കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് തടയുന്നതിനും സംസ്ഥാനത്തുടനീളം വിവിധയിനം അരിയും പഞ്ചസാരയും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി സിവിൽ സപ്ലൈസ് കോർപറേഷൻ നടപടി സ്വീകരിച്ചതായി സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് പത്രക്കുറിപ്പിൽ അറിയിച്ചു. ആവശ്യമുളളയിടങ്ങളിൽ പ്രത്യേകമായി അരിക്കടകൾ തുടങ്ങാനും നടപടിയായിട്ടുണ്ട്.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ മഴ ലഭിക്കാത്തതു മൂലമുണ്ടായ കൃഷിനാശം ജയ അരിയുടെ വിലവർധനയ്ക്ക് ഇടയാക്കി. ജയ, മട്ട അരിക്കായി ജനുവരി മുതൽ ഇതുവരെ നാലു ടെൻഡറുകൾ നടത്തുകയും രാജ്യമൊട്ടാകെയുളള ഉത്പാദക സംസ്ഥാനങ്ങളിൽ പരസ്യം നല്കുകയും ചെയ്തു. ഇതിലൂടെ 5.6 ലക്ഷം ക്വിന്റൽ ജയ അരിയും 5.4 ലക്ഷം ക്വിന്റൽ മട്ട അരിയും വാങ്ങി. ഗുജറാത്ത്, ജാർഖണ്ഡ് ഇനം ജയയും എഫ്സിഐയിൽ നിന്നും ലഭിക്കുന്ന പുഴുക്കലരിയും കുറുവ അരിയും ഔട്ട്ലെറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.
കുറുവ അരി കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നുണ്ട്. സപ്ലൈകോ ടെൻഡർ മുഖേന ലഭിക്കുന്ന പച്ചരി തികയാതെ വരുന്പോൾ എഫ്സിഐയിൽ നിന്ന് എത്തിച്ചു നല്കുന്നുണ്ട്. കിലോയ്ക്ക് 23 രൂപ നിരക്കിലാണ് ഇത് നൽകുന്നത്. പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ കുട്ടനാടൻ മട്ട അരി കിലോയ്ക്ക് 33 രൂപ നിരക്കിൽ വിറ്റുവരുന്നുണ്ട്.
സപ്ലൈകോ 40 രൂപയ്ക്ക് മുകളിൽ വില നല്കി വാങ്ങുന്ന പഞ്ചസാര കിലോയ്ക്ക് 22 രൂപ നിരക്കിലാണ് സബ്സിഡിയോടെ വിതരണം ചെയ്യുന്നത്. ഏകദേശം 40,000 ക്വിന്റൽ പഞ്ചസാര ഓരോ മാസവും വിതരണം ചെയ്യുന്നുണ്ട്. സപ്ലൈകോ സബ്സിഡി നിരക്കിൽ നല്കി വരുന്ന നിത്യോപയോഗ സാധനങ്ങളായ ചെറുപയർ, കടല, വൻപയർ, മുളക്, മല്ലി, ഉഴുന്ന്, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്കു പൊതുവിപണിയിൽ മുൻ വർഷത്തേക്കാൾ വിലക്കുറവുണ്ട്. സപ്ലൈകോയുടെ വിപണനകേന്ദ്രങ്ങളിൽ ഇവ കുറഞ്ഞ നിരക്കിൽ ആവശ്യത്തിനു സ്റ്റോക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോയിൽ ലഭ്യമായ അരി, സബ്സിഡി നിരക്ക്, അഞ്ച് കിലോയ്ക്ക് മുകളിൽ വാങ്ങുന്നതിനുതിനുള്ള നിരക്ക് എന്ന ക്രമത്തിൽ: പച്ചരി -23, 26.50; പുഴുക്കലരി -25,26.50; മട്ട - 24, 34.50; ജയ (ആന്ധ്ര) -25, 37; ജയ (ആന്ധ്ര ഒഴികെ) - 25,33; കുറുവ-25,33; പഞ്ചസാര - 22, 40.50; കുട്ടനാടൻ മട്ട അരി-33 (അഞ്ച് കിലോയ്ക്ക് മുകളിൽ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.