കൊച്ചി: ജീവനെ ആദരിക്കുന്ന സംസ്കാരം കുടുംബങ്ങളിലും സമൂഹത്തിലും വളർത്തിയെടുക്കേണ്ടതുണ്ടെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റുമായി സഹകരിച്ച് ആലുവ കാർമൽ ആശുപത്രിയിൽ നടത്തിയ പ്രോലൈഫ് ദിനാചരണത്തിൽ അമ്മമാരെയും കുഞ്ഞുങ്ങളെയും സന്ദർശിച്ചശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഭൂമിയിലേക്കു സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി എത്തിയിരിക്കുന്ന കുഞ്ഞുങ്ങളെ കാണുന്നതുപോലും സന്തോഷകരമാണ്. മനുഷ്യജീവൻ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹവും ദാനവുമാണ്. അമ്മയുടെ ഉദരത്തിൽ രൂപപ്പെടുന്ന നിമിഷംമുതൽ ആ ജീവനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോ മനുഷ്യനുമുണ്ട്.
ജീവനെ നഷ്ടപ്പെടുത്താനോ നശിപ്പിക്കാനോ ആർക്കും അവകാശമില്ല. ഗർഭഛിദ്രം നടത്തുക, പെണ്കുഞ്ഞുങ്ങളെ വേണ്ടെന്നുവയ്ക്കുക, കാരുണ്യവധം നടത്തുക തുടങ്ങിയവ സമൂഹത്തിൽ വർധിക്കുന്നത് അപകടകരമാണ്. കത്തോലിക്കാ വിശ്വാസം ജീവൻ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും എല്ലാവരോടും ആവശ്യപ്പെടുന്നുണ്ടെന്നും മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു.
ആശുപത്രി ലോക്കൽ മാനേജർ സിസ്റ്റർ ടെസി കുര്യൻ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഹെലൻമേരി, സീറോ മലബാർ പ്രോലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, അല്മായ ഫോറം സെക്രട്ടറി ജോസ് വിതയത്തിൽ, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ജോസഫ് കല്ലറയ്ക്കൽ, സഹവികാരി ഫാ. ബിബിൻ പറന്പി, നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ തെരേസ്, ഗൈനക്കോളജി വിഭാഗത്തിലെ ഡോ. പ്രേമ ജോർജ്, സിസ്റ്റർ ഡോ. സൗമ്യ തോമസ്, സിസ്റ്റർ ഡോ. ജോഫി, ഡോ. ശാന്തകുമാരി, ഡോ. ശാന്ത ജോർജ്, ഡോ. ശ്രുതി, പിആർഒ സാജൻ പൗലോസ് എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി ജനിച്ച മുപ്പതു കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും ഗർഭിണികളെയും മേജർ ആർച്ച്ബിഷപ്പും പ്രോലൈഫ് പ്രവർത്തകരും സന്ദർശിച്ചു പ്രാർഥിച്ചു. മാതാപിതാക്കൾക്കു മധുരം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.