അടിമാലി: കേരളത്തിലെ മുഴുവൻ കുടിയേറ്റ കർഷകരുടെയും മനസിൽ കുടിയേറിയ മാധ്യമമാണ്ദീപിക ദിനപത്രമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച ദീപിക ഫ്രണ്ട്സ് ക്ലബ് ഇടുക്കി രൂപത ദ്വിദിന നേതൃത്വ ക്യാന്പിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുടിയേറ്റ കർഷകർ ഉൾപ്പെടെ എല്ലാ കർഷകരെയും എന്നും നിറമനസോടെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള മാധ്യമമാണ് ദീപിക. കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ വന്യജീവികളെ ഭയന്ന് ഏറുമാടങ്ങളിൽ അന്തിയുറങ്ങിയിരുന്ന കാലഘട്ടത്തിൽ പുറംലോകവുമായി സംവദിക്കാൻ കർഷകർക്കുണ്ടായിരുന്ന ഏക മാധ്യമം ദീപികയായിരുന്നു. കുടിയേറ്റക്കാർക്കുനേരേ നടന്നിട്ടുള്ള അതിക്രമങ്ങളും കർഷകരുടെ രോദനങ്ങളും ആവശ്യങ്ങളും അധികാരകർണങ്ങളിൽ എത്തിച്ചിരുന്നത് ദീപികയായിരുന്നു.
ഹൈറേഞ്ചിലെ മനുഷ്യരോടൊപ്പം ദീപികയും അനുബന്ധ പ്രസിദ്ധീകരണങ്ങളും ജീവിക്കും. എല്ലാ വീടുകളിലും ദീപികയുടെ സാന്നിധ്യം നമ്മുടെ ഉത്തരവാദിത്വമാണെന്നും മാർ ആനിക്കുഴിക്കാട്ടിൽ പറഞ്ഞു.
ഇടുക്കി രൂപത ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ തുടങ്ങിയ ക്യാന്പ് ദീപിക മാനേജിംഗ് ഡയറക്ടർ മോണ്‍. ഡോ. മാണി പുതിയിടം ഉദ്ഘാടനംചെയ്തു.
ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ അധ്യക്ഷതവഹിച്ചു. ദീപിക ഇടുക്കി രൂപത കോ-ഓർഡിനേറ്റർ ഫാ. ജോസ് നരിതൂക്കിൽ സ്വാഗതം ആശംസിച്ചു.
വിവിധ ആനുകാലിക, മാധ്യമ വിഷയങ്ങളിൽ മോണ്‍. ഡോ. മാണി പുതിയിടം, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ, രാഷ്ട്രദീപിക ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. താർസിസ് ജോസഫ്, ഡെപ്യൂട്ടി ജനറൽ മാനേജർ (സർക്കുലേഷൻ) ജോസഫ് ഓലിക്കൽ, ദീപിക ന്യൂസ് എഡിറ്റർ ജോണ്സണ് പൂവൻതുരുത്ത്, റിപ്പോർട്ടർ കെ.എസ്. ഫ്രാൻസിസ്, ഡിഎഫ്സി രൂപത പ്രസിഡന്റ് ജയിംസ് മ്ലാക്കുഴി, രൂപത സെക്രട്ടറി ദീപക് കൊച്ചുപുരയ്ക്കൽ, ഭാരവാഹികളായ ജോണ്സണ് പന്തത്തലയ്ക്കൽ, ജേക്കബ് കറുകപ്പള്ളി, ജിജോ കെ. ജോർജ്, ഡിഎഫ്സി സംസ്ഥാന ട്രഷറർ ടോമിച്ചൻ തുരുത്തിക്കര, ഡിഎഫ്സി കോതമംഗലം രൂപത കോ-ഓർഡിനേറ്റർ ഫാ. ജിനോ പുന്നമറ്റത്തിൽ, എകെസിസി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, ദീപിക കോട്ടയം യൂണിറ്റ് സർക്കുലേഷൻ മാനേജർ ജോണ്സണ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പാനൽ ചർച്ച, ഗ്രൂപ്പ് ചർച്ച എന്നിവയും നടന്നു.ഇന്ന് ഉച്ചയ്ക്ക് 12.30-ന് ക്യാന്പ് സമാപിക്കും. ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജയിംസ് മംഗലശേരിൽ സമാപനസന്ദേശം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.