കട്ടപ്പന: കേരള കോണ്ഗ്രസ്-എം ഇടുക്കി ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ ദ്വിദിന ഹൈറേഞ്ച് സംരക്ഷണ ഉപവാസ സമരം സമാപിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം മാർച്ച് നാലിനുമുന്പ് പ്രഖ്യാപിക്കണമെന്ന പാർട്ടി നിലപാടു വ്യക്തമാക്കിയാണ് ഉപവാസം സമാപിച്ചത്. പാർട്ടി ലീഡർ കെ.എം. മാണി ഉദ്ഘാടനംചെയ്ത സമരത്തിന്റെ സമാപന സമ്മേളനം ഇന്നലെ പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിച്ചു കർഷകർക്ക് അനുകൂലമായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്താൻ മുഖ്യമന്ത്രി അടിയന്തരമായി പ്രധാനമന്ത്രിയെ കാണണമെന്നു ജോസഫ് ആവശ്യപ്പെട്ടു. മാർച്ച് നാലിനുമുന്പ് കസ്തൂരിരംഗൻ വിഷയത്തിൽ അന്തിമ വിജ്ഞാപനം ഇറക്കാത്തപക്ഷം മാർച്ച് നാലിന് ഇടുക്കി ജില്ലാ ഹർത്താൽ നടത്തുമെന്നു ജോസഫ് പ്രഖ്യാപിച്ചു. ജോസ് കെ. മാണി എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ജില്ലാപ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, സംസ്ഥാന സെക്രട്ടറി അലക്സ് കോഴിമല, രാരിച്ചൻ നീറണാകുന്നേൽ, ജില്ലാസെക്രട്ടറി രാജു തോമസ്, കെ.എൻ. മുരളി, യൂത്ത് ഫ്രണ്ട് ജില്ലാപ്രസിഡന്റ് ജിൻസണ് വർക്കി, സജി മഞ്ഞക്കടന്പൻ, ജിമ്മി മറ്റത്തിപ്പാറ, സെലിൻ കുഴിഞ്ഞാലി, ജോമറ്റ് ജോസഫ് തുടങ്ങിയവർ 24 മണിക്കൂർ ഉപവാസത്തിനു നേതൃത്വംനൽകി. റോഷി അഗസ്റ്റിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇടുക്കിയിൽനിന്നു തിരുവനന്തപുരത്തേക്ക് 25ന് ഹൈറേഞ്ച് സംരക്ഷണ പദയാത്ര നടത്തും.
ഡൽഹിയിൽ ധർണ നടത്തുമെന്ന് ആന്റോ ആന്റണി
തൊടുപുഴ: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിൻമേൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതു വൈകുമെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെ ജനങ്ങളുടെ ആശങ്കകളും വർധിച്ചിരിക്കുകയാണെന്ന് ആന്റോ ആന്റണി എംപി പത്രസമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്രം ഇറക്കിയ വിജ്ഞാപനം തീരുന്ന മാർച്ച് നാലിനു മുന്പായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. ആറു സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമെന്ന നിലയിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു സാധിക്കില്ലെന്നാണു കേന്ദ്ര പരിസ്ഥിതി മന്ത്രി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മാർച്ച് മൂന്നിനു ഇടുക്കി ജില്ലയിലെ കർഷകരെ പങ്കെടുപ്പിച്ചു ഡൽഹിയിൽ ധർണ സംഘടിപ്പിക്കും. ധർണ കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ എന്നിവർ നേതൃത്വം നല്കും.
പത്രസമ്മേളനത്തിൽ ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെപിസിസി നിർവാഹക സമിതിയംഗം സി.പി. മാത്യു, ഡിസിസി മുൻ പ്രസിഡന്റുമാരായ റോയി കെ. പൗലോസ്, ജോയി തോമസ് എന്നിവർ പങ്കെടുത്തു.
അന്തിമ വിജ്ഞാപനം വൈകുന്നതിനെതിരേ ജനാധിപത്യ കേരള കോണ്ഗ്രസ്
കോട്ടയം: കസ്തൂരിരംഗൻ രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനം തീരുമാനം മാർച്ച് നാലിനു മുൻപ് അന്തിമ വിജ്ഞാപനം ഇറക്കണമെന്നു ജനാധിപത്യ കേരള കോണ്ഗ്രസ് ആവശ്യപ്പെട്ടു.
കരടുവിജ്ഞാപന പ്രകാരം 545 ദിവസം പൂർത്തിയാകുന്നതിനു മുൻപ് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കി അന്തിമ വിജ്ഞാപനം ഇറക്കാത്ത പക്ഷം സമരപരിപാടി നടത്താൻ നേതൃയോഗം തീരുമാനിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽപ്പെടുന്നവർക്കു നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
ചെയർമാൻ ഫ്രാൻസിസ് ജോർജ് അധ്യക്ഷതവഹിച്ചു. ഡോ. കെ.സി. ജോസഫ്, പി.സി. ജോസഫ്, ആന്റണി രാജു, എം.പി. പോളി, മാത്യു സ്റ്റീഫൻ, സണ്ണി മണ്ണത്തൂക്കാരൻ, എ.ജെ. ജോസഫ്, ജോസ് വള്ളമറ്റം, ഏലിയാസ് സക്കറിയ, അജിത സാബു, ആന്റണി ആലഞ്ചേരി, ഫ്രാൻസിസ് തോമസ്, ജോസ് പാറേക്കാട്ട്, ജോർജ് അഗസ്റ്റിൻ, ഡോ. ജോർജ് വർഗീസ് കോപ്പാറ, പ്രഫ. ജേക്കബ് എം. എബ്രഹാം, ബേബി പതിപ്പള്ളി, മാത്യു കുന്നപ്പള്ളി, മാത്യൂസ് ജോർജ്, കെ. പ്രകാശ് കുമാർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.