തൊടുപുഴ: സഹകരണ പരീക്ഷാ ബോർഡു വഴിയുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ അനിശ്ചിതത്വത്തിലായതോടെ നൂറുകണക്കിന് ഉദ്യോഗാർഥികൾ ആശങ്കയിൽ.
ക്ലെറിക്കൽ തസ്തികകളിലെ വിവിധ ഒഴിവുകളിലേക്കായി എഴുത്തുപരീക്ഷ നടത്താൻ 2016 ജനുവരിയിൽ സഹകരണ ബോർഡ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും തുടർ നടപടിയില്ലാത്തതാണ് പ്രതിസന്ധിക്കു കാരണം. അപ്പെക്സ്-സെൻട്രൽ സൊസൈറ്റികൾ, പ്രാഥമിക സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ, അർബൻ ബാങ്കുകൾ എന്നിവിടങ്ങളിൽ ജോലിക്കായി കാത്തിരിക്കുന്ന നൂറുകണക്കിന് ഉദ്യോഗാർഥികളുടെ ഭാവിയാണ് പരീക്ഷാ നടത്തിപ്പ് വൈകുന്നതുമൂലം അനിശ്ചിതത്വത്തിലായത്.
1995 -ൽ ജില്ലാ സഹകരണ ബാങ്കുകളിലെ അഴിമതി നിയമനങ്ങൾ പുറത്തു വന്നതിനെ ത്തുടർന്ന് അപ്പെക്സ്, സെൻട്രൽ സൊസൈറ്റികളിലെ നിയമനങ്ങൾ പിഎസ്സി വഴി നടപ്പാക്കിയിരുന്നു. പിന്നീട് 2001 ഫെബ്രുവരിയിൽ സഹകരണ ബാങ്കുകൾ, സൊസൈറ്റികൾ എന്നിവിടങ്ങളിലെ നിയമനങ്ങൾക്ക് സഹകരണ പരീക്ഷാ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.
സഹകരണ മേഖലയിൽ അപ്പെക്സ്-സെൻട്രൽ സൊസൈറ്റികൾക്കു പുറമെ 1604 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും 60 അർബൻ സഹകരണ ബാങ്കുകളും 121 അർബൻ സഹകരണ സംഘങ്ങളും 109 റൂറൽ സഹകരണ സംഘങ്ങളും 74 സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളും ഇതിനു പുറമേ പ്രാഥമിക തലത്തിൽ നിരവധി സഹകരണ സംഘങ്ങളും പ്രവർത്തിച്ചു വരുന്നു.
എന്നാൽ, കേരളത്തിലെ പകുതിയിലേറെ സഹകരണ സ്ഥാപനങ്ങളിൽ ബോർഡ് രൂപീകരിച്ച് ഒന്നരപ്പതിറ്റാണ്ടായിട്ടും സഹകരണ പരീക്ഷ ബോർഡ് വഴിയുള്ള പരീക്ഷയും ഭരണസമിതികൾ നടത്തുന്ന കൂടിക്കാഴ്ചയും നടത്തി നിയമനം നടത്തിയിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. എസ്എസ്എൽസി പോലും പാസാകാത്തവരെ സ്വാധീനത്തിന്റെ ബലത്തിൽ അറ്റൻഡർ, പ്യൂണ്‍ തസ്തികകളിൽ നിയമിച്ചതിനു ശേഷം തുല്യതാ പരീക്ഷ എഴുതിച്ച് ജെഡിസി കോഴ്സിനു വിട്ട് ഏതെങ്കിലും സർവകലാശാലയിൽ നിന്നും സംഘടിപ്പിക്കുന്ന ബിരുദ സർട്ടിഫിക്കറ്റും തുല്യതാ സർട്ടിഫിക്കറ്റും ഹാജരാക്കി ഭരണ സമിതികൾ ഉന്നത തസ്തികളിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുന്ന രീതി ഇപ്പോഴും നിലനിൽക്കുന്നു. ഇതിനു തടയിടാൻ സഹകരണ ചട്ടം 185, 186, 189 എന്നിവയിൽ ഭേദഗതികൾ വരുത്തിയിരുന്നു.
എന്നാൽ, കഴിഞ്ഞ യുഡിഎഫ് സർക്കാർ നിയമിച്ച ശിവദാസൻ നായർ സബ് കമ്മിറ്റി ശിപാർശകളിലെ ചട്ടം 182, 185, 186, 187 എന്നിവയിലെ ഭേദഗതികൾ സഹകരണ പരീക്ഷാ ബോർഡ് വഴിയുള്ള നിയമനങ്ങൾ അട്ടിമറിക്കപ്പെടാൻ ഇടയാക്കുമെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
ഭേദഗതികൾ നടപ്പാക്കിയാൽ സഹകരണ പരീക്ഷാ ബോർഡ് അപ്രസക്തമാകുമെന്നും ഇവർ പറയുന്നു. മുൻ സഹകരണ പരീക്ഷാ ബോർഡിന്റെ കാലാവധി കഴിഞ്ഞ സെപ്റ്റംബറിൽ കഴിഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പാണ് പുതിയ ബോർഡ് നിലവിൽ വന്നത്.
15 വർഷമായി സഹകരണ പരീക്ഷാ ബോർഡ് വഴി ക്ലെറിക്കൽ തസ്തികകളിലേക്ക് ഒരാളെപ്പോലും നിയമിക്കാതെ അറ്റൻഡർ, പ്യൂണ്‍ തസ്തികകളിൽനിന്നും നടത്തുന്ന നിയമവിരുദ്ധ പ്രമോഷനുകൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകാനിരിക്കുകയാണ്.
പി.ആർ. പ്രശാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.