ഒരു ജലദിനം കൂടി വന്നുചേരുകയും ജലദൗർലഭ്യത്താൽ ജനം വലയുകയും ചെയ്യുന്ന ഈയവസരത്തിലും ജലത്തെക്കുറിച്ചോ അനുവർത്തിക്കേണ്ട ജലനയത്തെക്കുറിച്ചോ വ്യക്തമായ ധാരണകളില്ലാതെ ഇരുട്ടിൽ തപ്പുകയാണു നാം. വയലുകൾ നികത്തിയും മലകളിടിച്ചും ജലാശയങ്ങൾ കണ്ടാൽ മനംപുരട്ടൽ ഉളവാകുമാറ് അവയിൽ മാലിന്യക്കൂമ്പാരങ്ങൾ നിറച്ചും പ്രകൃതിയുടെ മഹാവരദാനമായ ജലം നാം നശിപ്പിക്കുന്നു. ജീവൻ നിലനിറുത്തുന്നതിന് അത്യന്താപേക്ഷിതമായതിനാലാണു ജലത്തിനു ജീവനം എന്നൊരു പര്യായംകൂടി ഉണ്ടായത്. വ്യക്തമായ കാഴ്ചപ്പാടുകളില്ലാത്ത അധികാരിവർഗം തെറ്റായ സന്ദേശ ങ്ങൾ ജനങ്ങൾക്കു നൽകി അന്ധൻ അന്ധനെ വഴിനടത്തുന്ന സ്ഥിതിവിശേഷ മുളവാക്കുന്നു.
മഴവെള്ളം നേരിട്ടു സംഭരിച്ച് ഉപയോഗിക്കുന്നതിലൂടെ ജലജൗർലഭ്യം പരിഹരിക്കാമെന്നത് അബദ്ധജടിലമായൊരു ധാരണയാണ്. എന്തുകൊണ്ടെന്നാൽ നാം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കുന്ന ജലം കിണറുകളിലോ മറ്റു ജലാശയങ്ങളിലോ എത്തുന്നതിന്നു മുമ്പു തന്നെ അതിനു ഗണമേന്മ കൈവരുത്തുന്ന ചില പ്രക്രിയകളിലൂടെ കടന്നുപോകുന്നുണ്ടെന്ന വസ്തുത നാം വിസ്മരിച്ചുകൂടാ.
സഹസ്രാബ്ദങ്ങൾക്കു മുൻപുതന്നെ മാനവരാശിക്കു ജലത്തെക്കു റിച്ചു വ്യക്തമായ ധാരണ നൽകിയത് ഋഗ്വേദമാണ്. അമ്മ, കുഞ്ഞിനു നൽകുന്ന മുലപ്പാലിനോടാണ് വേദം ജലത്തെ ഉപമിക്കുന്നത്.
വൈദികാശയങ്ങൾ ഇതിഹാസങ്ങളിലൂടെയും പുരാണങ്ങളിലൂടെയുമാണു സാധാരണജനങ്ങളിൽ എത്തുന്നത്. ഗംഗാജലം ഭൂമിയിലെത്തിയ കഥ പറഞ്ഞുകൊണ്ട്, ഭൂമിയിലൂടെ ജലം എങ്ങനെ പ്രവഹിക്കണമെന്നു രാമായണം സ്പഷ്ടമാക്കുന്നുണ്ട്. ഭഗീരഥന്റെ തപസിന്റെ ഫലമായി ഭൂമിയിലെത്തിയ ഗംഗാനദി ഏഴു കൈവഴികളായാണ് പ്രവഹിച്ചത്. അവയിൽ ഹ്ലാദിനി, പാവനി, നളിനി എന്നീ മൂന്നു കൈവഴികൾ കിഴക്കോട്ടും സീത, സുചക്ഷു, സിന്ധു എന്നീ മൂന്നു കൈവഴികൾ പടിഞ്ഞാറോട്ടും പ്രവഹി ച്ചു. ഏഴാമത്തെ കൈവഴിയായ അളകനന്ദ ഭഗീരഥൻ കാട്ടിയ മാർഗത്തിലൂ ടെ പാതാളത്തിലേക്കിറങ്ങി. അപ്പോൾ ഭഗീരഥന്റെ പൂർവികർക്കു നിർവൃതിയായി. സ്വന്തം മക്കൾക്ക് അല്ലലില്ലാതെ ജീവിക്കാനുളള സാഹച ര്യമൊരുങ്ങുമ്പോഴാണല്ലോ പൂർവികർ സന്തോഷിക്കുന്നത്!
ഭൂമി സസ്യശ്യാമളയാണ്; നാനാപ്രകാരങ്ങളായ ലവണങ്ങൾ കൊണ്ട് സമ്പന്നയുമാണ്. ഓരോ സസ്യവും ഔഷധമാണ്; ഔഷധമല്ലാതെ ഒരു പുല്ലുപോലുമില്ല (നാസ്തി തൃണമനൗഷധം) എന്നാണല്ലോ പ്രമാണം! വൃക്ഷലതാദികളിൽ തട്ടിയൊഴുകുന്ന ജലത്തിൽ അവയുടെ പൂവ്, കായ്കനികൾ, ഇലകൾ, തണ്ടുകൾ, വേരുകൾ എന്നിവയിൽനിന്നെല്ലാം ഔഷധവീ ര്യം കലരുന്നുണ്ട്. ഭൂമിയിലൂടെ ഒഴുകുമ്പേൾ പലവിധ ലവണങ്ങളും ജല ത്തിൽ കലരുന്നു. ഇങ്ങനെ ലവണങ്ങൾ കലരുന്ന ജലം കുടിക്കുന്നതു കൊണ്ടുകൂടിയാണ് നാം ലാവണ്യമുളളവരാകുന്നത്. അല്ലാത്തപക്ഷം ഓരോ ലവണവുമടങ്ങുന്ന ഔഷധങ്ങൾ വാങ്ങിക്കഴിക്കേണ്ട അവസ്ഥയി ലേക്കു നാമെത്തുമായിരുന്നു. ലാവണ്യം വെറും അഴകല്ല; ശരീരത്തിൽ വേണ്ട ലവണങ്ങളെല്ലാം വേണ്ട അളവിലുണ്ടാകുമ്പോൾ ശരീരത്തിന്നുണ്ടാ കുന്ന സ്വാഭാവികമായ ഒരഴകാണത്.
നാം കുടിക്കാനും ദേഹശുദ്ധിവരുത്തുവാനും ഉപയോഗിക്കുന്ന ജലം ഹൈഡ്രജനും ഓക്സിജനും മാത്രമടങ്ങിയൊരു മിശ്രിതമല്ലെന്ന തിരി ച്ചറിവ് ഇനിയെങ്കിലും നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. കടൽവെളളം വാറ്റി യെടുത്ത് കുടിവെളളമാക്കാമെന്ന പ്രചാരണത്തിൽ ഈ തിരിച്ചറിവിന്റെ കുറവോ, അപ്രകാരമുളള ജലം കുടിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന കുറ വുകൾ പരിഹരിക്കുവാനുളള ഔഷധങ്ങൾമൂലമുണ്ടാക്കാവുന്ന ലാഭത്തെ ക്കുറിച്ചുളള അറിവിന്റെ ആധിക്യമോ പ്രകടമാണ്.
“അപ്സ്വന്തരമൃതം അപ്സു ഭേഷജം” വെളളത്തിൽ പ്രാണനും ഔഷധവുമടങ്ങിയിട്ടുണ്ട് എന്നും ഋഗ്വേദം ഉദ്ഘോഷിക്കുന്നു. വെളളത്തിലടങ്ങിയിട്ടുളള പ്രാണൻ, അതിലെ പ്രാണവായു തന്നെയാണ്. ഇങ്ങനെ ജലത്തിനുവേണ്ട നാനാ ഗുണങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഒരിലയിൽപോലും തട്ടാതെ, വീടു കൾക്കുമുകളിൽ വീഴുന്ന ജലം ടാങ്കുകളിൽ സംഭരിച്ച് കുടിവെളളക്ഷാമം അകറ്റാമെന്ന ധാരണ എത്രയോ അബദ്ധജടിലമാണെന്നു ബോധ്യമാകും.
മഴവെളളം ടാങ്കുകളിൽ സംഭരിക്കുന്നതുകൊണ്ടുണ്ടാകുന്ന പരിസ്ഥിതിപ്രശ്നങ്ങൾ വീണ്ടും നമ്മെ അലട്ടിക്കൊണ്ടിരിക്കും. തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ്, റബർ എന്നുതുടങ്ങി എത്രയെത്ര വൃക്ഷങ്ങളാണ് നാം വെളളമൊഴിക്കാതെത്തന്നെ നമുക്കു ഫലം തരുന്നത്! മഴവെളളം ഭൂമിയിലൂടെ ഒഴുകുന്നതുകൊണ്ടാണ് ഇവയ്ക്കെല്ലാം ആവശ്യമായ ജലം ഭൂമിയിൽ ലഭ്യമാകുന്നത്. ഇനിയും ജലത്തിന്റെ ഒഴുക്കു കുറയുന്നപക്ഷം വേനൽ അതിജീവിക്കാൻ വൻവൃക്ഷങ്ങൾക്കും ജലസേചനം നടത്തേണ്ടിവരുന്ന ദുരിതത്തിലേക്കു നാം നിപതിക്കും. ഓരോ വർഷവും വേനൽ കൂടുതൽ കടുത്തുവെന്നു നാം പറയാറുണ്ടെങ്കിലും അതിന്റെ മുഖ്യകാരണം ഭൂമിയിൽ ജലമിറങ്ങാതെ വരുന്നതാണെന്ന തിരിച്ചറിവ് ഇനിയും നമുക്കുണ്ടാകാതിരുന്നുകൂടാ. അതിനാൽ വിവേകപൂർണമായൊരു ജലനയം നമുക്കോരോരുത്തർക്കും ഉണ്ടാകട്ടെ!
ജലസംരക്ഷണത്തിനായി നമുക്കു ചെയ്യാവുന്ന ചിലകാര്യങ്ങൾ
* മഴവെളളം കഴിയാവുന്നത്രയും ഭൂമിയിലിറങ്ങാനുളള സൗകര്യമൊരുക്കുക.
* വീടുകളുടെയും സ്ഥാപനങ്ങളുടെയും മുറ്റങ്ങൾ ടാർ, കോൺക്രീറ്റ് മുതലാ യവ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.
* കളനാശിനികളുടെ ഉപയോഗം പരമാവധി കുറച്ച് ഭൂമിയിൽ പരമാവധി പുല്ലുകൾ വളരുവാനനുവദിക്കുക
* പുല്ലുകൾ നമുക്കു പേരറിയാവുന്നവയോ അല്ലാത്തവയോ ആയ ഔഷധ ങ്ങളാണെന്നും അവമൂലമാണ് നാം പലരോഗങ്ങളിലും നിന്നു മുക്തരായിരി ക്കുന്നതെന്നും ഓർക്കുക
* കിണറുകളിൽനിന്ന് വെളളം കോരി ഉപയോഗിക്കുന്നത് വെളളം നന്നാകാനും വൈദ്യുതിയുടേത് ഉൾപ്പെടെയുളള അമിതവ്യയം കുറയാനും നമു ക്കു വ്യായാമം ലഭിക്കാനും സഹായകമാണെന്നു തിരിച്ചറിയുക.
ഡോ. സി.ടി. ഫ്രാൻസിസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.