ചങ്ങനാശേരി: വിസ്മയ ബൈബിൾ ദൃശ്യാവിഷ്കരങ്ങളുമായി എന്റെ രക്ഷകൻ എന്നപേരിലുള്ള ഏറ്റവും വലിയ ബൈബിൾ ഷോയ്ക്ക് ചെത്തിപ്പുഴ ഒരുങ്ങുന്നു. സർഗക്ഷേത്ര കലാസാംസ്കാരിക കേന്ദ്രം, സൂര്യ, മാർ ക്രിസോസ്റ്റം ഗ്ലോബൽ പീസ് ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ സൂര്യ കൃഷ്ണമൂർത്തിയാണ് ഭാരതത്തിലെ ഏറ്റവും വലിയ മൊബൈൽ ബൈബിൾ ഷോ അണിയിച്ചൊരുക്കുന്നത്.
ഷോയ്ക്ക് കാണികളുടെ തിരക്കേറിയതിനാൽ 26ന് രാത്രി 10.30ന് ഒരു ഷോകൂടി അവതരിപ്പിക്കും. ഷോയുടെ അഖിലേന്ത്യാതല പ്രദർശനോദ്ഘാടനം 26ന് വൈകുന്നേരം 6.30 ന് ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളേജ് ഗ്രൗണ്ടിൽ സജ്ജീകരിച്ചിരിക്കുന്ന ഓഡിറ്റോറിയത്തിൽ നടക്കും.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ചലച്ചിത്രതാരം മമ്മൂട്ടി, ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത എന്നിവർ മുഖ്യാതിഥികളായിരിക്കും. നൂറ്റിയൻപതിൽപരം കലാകാരന്മാർ, അൻപതോളം പക്ഷിമൃഗാദികൾ, രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള കൂറ്റൻ സെറ്റുകൾ, നിമിഷങ്ങൾക്കുള്ളിൽ മാറിമറിയുന്ന സെറ്റുകൾ എന്നിവ ഷോയുടെ മുഖ്യ ആകർഷണങ്ങളായിരിക്കും.
20സെന്റ് സ്ഥലം നിറയെ പതിനായിരം ചതുരശ്രഅടി വിസ്തീർണമുള്ള പടുകൂറ്റൻ സ്റ്റേജ് സംവിധാനമാണ് ദൃശ്യവിസ്മയത്തിനായി ഒരുക്കുന്നത്. മംഗലവാർത്ത, യേശുവിന്റെ ജനനം, കാനായിലെ കല്യാണം, ദേവാലയ ശുദ്ധീകരണം, സമരിയാക്കാരി സ്ത്രീ, മഗ്ദലനമറിയത്തിന്റെ പാപമോചനം, ഓശാന തുടങ്ങിയ രംഗാവിഷ്കാരങ്ങൾ അതിപ്രൗഢമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
പീഡാനുഭവ യാത്രയും കുരിശുമരണവും സ്വർഗാരോഹണവും ഹൃദയസ്പർശിയും കരളലിയിക്കുന്നതുമാണ്. സൂര്യ കൃഷ്ണമൂർത്തിയാണ് രംഗാവിഷ്കാരവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കവി വി. മധുസൂദനൻ നായരുടെ വരികൾക്ക് പണ്ഡിറ്റ് രമേഷ് നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്. പട്ടണം റഷീദ്-വസ്ത്രാലങ്കാരവും, അനിൽ ചെന്പൂർ വേഷവിധാനവും നിർവഹിക്കുന്നു.
ഒരു ഷോയ്ക്ക് 1200 പേർക്കുള്ള ഇരിപ്പിടമാണ് സജ്ജീകരിച്ചിട്ടുള്ളത്. 26ന് രാത്രി 10.30ന് നടക്കുന്ന ഷോ കാണാൻ ആഗ്രഹിക്കുന്നവർ 9446835013, 0481-2726481 എന്ന ഫോണുകളിൽ ബന്ധപ്പെടണമെന്ന് സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.