തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിവച്ച പരിധിയില്ലാത്ത ചികിത്സാ പദ്ധതികൾ നിർത്തലാക്കാനുള്ള സർക്കാർ ശ്രമം രാഷ്ട്രീയപ്രേരിതമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കാൻസർ, ഹീമോഫീലിയ, ഹൃദ്രോഗം, വൃക്കരോഗം, കരൾരോഗം തുടങ്ങിയ മാരകമായ അസുഖങ്ങളുടെ ചികിത്സക്കായി യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പരിധിയില്ലാത്ത ചികിത്സാ പദ്ധതികൾക്കാവശ്യമായ തുക ബജറ്റിൽ ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണം. യുഡിഎഫ് സർക്കാർ ആരംഭിച്ച സൗജന്യ ചികിത്സാ പദ്ധതികൾ നിർത്തലാക്കുന്നതിനെതിരെ സെക്രട്ടേറിയറ്റ് പടിക്കൽ മുൻ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ എംഎൽഎ ആരംഭിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
സൗജന്യ ചികിത്സാ പദ്ധതികൾ ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരുമെന്നാണു ധന മന്ത്രി പറയുന്നത്. എന്നാൽ നിലവിലെ ചികിത്സാ പദ്ധതികൾ തുടരുമെന്ന് ആരോഗ്യ മന്ത്രിയും പറയുന്നു. ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാക്കേണ്ടത് ആവശ്യമാണെന്നു ചെന്നിത്തല പറഞ്ഞു.
സംസ്ഥാന ഭരണം സ്തംഭനാവസ്ഥയിലാണ്. മാധവറാവു പ്രതിമയെപ്പോലെ സെക്രട്ടേറിയറ്റിലെ ഫയലുകൾ നിശ്ചലമാണ്. നിഷ്ക്രിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. സൗജന്യ ചികിത്സാ പദ്ധതികൾ നിർത്തലാക്കുന്നതു സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിനു വേണ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസൻ, ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എംഎൽഎ മുൻ എംഎൽഎമാരായ വർക്കല കഹാർ, പാലോട് രവി, എം.എ.വാഹീദ്, ആർ.സെൽവരാജ്, എ.ടി.ജോർജ്, മുസ്ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ്, സിഎംപി നേതാവ് സി.പി. ജോണ്, മണക്കാട് സുരേഷ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.