ചങ്ങനാശേരി: കാണികളുടെ കണ്ണുകളും മനവും നിറച്ചു ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് മൈതാനിയിൽ എന്റെ രക്ഷകൻ ബൈബിൾ ഷോയ്ക്ക് അരങ്ങുണർന്നു. ഇന്നലെ രാത്രി ഏഴിനാണു ഭാരതത്തിലെ ഏറ്റവും വലിയ ബൈബിൾ ഷോയ്ക്കു തിരിശീല ഉയർന്നത്.
ഷോയുടെ അഖിലേന്ത്യാതല പ്രദർശനോദ്ഘാടനം ക്രിസ്തുജ്യോതി കോളജ് ഗ്രൗണ്ടിൽ സജ്ജീകരിച്ച വേദിയിൽ പ്രശസ്ത ചലച്ചിത്രതാരം മമ്മൂട്ടി നിർവഹിച്ചു. ജീവനുള്ള 150ലേറെ കഥാപാത്രങ്ങളേയും ജീവജാലങ്ങളേയും ഉൾപ്പെടുത്തി സൂര്യാ കൃഷ് ണമൂർത്തി അവതരിപ്പിക്കുന്ന ഈ ബൈബിൾ രംഗാവിഷ്കാരം നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങി സ്വാധീനം ചെലുത്തുന്നതിനിടയാക്കുമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. സ്നേഹവും ബഹുമാനവും കുറഞ്ഞുവരുന്ന ഇക്കാലത്തു വിരോധവും ശത്രുതയും മയപ്പെടുത്തുന്നതിന് ഈ ബൈബിൾ ദൃശ്യാവതരണത്തിനു കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. രക്ഷകനായ യേശുവിന്റെ ജീവചരിത്രം അതിനൂതന സാങ്കേതിക ആവിഷ്കാരങ്ങളിലൂടെ അവതരിപ്പിക്കുന്നതു കണ്ണിനും കാതിനും ഹൃദയത്തിനും ആസ്വാദ്യതയും ജീവിതത്തിന് അനുഗ്രഹധന്യവുമാകുമെന്നു കർദിനാൾ ഉദ്ബോധിപ്പിച്ചു. ഈ ആവിഷ്കരണത്തിന് നേതൃത്വം നൽകിയ സൂര്യാ കൃഷ്ണമൂർത്തിയുടെ ത്യാഗനിർഭരമായ കലാസേവനം മഹത്തരമാണെന്നും ഇതിനു വേദിയൊരുക്കിയ സർഗക്ഷേത്രയുടെ പ്രവർത്തനം പ്രോത്സാഹനജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർഗക്ഷേത്ര രക്ഷാധികാരി റവ.ഡോ.പോൾ താമരശേരി, ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം, ജനറൽകണ്വീനർ വർഗീസ് ആന്റണി എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപതാ നിയുക്ത സഹായ മെത്രാൻ മാർ തോമസ് തറയിൽ, ദീപിക ചീഫ് എഡിറ്റർ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, സിഎംഐ സഭയുടെ പ്രയോർജനറൽ ഫാ.പോൾ അച്ചാണ്ടി, പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.സിറിയക് മഠത്തിൽ, സി.എഫ്.തോമസ് എംഎൽഎ, ആലുക്കാസ് ഗ്രൂപ്പ് ജനറൽ മാനേജർ പി.പി. ജോസഫ്, റെജി കൊപ്പാറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സർഗക്ഷേത്ര കലാസാംസ് കാരിക കേന്ദ്രം, സൂര്യ, മാർ ക്രിസോസ്റ്റം ഗ്ലോബൽ പീസ് ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ സൂര്യ കൃഷ്ണമൂർത്തിയാണ് ഭാരതത്തിലെ ഏറ്റവും വലിയ മൊബൈൽ ബൈബിൾ ഷോ അണിയിച്ചൊരുക്കിയിരിക്കുന്നത്.
നൂറ്റിയൻപതിൽപരം കലാകാരന്മാർ, അൻപതോളം പക്ഷിമൃഗാദികൾ, രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള സെറ്റുകൾ, നിമിഷങ്ങൾക്കുള്ളിൽ മാറിമറിയുന്ന സെറ്റുകൾ എന്നിവ ഷോയുടെ ആകർഷണങ്ങളാണ്. 20 സെന്റ് സ്ഥലം നിറയെ പതിനായിരം ചതുരശ്രഅടി വിസ്തീർണമുള്ള സ്റ്റേജ് സംവിധാനമാണു ദൃശ്യവിസ്മയത്തിലുള്ളത്. മംഗലവാർത്ത, യേശുവിന്റെ ജനനം, കാനായിലെ കല്യാണം, ദേവാലയ ശുദ്ധീകരണം, സമരിയാക്കാരി സ് ത്രീ, മഗ്ദലനമറിയത്തിന്റെ പാപമോചനം, ഓശാന തുടങ്ങിയ രംഗാവിഷ്കാരങ്ങൾ അതിവിസ്മയകരമായാണു ചിത്രീകരിച്ചിരിക്കുന്നത്. പീഡാനുഭവ യാത്രയും കുരിശുമരണവും സ്വർഗാരോഹണവും ഹൃദയസ്പർശിയും കരളലിയിക്കുന്നതുമാണ്. സൂര്യ കൃഷ്ണമൂർത്തിയാണു രംഗാവിഷ്കാരവുംസംവിധാനവും നിർവഹിച്ചിരിക്കുന്നത്. കവി വി. മധുസൂദനൻ നായരുടെ വരികൾക്കു പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണനാണു സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പട്ടണം റഷീദ്-വസ്ത്രാലങ്കാരവും അനിൽ ചെന്പൂർ വേഷവിധാനവും നിർവഹിക്കുന്നു.
ഒരു ഷോയ്ക്ക് 1200 പേർക്കുള്ള ഇരിപ്പിടമാണുള്ളത്. ഇന്ന് രാത്രി 10.30ന് നടക്കുന്ന ഷോ കാണാൻ ആഗ്രഹിക്കുന്നവർ 94468 35013, 0481-2726481 എന്ന ഫോണുകളിൽ ബന്ധപ്പെടണം. 28 വരെ രാത്രി ഏഴിനാണ് ആദ്യ ഷോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.