തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ വികസന നിധിക്കു കീഴിൽ (കിഫ്ബി) 8,041 കോടിയുടെ പദ്ധതികൾക്കു കൂടി അംഗീകാരം നൽകി. ഇതിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചത്. വൈദ്യുതി വിതരണ സംവിധാനമായ ഗ്രിഡ് സ്ഥാപിക്കുന്നതിനാണ്.
വൈദ്യുതി ഗ്രിഡിന് 6,375 കോടി രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന രണ്ടാമത്തെ കിഫ്ബി ഡയറക്ടർ ബോർഡ് യോഗമാണ് 53 പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ഒന്നാം ഘട്ടത്തിൽ അംഗീകരിച്ച 4,022 കോടിയുടെ പദ്ധതികൾ ടെൻഡർ നടപടി ക്രമങ്ങളിലാണ്. ഇതോടെ ആകെ കിഫ്ബിക്കു കീഴിൽ 12,063 കോടികളുടെ പദ്ധതിയായി. അഞ്ചു വർഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബിക്കു കീഴിൽ നടപ്പാക്കുകയാണു സർക്കാർ ലക്ഷ്യം.
റോഡുകൾ, പാലങ്ങൾ, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി- വർഗ വികസനം തുടങ്ങിയ പദ്ധതികളാണു രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രവർത്തനങ്ങൾക്കായി അനുവദിക്കുന്ന പണം തടസം കൂടാതെ സേവനദാതാവ്, സപ്ലൈയർ, കരാറുകാർ മുതലായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കിഫ്ബിയിൽ നിന്നു നേരിട്ടു പണം ലഭ്യമാക്കുന്നതിനുള്ള ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സംവിധാനം ഏർപ്പെടുത്താൻ ബോർഡ് യോഗം തീരുമാനിച്ചു.
കിഫ്ബി ഉപാധ്യക്ഷൻ ധനമന്ത്രി ഡോ. തോമസ് ഐസക്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, കിഫ്ബി സിഇഒയും ധന സെക്രട്ടറിയുമായ കെ.എം. ഏബ്രഹാം, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ധനകാര്യ റിസോഴ്സ് സെക്രട്ടറി മിൻഹാജ് ആലം, സ്വതന്ത്ര അംഗങ്ങളായ ഡോ. ഡി. ബാബുപോൾ, പ്രഫ. സി.പി. ചന്ദ്രശേഖർ, സലിം ഗംഗാധരൻ, ജെ.എൻ. ഗുപ്ത, രാധാകൃഷ്ണൻ നായർ, സുദീപ്തോ മണ്ഡൽഎന്നിവർ യോഗത്തിൽ പങ്കെടുത്തു.
കിഫ്ബി യോഗം അംഗീകരിച്ച മുഖ്യ പദ്ധതികൾ: വൈദ്യുതി വിതരണ സംവിധാനം സ്ഥാപിക്കാൻ 6375 കോടി, സ്കൂളുകളെ ഹൈടെക് ആക്കുന്ന പദ്ധതിക്ക് 553 കോടി, പട്ടിക വിഭാഗ ഹോസ്റ്റലുകൾ നിർമിക്കാൻ 69 കോടി, മലബാർ കാൻസർ സെന്റർ നവീകരണത്തിന് 183 കോടി, ഇൻകെല്ലിനു കീഴിൽ കൊച്ചിയിൽ കാൻസർ ആശുപത്രിയും ഗവേഷണ കേന്ദ്രവും സ്ഥാപിക്കാൻ 360 കോടി, എറണാകുളം ജനറൽ ആശുപത്രിയുടെ വികസനത്തിന് 76 കോടി, കൊച്ചി മെഡിക്കൽ കോളജിന്റെ വികസനത്തിന് 368 കോടി, കണ്ണൂർ ജില്ലാ ആശുപത്രിയുടെ വികസനത്തിന് 76 കോടി, പുനലൂർ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് 66 കോടി, ആലപ്പുഴയിലെ ജലഗതാഗത സംവിധാനം ആധുനികവത്ക്കരിക്കാൻ 108 കോടി, ഇടവ, കൊട്ടിക്കുളം, ഇരവിപുരം, കൊടുവള്ളി എന്നിവിടങ്ങളിൽ റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കാൻ 216 കോടി, 12 ഇടങ്ങളിൽ കുടിവെള്ള വിതരണ പദ്ധതികൾക്കായി 541 കോടി, റോഡുകൾക്കും പാലങ്ങൾക്കുമായി 663 കോടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.