കൊച്ചേട്ടന്റെ കത്ത് / ടൈറ്റസിന്റെ ജസ്റ്റസും ജസ്റ്റസിന്റെ ടൈറ്റസും
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ടൈറ്റസ്, ജസ്റ്റസ് , ജസ്റ്റീന, ക്രിസ്റ്റസ്, ക്രിസ്റ്റീന, അഗസ്റ്റസ്... പറയാൻ രസമുള്ള പേരുകൾ... ഇവർ സഹോദരങ്ങളാണ്. ഇടുക്കി പ്രകാശ് സിറ്റിയിലെ തോണിക്കുഴി വീട്ടിലെ സഹോദരങ്ങൾ. ചെറുപ്പത്തിൽ ഇവരുടെ പേരുകൾ ഞങ്ങൾ വേഗത്തിൽ പറഞ്ഞു കളിക്കുമായിരുന്നു. പ്രകാശിൽനിന്ന് കിളിയാർകണ്ടം ഗവ. എൽപി സ്കൂളിലേക്കും കാമാക്ഷി ഗവൺമെന്റ് യു.പി. സ്കൂളിലേക്കും തങ്കമണി സെന്റ് തോമസ് ഹൈസ്കൂളിലേക്കുമുള്ള ഞങ്ങളുടെ പത്തുവർഷത്തെ പള്ളിക്കൂട പദയാത്രയിൽ "താത്ത' എന്നു വിളിക്കുന്ന ടൈറ്റസിന്റെ തൊട്ടുപിന്നാലെയായിരുന്നു, "പാപ്പു' എന്നു വിളിക്കുന്ന ജസ്റ്റസും ഒപ്പം ഞങ്ങൾ മുപ്പതോളം പേരും.
പഠനത്തിനുശേഷം കാർഷികവൃത്തിയിലേക്കും മറ്റു ജീവിത വ്യാപാരങ്ങളിലേക്കും വളർന്നപ്പോൾ, ഈ സഹോദരങ്ങൾ അടുത്തടുത്ത് വീടുപണിത് സ്നേഹത്തോടെ ജീവിതം തുടർന്നു.
കഴിഞ്ഞദിവസം 17-3-17-ൽ കോട്ടയം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്റർ തുറന്ന് ജസ്റ്റസിനെ പുറത്തേക്കു കൊണ്ടുവരുന്പോൾ അവന്റെ മുഖം ക്ഷീണിതമെങ്കിലും പുഞ്ചിരി വിടർന്നതായിരുന്നു. ഓപ്പറേഷന്റെ മയക്കം വിട്ടുണരാത്ത മനസിലെ സംതൃപ്തിയുടെ നിറവ് ആ മുഖത്ത് ആർക്കും കാണാമായിരുന്നു. കൂടപ്പിറപ്പിന്റെ നെഞ്ചിടിപ്പു നിലയ്ക്കാതിരിക്കാൻ, സ്വന്തം ജീവൻ പകുത്തു നൽകിയ മഹാത്യാഗത്തിന്റെ പുണ്യത്തിളക്കം ജസ്റ്റസിന്റെ പാതിവിടർന്ന മിഴികളുടെയഴകായിരുന്നു.
ഇതേസമയം സർജിക്കൽ വാർഡിന്റെ മറ്റൊരു കവാടം തുറന്നു പുറത്തേക്കു കൊണ്ടുവന്ന ടൈറ്റസിന്റെ ഹൃദയം പുതിയ പുളകത്തിലലിയുകയായിരുന്നു.രണ്ടു വൃക്കകളും തകരാറിലായ ടൈറ്റസിന് ഡയാലിസിസിന്റെ ഇരുണ്ട നാൾവഴികൾ സമ്മാനിച്ചത് നിറംമങ്ങിയ ദിനരാത്രങ്ങളായിരുന്നു. മൂന്നു മക്കളെ വീട്ടിലാക്കി, കോട്ടയം മെഡിക്കൽ കോളജിനരികിലെ വാടകവീട്ടിൽ ജീവിത പങ്കാളിയുടെ ചങ്കിനുള്ളിലെ സഹവാസം തുടർന്നത് ഒരു വർഷത്തിലേറെയായിരുന്നു. പുതിയ വൃക്ക സ്വീകരിക്കൽ മാത്രമാണു പരിഹാരമെന്നു വൈദ്യശാസ്ത്രവിധി വന്നപ്പോൾത്തന്നെ ചേട്ടന് ജീവൻ പകരാൻ സ്വന്തം വൃക്ക നല്കാനുള്ള സന്നദ്ധതയുമായി ജസ്റ്റസും ക്രിസ്റ്റസും ഓടിയെത്തിയെങ്കിലും ജീവൻ പങ്കിടാനുള്ള ദൈവാനുഗ്രഹം സ്വന്തമാക്കിയത് ജസ്റ്റസായിരുന്നു.
ഒടുവിൽ, ആശുപത്രി സന്ദർശനം കഴിഞ്ഞിറങ്ങുന്പോൾ ഞാനൊരു കാഴ്ചകണ്ടു. ഓപ്പറേഷൻ ഐസിയുവിന്റെ ഇടനാഴിയിലെ രണ്ടു കസേരയിൽ തോളുരുമ്മിയിരിക്കുന്ന നാലു നിറകണ്ണുകൾ... ജസ്റ്റസിന്റെ ഭാര്യ ഷിനിയും ടൈറ്റസിന്റെ ഭാര്യ ബിജിയും... ഷിനിയുടെയും മൂന്നു മക്കളുടെയും സമ്മതമാണ് ജസ്റ്റസിന്റെ സ്നേഹത്യാഗത്തിന്റെ ചില്ലയിൽ പൂക്കൾ വിരിയിച്ചത്. അത് വേദനനിറഞ്ഞ ഒരു സ്നേഹബലിതന്നെയായിരുന്നു. ഇലകൊഴിഞ്ഞ തന്റെ ജീവിത വൃക്ഷത്തിൽ പ്രതീക്ഷയുടെ തളിരുനൽകാൻ സ്വന്തം കുടുംബത്തിന്റെ ഊർജമൂറ്റിപ്പകുത്തു നൽകിയ ഉദാരതയ്ക്കു ഭാഷ നൽകാനാകാതെ ബിജി, ഷിനിയുടെ ചാരെയിരുന്നു, നന്ദി നിറഞ്ഞുതുളുന്പുന്ന ഹൃദയവുമായി...
സ്വന്തം സഹോദരങ്ങൾക്ക് അർഹതപ്പെട്ടതുപോലും തട്ടിയെടുക്കാൻ ഗൂഢാലോചന നടക്കുന്ന ഇക്കാലത്ത്, അരയിഞ്ചു മണ്ണിന്റെ പേരിൽ പോലും അച്ഛനുനേരേ അരിവാളുയരുന്ന ഇക്കാലത്ത്, സുഖജീവിതത്തിനായി പിറവി നൽകിയ മക്കളെപ്പോലും മനസിന്റെ പുറത്താക്കുന്ന വർത്തമാനകാലത്ത്, ഒരുമിച്ചു വാരിയുണ്ട ചോറുരുളയുടെ ഗന്ധം മറക്കാത്ത,
ഒരുമിച്ചു ചൊരിഞ്ഞ വേർപ്പുതുള്ളികളുടെ എണ്ണം മറക്കാത്ത ഉദാത്തമായ സഹോദരസ്നേഹത്തിന്റെ ലാവണ്യഭാവവുമായി ഇവിടെയുണ്ട് ജസ്റ്റസിന്റെ ടൈറ്റസും ടൈറ്റസിന്റെ ജസ്റ്റസും. ഈ നല്ല സഹോദരങ്ങളുടെ നന്മ ഭാവങ്ങൾ ഏവരും പങ്കിടട്ടെ... ഒപ്പം, ഇവർ നമ്മുടെ അനുദിന പ്രാർത്ഥനയുടെ ഭാഗമായിത്തീരട്ടെ.
സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ നേതൃത്വ പരിശീലന ക്യാന്പുകൾ ഏപ്രിൽ ഒന്നു മുതൽ
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധി ക്കാലത്തു നടത്തുന്ന പ്രവിശ്യാ തല നേതൃ ത്വ പരിശീലന ക്യാ ന്പുകൾ ഏപ്രിൽ ഒന്നിന് ആരംഭി ക്കും. ഏപ്രിൽ 1, 2, 3 തീയതികളിൽ കൊല്ലം പ്രവിശ്യാ ക്യാന്പ് , പുനലൂർ കരവാളൂർ ഓക്സ് ഫോർഡ് സെൻട്രൽ സ്കൂളിൽ നടക്കും.ഏപ്രിൽ 18, 19, 20 തീയതികളിൽ മുരിക്കാശേരി പടമുഖം സ്നേഹമന്ദിരത്തിലാണ് ഇടുക്കി പ്രവിശ്യാ ക്യാന്പ് .ഏപ്രിൽ 27, 28, 29 തീയതികളിൽ പത്തനംതിട്ട പ്രവിശ്യാ ക്യാന്പ് പാറത്തോട് നിർമ്മല റിന്യൂവൽ സെന്ററിലുംആലപ്പുഴ പ്രവിശ്യാ ക്യാന്പ് ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്കൂളിലുംകോട്ടയം പ്രവിശ്യാ ക്യാന്പ് മൂലമറ്റം എസ്.എച്ച്. ഇംഗ്ലീഷ് മീഡിയം സ്കൂളിലും നടക്കും.
സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുവാൻ ബാലമനസുകൾക്ക് കരുത്തുപകരുക, പരസ്പരം അംഗീകരിക്കുവാനും വളർത്തുവാനും കൂട്ടുകാരെ വിജയിപ്പിക്കുവാനും പരിശീലനം നല്കുക, സന്മാർഗ മൂല്യബോധങ്ങളിൽ അധിഷ്ഠിതമായ ജീവിതക്രമം രൂപീകരിക്കുക, കലാസാഹിത്യ വാസനകൾക്ക് രംഗവേദിയൊരുക്കുക എന്നിവയാണ് ക്യാന്പിന്റെ ലക്ഷ്യങ്ങൾ.
കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരും സാംസ്കാരിക നായകരും ക്യാന്പിൽ കുട്ടികൾക്കു പരിശീലനം നല്കും. പ്രസംഗപരിശീലനം, വ്യക്തിത്വവികസനം, നേതൃപരിശീലനം, ഗ്രൂപ്പ് ഡൈനാമിക്സ്, നവയുഗ മാധ്യമങ്ങൾ എങ്ങനെ ഉപയോഗിക്കാം, പഠനം എങ്ങനെ എളുപ്പമാക്കാം എന്നിവയെക്കുറിച്ചു ക്ലാസുകൾ, നെഗറ്റീവായ ചിന്തകൾ ഒഴിവാക്കി ജീവിതത്തെക്കുറിച്ചു പോസിറ്റീവായ കാഴ്ചപ്പാടുകൾ രൂപീകരിക്കാൻ സഹായിക്കുക, പവർ മെഡിറ്റേഷൻ എന്നിവ ക്യാന്പിന്റെ പ്രത്യേകതകളാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവിശ്യാ കോ-ഓർഡിനേറ്റർമാരെസമീപിക്കുക. പ്രവിശ്യാ കോ-ഓർഡിനേ റ്റർമാർ: കോട്ട യം - പി.റ്റി. തോമസ് - 9446608737, പത്തനംതിട്ട - വർഗീസ് കൊച്ചു കുന്നേൽ - 9447137188, ആലപ്പുഴ - വി.കെ. മറിയാമ്മ - 9995484850, ഇടുക്കി - എം.വി. ജോർജുകുട്ടി - 9447205828, കൊല്ലം-സിജു ജോർജ് - 9447590221
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.