കൊച്ചി: പെരിയാറിലെ രാസമലിനീകരണത്തിനെതിരേ കുടിവെള്ളം എന്റെ ജന്മാവകാശം എന്ന മുദ്രാവാക്യമുയർത്തി ലോക ജലദിനമായ ഇന്നലെ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉപവാസ സത്യഗ്രഹം കൊച്ചിയിൽ ആരംഭിച്ചു. കളക്ടീവ് ഫോർ റൈറ്റ് ടു ലിവിന്റെയും (കോറൽ) എറണാകുളം, വരാപ്പുഴ അതിരൂപതകളിലെ സംയുക്ത പരിസ്ഥിതി സമിതിയുടെയും നേതൃത്വത്തിൽ മുപ്പതോളം പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന സത്യഗ്രഹം, പെരിയാറിനായി നടന്നിട്ടുള്ളതിൽവച്ച് വലിയ ജനമുന്നേറ്റങ്ങളിലൊന്നാണ്.
ദിവസവും രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരെയാണ് ഉപവാസസമരം. സമാപനദിവസമായ 26നു കൊച്ചിയിൽ വൻബഹുജനറാലി നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇന്നലെ പെരിയാർ മലിനീകരണത്തിനെതിരേ സമരപരിപാടികൾ നടന്നു.
എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ ആരംഭിച്ച ഉപവാസ സത്യഗ്രഹം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മനുഷ്യജീവനെ ഗൗരവമായി ബാധിക്കുന്ന ജലമലിനീകരണത്തിനെതിരേ സർക്കാരും സമൂഹവും ശക്തമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പെരിയാറിലേക്ക് അപകടകരമായ തോതിൽ രാസമാലിന്യമൊഴുക്കുന്ന വ്യവസായശാലകളെ നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യമാണ്. എറണാകുളം ജില്ലയുടെയും സമീപ ജില്ലകളുടെയും പ്രത്യേകിച്ചു വിശാലകൊച്ചിയുടെയും ജീവൽപ്രശ്നമായാണു പെരിയാറിലെ രാസമാലിന്യപ്രശ്നങ്ങൾ വളരുന്നത്. കൊച്ചിയിൽ വൃക്ക, കാൻസർ രോഗികളുടെ എണ്ണം കൂടുന്നതിന്റെ കണക്കുകൾ നമ്മെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. പെരിയാറിൽനിന്നു ശേഖരിക്കുന്ന വെള്ളത്തിൽ മാത്രമല്ല, തീരങ്ങളിലെ വീട്ടുകിണറുകളിലെ പോലും വെള്ളം മലിനമാകുന്ന സ്ഥിതി ആശങ്കയുളവാക്കുന്നതാണ്.
പ്രകൃതി നൽകുന്ന ശുദ്ധജലത്തെ മലിനീകരിക്കാൻ ആരും തയാറാവരുത്. പ്രകൃതിയിൽനിന്ന് അകലുന്ന മനുഷ്യൻ, വായുവും വെള്ളവും മലിനമാക്കുന്നതിനു കൂട്ടുനിൽക്കുന്നതിന്റെ ദുരന്തം വർത്തമാനകാലവും വരുംതലമുറകളും അഭിമുഖീകരിക്കേണ്ടതുണ്ട്. കുടിവെള്ളത്തിനൊപ്പം ജീവജാലങ്ങൾ വസിക്കുന്ന പുഴയാകെ സംരക്ഷിക്കപ്പെടണം. ഗംഗയും യമുനയും മാത്രമല്ല, രാജ്യത്തെ എല്ലാ പുഴകളും കാട്ടാറുകളും ജലസ്രോതസുകളും സംരക്ഷിക്കാൻ പദ്ധതികൾ വേണം.
പുഴയ്ക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള മുന്നേറ്റങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമോ പ്രവർത്തനമോ ആയി കാണേണ്ടതില്ല. പെരിയാറിനായുള്ള സമരത്തിൽ മാനവമൈത്രിയുടെ സാംസ്കാരിക ദർശനങ്ങളോടെ എല്ലാവരും കൈകോർക്കണം.
ജീവന്റെ സംരക്ഷണത്തിനായുള്ള കാഴ്ചപ്പാടുകളോടു ചേർന്നാണു സഭയിലെ മെത്രാന്മാരും വൈദികരും വിശ്വാസികളും പുഴമലിനീകരണത്തിനെതിരേ രംഗത്തിറങ്ങുന്നത്. പെരിയാറിലെ രാസമാലിന്യമൊഴുക്കിനു ഫലപ്രദമായ പരിഹാരം കാണുംവരെ ഈ സമരം തുടരേണ്ടതുണ്ടെന്നും കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.
ആദിവാസി ഗോത്രമഹാസഭ കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു. ഡോ. ജി.ഡി. മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. സെബാസ്റ്റ്യൻ പോൾ, ദളിത് മഹാസഭ പ്രസിഡന്റ് സി.എസ്. മുരളി, കോറൽ കോ-ഓർഡിനേറ്റർ ഫാ. അഗസ്റ്റിൻ വട്ടോലി, ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് വാച്ച് പ്രസിഡന്റ് ഫെലിക്സ് പുല്ലൂടൻ, ജനറൽ സെക്രട്ടറി ജോർജ് കാട്ടുനിലത്ത്, എം.കെ. പ്രസാദ്, എഡ്രാക് പ്രതിനിധി അബ്ദുൾ റഷീദ് ഹാജി, ഫാ. ജോർജ് കളപ്പുരയ്ക്കൽ, ഫാ. സംഗീത്, റവ. ഡോ. ജോയ്സ് കൈതക്കോട്ടിൽ, ഫാ. പോൾ ചെറുപിള്ളി, എൻ.ജെ. പയസ് തുടങ്ങി മത, സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി മേഖലകളിലെ പ്രമുഖർ പ്രസംഗിച്ചു.
ഉപവാസസത്യഗ്രഹത്തിനു പിന്തുണയുമായി ഇൻഫോപാർക്കിലെ ജീവനക്കാർ സംഘടിപ്പിച്ച ബൈക്ക് റാലി, നടി മൈഥിലി ഫ്ളാഗ് ഓഫ് ചെയ്തു. ഇൻഫോപാർക്കിനു മുന്പിൽ നിന്നാരംഭിച്ച റാലി ഹൈക്കോടതി ജംഗ്ഷനിലെ സമരപ്പന്തലിൽ സമാപിച്ചു. ഉപവാസ സത്യഗ്രഹത്തിൽ ഇന്ന് എൻഎപിഎം കോ-ഓർഡിനേറ്റർ പ്രഫ. കുസുമം ജോസ്, അഡ്വ. എ. ജയശങ്കർ തുടങ്ങിയവർ പ്രസംഗിക്കും.
പെരിയാർ സമരത്തിന് ഇറോം ശർമിളയും
കൊച്ചി: പെരിയാറിലെ രാസമാലിന്യ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടു വിവിധ സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ 26ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ മണിപ്പൂരിലെ മനുഷ്യാവകാശപ്രവർത്തക ഇറോം ശർമിള എത്തും.
ഉച്ചകഴിഞ്ഞു മൂന്നിനു നഗരത്തിൽ നടക്കുന്ന റാലിയെത്തുടർന്നാണു പൊതുസമ്മേളനം. മറൈൻഡ്രൈവിൽനിന്ന് ആരംഭിക്കുന്ന റാലി ബാനർജി റോഡു വഴി നോർത്ത് മേല്പാലത്തിനടിയിലൂടെ തിരിച്ചു മറൈൻഡ്രൈവിൽ സമാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകൾ റാലിയിൽ അണിനിരക്കും. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.