കണ്ണൂർ: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഞരമ്പുരോഗിയായ തത്തയെന്നു കെ. മുരളീധരൻ എംഎൽഎ. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേ യുഡിഎഫ് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ കെ. ബാബു, കെ.സി. ജോസഫ്, അനിൽകുമാർ എന്നിവർക്കെതിരേ അഴിമതി ആരോപണത്തിന്റെ പേരിൽ വിജിലൻസ് ത്വരിതാന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ഒരു അഴിമതിയും കണ്ടെത്താനായില്ല.
കെ.ബാബുവിന്റെ വീടും മകളുടെ വീടും ബാങ്ക് ലോക്കറും വരെ അരിച്ചുപെറുക്കിയെങ്കിലും ഒരു അനധികൃത ഇടപാടും കണ്ടെത്താനായില്ല. ഇതുകഴിഞ്ഞിട്ടും അരിശം തീരാത്ത വിജിലൻസ് ഡയറക്ടർ പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥരേയും ദ്രോഹിച്ചു. എന്നാൽ ബന്ധുനിയമനത്തിന്റെ പേരിൽ പുറത്തു പോകേണ്ടി വന്ന എൽഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരേ 77 ദിവസം കഴിഞ്ഞിട്ടും ത്വരിതാന്വേഷണം പൂർത്തിയാക്കാൻ ഈ തത്തയ്ക്കു സാധിച്ചില്ല.
ആരെയെങ്കിലും ദ്രോഹിക്കുക എന്ന മാനസികാവസ്ഥയിലേക്കു ജേക്കബ് തോമസ് മാറിയിരിക്കുന്നു. അഴിമതിയുടെ പേരിൽ ഒരു മന്ത്രി പുറത്തുപോയതോടെ പകരം നിയോഗിച്ചതാകട്ടെ കൊലക്കേസിൽ ഉൾപ്പെട്ട എം.എം. മണിയെ. ഇ.പി. ജയരാജനു പിന്നാലെ മറ്റൊരു മന്ത്രിയായ മേഴ്സിക്കുട്ടിയമ്മയുടെ നിലയും പരുങ്ങലിലാണെന്നു മുരളീധരൻ പറഞ്ഞു.
പിണറായിയുടെ സ്വന്തക്കാരനായ പി. ജയരാജനുപോലും പോലീസിനെതിരേ പ്രതികരിക്കേണ്ടി വന്നു. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനത്തെ തകർക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കറൻസിയുടെ നിയന്ത്രണം ഇതിന്റെ ഭാഗമായിരുന്നു. സഹകരണ മേഖല തകർന്നാൽ കേന്ദ്രത്തിനു മുന്നിൽ തങ്ങളുടെ ആവശ്യം പറഞ്ഞു പിച്ചച്ചട്ടിയുമായി എത്തുമെന്ന് മോദിക്കറിയാം.
കോണ്‍ഗ്രസിനോടു മാത്രമേ മോദിക്കു വിരോധമുള്ളു. സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിൽ ചുവടുറപ്പിക്കാനാണു ബിജെപിയുടെ ശ്രമം. യുവജനോത്സവം പോലും മര്യാദയ്ക്കു നടത്താൻ കഴിയാത്ത സർക്കാരാണു കേരളം ഭരിക്കുന്നത്. സ്വന്തം ജില്ലയിൽ പോലും ക്രമസമാധാനം ഉറപ്പുവരുത്താൻ മുഖ്യമന്ത്രിക്കായിട്ടില്ല. കൊലപാതകത്തിൽ യുപിയും ജാർഖണ്ഡും കഴിഞ്ഞാൽ മൂന്നാം സ്ഥാനം കേരളത്തിനാണ്. മറ്റു രണ്ടു സംസ്ഥാനങ്ങളിലും ഭരണ-പ്രതിപക്ഷ പാർട്ടികൾ തമ്മിലാണു കൊലപാതകം നടത്തുന്നതെങ്കിൽ കേരളത്തിൽ കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ പട്ടിണിസമരം നടത്തി സ്വന്തം പാർട്ടിക്കാരൻ മരിച്ചതു പിണറായിയുടെ ഭരണത്തിൻ കീഴിലാണെന്നും മുരളീധരൻ പരിഹസിച്ചു.
യുഡിഎഫ് ജില്ലാ കണ്‍വീനർ എ.ഡി. മുസ്തഫ അധ്യക്ഷനായിരുന്നു. എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, നേതാക്കളായ സതീശൻ പാച്ചേനി, പി. രാമകൃഷ്ണൻ, വി.കെ. അബ്ദുൾഖാദർ മൗലവി, സി.എ. അജീർ, കെ.പി. മോഹനൻ, പി. പ്രശാന്ത്, ഇല്ലിക്കൽ ആഗസ്തി, വി.എ. നാരായണൻ, കെ. സുരേന്ദ്രൻ, പി. കുഞ്ഞഹമ്മദ്, മാർട്ടിൻ ജോർജ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.