ്യത്തിന് ആശുപത്രിയിലെത്തുന്നവരിൽ ഭൂരിപക്ഷവും. ഡോക് ടറുടെ സ്വകാര്യ ക്ലിനിക്കിൽ എത്തുന്നവർക്കേ ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നുള്ളുവെന്ന ആക്ഷേപം വ്യാപകമായി ഉയർന്നിരുന്നു. ആശുപത്രിയിലെ ശസ്ത്രക്രിയാ ഉപകരണം തന്റേതാണെന്നാണ് ഡോക് ടറുടെ വാദം. സർക്കാർ ആശുപത്രിയിൽ സ്വന്തം ഉപകരണം സ്ഥാപിച്ചു പണം ഈടാക്കാൻ വ്യവസ്ഥയില്ല. ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഡോക് ടർക്കെതിരായ റിമാൻഡ് റിപ്പോർട്ട് ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി. ഡോക് ടറെ ചികിത്സിക്കുന്നതിന്റെ രേഖകൾ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം വിജിലൻസ് ഗൗരവമായി എടുത്തതിനാൽ ഇന്ന് ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നു വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.