കോഴിക്കോട്: പകുതി വിലയ്ക്ക് സ്വർണം നല്കാമെന്ന വാഗ്ദാനവുമായി മൊബൈൽ ഫോൺ മുഖേനയുള്ള തട്ടിപ്പ് വ്യാപകമാകുന്നു. രാജസ്ഥാൻ, ആഗ്ര, ഡൽഹി തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നു മൊബൈൽ ഫോണിൽ ബന്ധപ്പെട്ടാണു തട്ടിപ്പ് നടത്തുന്നത്.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുമ്പോൾ സ്വർണ ബിസ്കറ്റുകൾ ലഭിച്ചതായും, ഇവ പകുതി വിലയ്ക്ക് നൽകാമെന്നുമാണു ഫോണിലൂടെയുള്ള വാഗ്ദാനം. വിശ്വാസം നേടുന്നതിനായി സ്വർണ ബിസ്കറ്റ് പോലുള്ള ചിത്രങ്ങളും, ഫോൺ വിളിക്കുന്നയാളുടെ തിരിച്ചറിയൽ രേഖകളും വാട്സ്ആപ് മുഖേന അയച്ചുകൊടുക്കും.
കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ജി. ഗോപകുമാറിനും ഇത്തരത്തിലുള്ള ഫോൺസന്ദേശം ലഭിച്ചു. ഫോൺവിളിച്ചയാളെ കേരളത്തിൽ എത്തിക്കാൻ എസ്ഐ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആഗ്രയിൽ എത്തിയാൽ പകുതി വിലയ്ക്ക് സ്വർണ ബിസ്കറ്റുകൾ നൽകാമെന്നായിരുന്നു എസ്ഐക്ക് ലഭിച്ച ഫോൺ സന്ദേശം. കോഴിക്കോട്ടെ ഒരു മാധ്യമ പ്രവർത്തകനടക്കം നിരവധി പേർക്ക് അടുത്തകാലത്തായി ഇത്തരം ഫോൺസന്ദേശങ്ങൾ ലഭിച്ചു.
രാജസ്ഥാനിൽ നിന്നെന്നു പറഞ്ഞാണു മാധ്യമപ്രവർത്തകനു വിളി വന്നത്. റിക്കാർഡ് ചെയ്തുവച്ചതുപോലെയായിരുന്നു ഹിന്ദിയിലെ സന്ദേശം. ജെസിബി ഡ്രൈവറായ തനിക്ക് മണ്ണെടുക്കുമ്പോൾ അഞ്ച് സ്വർണ ബിസ്കറ്റ് ലഭിച്ചതായും, അവിടെ എത്തിയാൽ പകുതി വിലയ്ക്ക് നൽകാമെന്നുമായിരുന്നു സന്ദേശം. 9982653099 എന്ന നമ്പറിൽ നിന്നാണ് വിളി വന്നത്. ആറ് തവണ ഫോണിൽ സംസാരിച്ചു.
മറ്റൊരാളുടെ വാട്സ്ആപ് നമ്പറിൽ സ്വർണ ബിസ്കറ്റ് എന്നു തോന്നിക്കുന്ന ചിത്രവും രാഹുൽ ശർമ എന്നയാളുടെ പേരിലുള്ള ഡ്രൈവിംഗ് ലൈസൻസും മാധ്യമപ്രവർത്തകന് അയച്ചുകൊടുത്തു. രാജസ്ഥാനിലെ അൽവാർ ആർടിഒ അനുവദിച്ചതായി പറയുന്ന ഡ്രൈവിംഗ് ലൈസൻസ് വ്യാജമാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. 7410872060 എന്ന നമ്പറിൽ നിന്നാണ് വാട്സ്ആപ് ചിത്രങ്ങൾ വന്നത്. വാട്സ്ആപ് നമ്പർ പ്രവർത്തിക്കുന്നത് രാജസ്ഥാനിലെ കുഗ്രാമത്തിൽ ആണെന്നും ആ നമ്പറിലേക്ക് തിരിച്ചു വിളിക്കരുതെന്നും ‘രാഹുൽ ശർമ’ അഭ്യർഥിച്ചു.
പകുതി വിലയ്ക്ക് സ്വർണം മോഹിച്ച് നിരവധിയാളുകൾ തട്ടിപ്പിനിരയായതായി പോലീസ് മുന്നറിയിപ്പു നൽകുന്നു. കേസ് അന്വേഷണത്തിന് ഫണ്ട് അനുവദിക്കാത്തതിനാൽ ഇത്തരം തട്ടിപ്പു കേസുകളിൽ കാര്യമായ അന്വേഷണം നടക്കില്ലെന്ന തിരിച്ചറിവാണ് കേരളത്തിൽ അടുത്തകാലത്ത് സമാന രീതിയിലുള്ള തട്ടിപ്പുകൾ വർധിക്കാൻ കാരണം. മറ്റ് സംസ്ഥാനങ്ങളിൽ പോയി അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവിക്ക് അനുവദിക്കാവുന്ന പരമാവധി തുക 500 രൂപ മാത്രമാണ്.
യാത്രാടിക്കറ്റ്, വാഹന കൂലി, ലോഡ്ജ് വാടക, ഭക്ഷണം തുടങ്ങി മൊത്തം ചെലവിനത്തിലാണ് ഈ തുക. മറ്റ് സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താൻ പോകുന്ന ടീമിൽ നാലും അഞ്ചും പോലീസുകാരുണ്ടാകും. ഏതാനും ദിവസം സ്ഥലത്ത് താമസിച്ചെങ്കിൽ മാത്രമേ, പ്രതികളെ പിടികൂടാനാകു.
ഒരു കേസ് അന്വേഷിക്കാൻ ലഭിക്കുന്ന 500 രൂപകൊണ്ട് ഒന്നിനും തികയില്ല. അതിനാൽ പരാതികൾ ലഭിച്ചാലും, അന്വേഷണം നടത്താൻ പോലീസ് മടിക്കുകയാണ്. കുറ്റവാളികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 500 രൂപ തോതിൽ നേരത്തെ ഫണ്ട് അനുവദിച്ചിരുന്നു. ഈ തുക ഉപയോഗപ്പെടുത്തിയാണ് ഇതര സംസ്ഥാനങ്ങളിൽ പോയി നിരവധി തട്ടിപ്പ് കേസുകൾക്ക് പോലീസ് തുമ്പു കണ്ടെത്തിയത്.
ജനമൈത്രി പോലീസ്, ബോധവത്ക്കരണം, പുതിയ വാഹനം, ഓഫീസർമാരുടെ പരിശീലനം, യാത്രാപ്പടി എന്നിവയ്ക്കായി വൻതുക ചെലവഴിക്കുമ്പോഴാണ് ഫണ്ടില്ലാതെ തട്ടിപ്പുകേസുകളിലെ അന്വേഷണങ്ങൾ വഴിമുട്ടുന്നത്.
ബാബു ചെറിയാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.