ആലുവ: ജങ്കാറിൽ നിന്നു കാർ പെരിയാറിൽ വീഴാനിടയായതു ജങ്കാറിലെ സുരക്ഷാ വീഴ്ചയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നെടുവന്നൂരിൽ ബന്ധുവിന്റെ മരണവീട്ടിൽ പോയശേഷം കാർമൽ മനക്കപ്പടിയിലുള്ള അബൂബക്കറിന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കദീജ ബീവി (83)യാണ് മരിച്ചത്. കുട്ടമശേരി ജെട്ടിയിൽനിന്ന് 25 മീറ്റർ അകലെയായിരുന്നു അപകടം.
ജങ്കാറിന്റെ മുൻവശത്ത് വാഹനങ്ങൾ പുറത്തേക്ക് പോകാതിരിക്കാൻ വലിയ ചങ്ങല ഇടണമെന്നാണ് നിയമം. എന്നാൽ വലിയ ചങ്ങലയ്ക്കു പകരം ചെറിയ ചങ്ങലയാണ് ഉണ്ടായിരുന്നത്. ഇത് കുറുകെ ഇട്ടിരുന്നുമില്ല. കാർ നിരങ്ങി വെള്ളത്തിൽ വീഴാൻ കാരണമിതാണെന്നു പറയുന്നു. എസി പ്രവർത്തിച്ചിരുന്നതിനാൽ ജങ്കാറിൽ കയറിയിട്ടും കാറിന്റെ എഞ്ചിൻ ഓഫ് ചെയ്തിരുന്നില്ല. കാറിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നില്ലെന്നു ജങ്കാറിൽ ഉണ്ടായിരുന്നവർ പറയുന്നു. യാത്രക്കിടെ ജങ്കാറിന്റെ പ്ലാറ്റ് ഫോം ചെറുതായി ചെരിഞ്ഞതോടെ കാർ മുന്നോട്ടു നിരങ്ങിനീങ്ങി വെള്ളത്തിൽ വീഴുകയായിരുന്നു. ഏറ്റവും മുൻനിരയിലായിരുന്നു കാർ.
ജങ്കാറിലെ ഇതര സംസ്ഥാനക്കാരനായ ജീവനക്കാരനും ജെട്ടിയിൽ കാത്തുനിന്ന യാത്രക്കാരനും പെരിയാറിലേക്ക് ചാടിയാണ് കാറിൽനിന്ന് നാലുപേരെയും പുറത്തെടുത്തത്. കാർ വെള്ളത്തിൽ മുങ്ങിയെങ്കിലും ഡ്രൈവർക്കു വാതിൽ തുറക്കാനായത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. നാല് പേരെയും കരയിലെത്തിച്ചപ്പോഴേക്കും കദീജ ബീവി അബോധാവസ്ഥയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കദീജ മരിച്ചിരുന്നു.
ഇളയ മകൻ അബ്ബാസിനൊപ്പം പറന്പയത്തെ തറവാട്ട് വീട്ടിൽ താമസിച്ചുവന്ന കദീജ ബീവി രണ്ടു മാസം മുന്പാണു അബൂബക്കറിന്റെ വീട്ടിലെത്തിയത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: പരേതനായ ഹൈദരാലി, അബ്ദുൾ കരീം(ഗൾഫ്), അബൂബക്കർ (റിഫൈനറി), അബ്ബാസ് (ഗൾഫ്), ബീപാത്തു, ഐഷ, റഹ്മത്ത്, ത്വയ്യിബ, ആമിന, നസീമ. മരുമക്കൾ: കദീജ ബീവി, റംല, റഷീദ, ജുബൈരിയ, അഷറഫ്, പരീത്, സലിം, ബീരാൻ കുഞ്ഞ്, സഗീർ, ഉസ്മാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.