തിരുവനന്തപുരം: കാരുണ്യ ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് നിർധനർക്കു ചികിത്സാസഹായം നൽകുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് നിർത്തലാക്കാനുളള സർക്കാർ നീക്കം ജനങ്ങളുടെ പിന്തുണയോടെ ചെറുക്കുമെന്ന് കേരള കോണ്ഗ്രസ് - എം ചെയർമാൻ കെ.എം. മാണി. കാരുണ്യ ബെനവലന്റ് ഫണ്ട് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ഉപവാസസമരത്തിൽ പ്രസംഗിക്കുകയായിരുന്നു പദ്ധതിയുടെ ഉപജ്ഞാതാവു കൂടിയായ മാണി.
ചുവപ്പു നാടയില്ലാത്ത ഏക സർക്കാർ പദ്ധതിയാണു കാരുണ്യ. മരണത്തിൽ നിന്നു ജീവിതത്തിലേക്കു നൽകുന്ന പാസ്പോർട്ടാണിത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കാരുണ്യ ഒരു മൃതസഞ്ജീവനിയാണ്. നിരാലംബരായ സാധാരണക്കാരന് സഹായഹസ്തം നീട്ടിയ ഈ പദ്ധതിയുടെ കഴുത്തു ഞെരിക്കരുതെന്നു കെ. എം. മാണി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിലുണ്ടാവുന്ന വീഴ്ച മാപ്പർഹിക്കാത്ത കുറ്റമാണ്. പദ്ധതി ആരംഭിക്കുമ്പോൾ ലോട്ടറി വരുമാനം 500 കോടി രൂപയായിരുന്നു. അത് 5,000 കോടിയായി വർധിച്ചത് ജനങ്ങൾക്ക് കാരുണ്യയോടുള്ള പ്രതിബദ്ധതകൊണ്ടായിരുന്നു. സർക്കാർ എന്താണ് ഇതു കാണാതെ പോയത്? കാരുണ്യയെ തകർക്കാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിന്മാറിയില്ലെങ്കിൽ രൂക്ഷമായ സമരങ്ങൾക്കു കേരളം സാക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കാരുണ്യപോലെ മാതൃകാപരമായൊരു പദ്ധതി ഇന്ത്യയിലൊരിടത്തും ഇല്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ് ജെയ്റ്റിലി ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉപവാസം ഉദ്ഘാടനം ചെയ്ത മുൻ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉപവാസ പന്തലിലെത്തി കെ.എം. മാണിക്ക് സഭയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. കാരുണ്യയിൽ നിന്നു ചികിത്സാ സഹായം ലഭിച്ച നിരവധി പേർ ഉപവാസ പന്തലിൽ മാണിയെ സന്ദർശിച്ചു. കാൻസർ ചികിത്സയ്ക്കു സഹായം ലഭിച്ച തിരുവനന്തപുരം ആലുവിള ഡിവൈൻ ഭവനിൽ ഷീലയും തിരുവനന്തപുരം ബാലരാമപുരം ശാന്തി ഭവനിൽ അന്തരിച്ച രാജേഷിന്റെ സഹധർമിണി ശാന്തിയും ഉപവാസമനുഷ്ഠിക്കുന്ന കെ.എം. മാണിക്കു പനിനീർപ്പൂക്കൾ നൽകി അഭിവാദ്യം അർപ്പിച്ചു.
ആയിരം പൂർണചന്ദ്രന്മാരെ കണ്ട കെ.എം. മാണി സമരമുഖത്ത് സൂര്യതേജസായി മാറിയതു നേതാക്കൾക്കും അണികൾക്കും ആവേശം പകർന്നു. വിവിധ ജില്ലകളിൽ നിന്ന് ആയിരക്കണക്കിനു പാർട്ടി പ്രവർത്തകരും നൂറുകണക്കിനു വനിതകളും ഉപവാസത്തിന് അഭിവാദ്യങ്ങളർപ്പിച്ച് നഗരത്തിൽ പ്രകടനം നടത്തി. വിവിധ സാംസകാരിക നായകരും രാഷ്ട്രീയ നേതാക്കളും കെ.എം. മാണിയെ സന്ദർശിച്ചു.
സി.എഫ്. തോമസ് എംഎൽഎ, ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി, മോൻസ് ജോസഫ് എംഎൽഎ, എൻ. ജയരാജ് എംഎൽഎ, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, പി.ടി. ജോസ്, തോമസ് എം. മാത്തുണ്ണി, കൊട്ടാരക്കര പൊന്നച്ചൻ, ഡി.കെ. ജോണ്, ബാബു ജോസഫ്, ഇ .കെ. ചെല്ലപ്പൻ, എലിസബത്ത് മാമ്മൻ മത്തായി, സ്റ്റീഫൻ ജോർജ്, ഇ.ജെ. ആഗസ്തി, ജേക്കബ് തോമസ് അരികുപുറം, ബെന്നി കക്കാട്, ഷിബു തെക്കുംപുറം, ജോബി ജോണ്, എം.ടി. തോമസ് മാസ്റ്റർ, ജോബ് മൈക്കിൾ, മേരി സെബാസ്റ്റ്യൻ, മുഹമ്മദ് ഇക്ബാൽ, സജി മഞ്ഞക്കടമ്പിൽ, രാഗേഷ് ഇടപ്പുര, ജേക്കബ് ഏബ്രഹാം, വി.ടി. ജോസഫ്, ജോസ് ജോസഫ്, പ്രിൻസ് ലൂക്കോസ്, ചാണ്ടി മാസ്റ്റർ, കുശലകുമാരൻ, സണ്ണി തെക്കേടം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.