കൊച്ചി: പെരിയാറിൽ രൂക്ഷമാകുന്ന മാലിന്യപ്രശ്നങ്ങളെക്കുറിച്ചു പഠിച്ച സർക്കാർ, സർക്കാരിതര ഏജൻസികളുടെ കണ്ടെത്തലുകളും നിർദേശങ്ങളും ആവർത്തിച്ച് അവഗണിക്കപ്പെടുന്നു. കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടെ പുറത്തുവന്ന സുപ്രീംകോടതി പഠന സമിതിയുടേതുൾപ്പെടെയുള്ള അറുപതോളം പഠന റിപ്പോർട്ടുകളും ജലപരിശോധനാഫലങ്ങളും കടലാസുകളിലൊതുങ്ങിയെന്നാണു പരിസ്ഥിതി സംരക്ഷണരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
മധ്യകേരളത്തിലെ പ്രധാന കുടിവെള്ളസ്രോതസായ പെരിയാർ അനിയന്ത്രിതമായ തോതിൽ മലിനമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി നിയോഗിച്ച പഠനസമിതിയുടെ റിപ്പോർട്ട് 2005ൽ പുറത്തുവന്നിരുന്നു. പെരിയാർ തീരത്തെ വ്യവസായശാലകൾ പുഴയിലേക്കു തള്ളുന്ന മാലിന്യങ്ങളിൽ കാഡ്മിയം, ക്രോമിയം, അയേൺ, മംഗനീസ് തുടങ്ങിയ രാസമാലിന്യങ്ങൾ ഉള്ളതായി സുപ്രീംകോടതി മോണിട്ടറിംഗ് കമ്മിറ്റിയും കണ്ടെത്തി.
ഇവയുൾപ്പെടെ 2009ലെ നിയമസഭാ സമിതിയുടെ പഠനറിപ്പോർട്ടും ഫയലിൽ ഒതുങ്ങി. ഇതേ കാലയളവിൽ കേന്ദ്ര, സംസ്ഥാന തലങ്ങളിലെ വിവിധ ഗവേഷണകേന്ദ്രങ്ങളുടെ അറുപതോളം പഠനങ്ങളുടെ കണ്ടെത്തലുകളും ഫലം കണ്ടില്ല. എംജി സർവകലാശാല 2014 ൽ പെരിയാർ നദിയിലെ കുടിവെള്ള സംഭരണ മേഖലയിലെ വെള്ളത്തിന്റെ ഗുണനിലവാരം പഠനവിധേയമാക്കിയപ്പോൾ, വെള്ളം ഉപയോഗയോഗ്യമല്ലെന്നും ഫെനോലിക് കോന്പൗണ്ടുകൾ, അയേൺ, ടിഡിഎസ്, സിഒഡി എന്നീ മാലിന്യങ്ങൾ അനുവദനീയമായതിൽ അധികമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
2015ൽ കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് (സിപിസിബി) ആലുവ, ഏലൂർ, കളമശേരി പ്രദേശങ്ങളിൽ പെരിയാറിലെ വെള്ളം പരിശോധനയ്ക്കെടുത്തപ്പോൾ ഗുരുതരമായ നിലയിൽ മലിനീകരിക്കപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിരുന്നു. രാജ്യത്തു ഗുരുതരമായി മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിൽ പെരിയാർ നദിയുടെ ഈ പ്രദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള മലിനീകരണ നിയന്ത്രണ ബോർഡ് 2016 മേയ്, സെപ്റ്റംബർ മാസങ്ങളിൽ പെരിയാറിലെ കുടിവെള്ള സംഭരണ മേഖലയിൽ നടത്തിയ പരിശോധനയിൽ, രാസവ്യവസായശാലകൾ വലിയരീതിയിൽ ഇവിടെ രാസമാലിന്യം തള്ളുന്നതായി സ്ഥിരീകരിച്ചു. ഇതിനുപുറമെ പെരിയാറിലെ കുടിവെള്ള സംഭരണമേഖലയിൽ അപകടകരമായ ഘനലോഹമാലിന്യങ്ങളും മറ്റു രാസപദാർഥങ്ങളും കണ്ടെത്തി.
മഴ കുറയുന്പോൾ പെരിയാറിലെ വെള്ളത്തിൽ അയേൺ, ലെഡ്, കാഡ്മിയം തുടങ്ങിയ ലോഹമാലിന്യങ്ങൾ അധികരിക്കുന്നതായി കേരള സർവകലാശാല നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മണൽവാരൽ നടന്ന പ്രദേശത്തെ വെള്ളം പഠന വിധേയമാക്കിയപ്പോൾ ലെഡ്, കോപ്പർ, കാഡ്മിയം തുടങ്ങിയ ലോഹങ്ങൾ അനുവദനീയമായതിലും അന്പതിരട്ടി ഉയർന്ന അളവിൽ കാണപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ആലുവ, പെരുന്പാവൂർ, കളമശേരി, ഏലൂർ, എടയാർ പ്രദേശങ്ങളിൽ 71 വ്യവസായ ശാലകളിൽ സിപിസിബി നടത്തിയ പഠനത്തിൽ പതിനെട്ടു വ്യവസായ ശാലകൾക്കു മാലിന്യ സംസ്കരണ പ്ലാന്റുകൾ (ഇടിപി) ഇല്ലെന്നും ഈ വ്യവസായ ശാലകൾ എത്ര ലിറ്റർ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നുണ്ടെന്നു കണക്കാക്കുന്നില്ലെന്നും വ്യക്തമാക്കുന്നു.
പെരിയാറിന്റെ തീരത്തുള്ള പതിനാറു അരിമില്ലുകളിൽ ഇടിപി പ്രവർത്തിപ്പിക്കുന്നില്ലെന്നും പൂർണമായി പുഴയിലേക്കു മാലിന്യം തള്ളുന്നുവെന്നും കണ്ടെത്തിയിരുന്നു. ഏതാനും വ്യവസായശാലകൾക്കു പുഴയുടെ അരികിൽ തന്നെ മാലിന്യസംഭരണികൾ ഉണ്ട്. ഈ മാലിന്യവും പുഴയിൽ തള്ളുന്നു.
പെരിയാറിലെ വെള്ളം ഗുരുതരമായ തോതിൽ മലിനമാക്കപ്പെടുന്നുവെന്ന വിവിധ പഠനറിപ്പോർട്ടുകൾ പുറത്തുവന്നിട്ടും യാതൊരു ക്രിയാത്മക നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നു സാമൂഹ്യസംഘടനയായ കളക്ടീവ് ഫോർ റൈറ്റ് ടു ലിവ് (കോറൽ) കോ ഓർഡിനേറ്റർ ഡോ. ജി.ഡി. മാർട്ടിൻ ചൂണ്ടിക്കാട്ടി. കുടിക്കാൻ വിതരണം ചെയ്യുന്ന വെള്ളം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) പ്രകാരം ടോക്സിക്, റേഡിയോ ആക്റ്റീവ്, പെസ്റ്റിസൈഡ്, ബാക്ടിരിയോളജിക്കൽ എന്നിങ്ങനെ 65 ഓളം പരിശോധനകൾ നടത്തേണ്ടതുണ്ട്.
എന്നാൽ അടിസ്ഥാനപരമായ പരിശോധനകൾ പോലും പൂർണമായി നടത്താതെയാണു വാട്ടർ അഥോറിട്ടി കുടിവെള്ള വിതരണം നടത്തുന്നത്. വാട്ടർ അഥോറിട്ടി സ്ഥിരമായി നടത്തുന്ന ക്ലോറിനേഷനിലൂടെ രാസമാലിന്യങ്ങളുടെ സാന്നിധ്യം തിരിച്ചറിയാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു.
സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.