ചോദ്യപേപ്പർ ചോർച്ച: അധ്യാപകനു സസ്പെൻഷൻ
ചോദ്യപേപ്പർ ചോർച്ച: അധ്യാപകനു സസ്പെൻഷൻ
Monday, March 27, 2017 1:35 PM IST
തിരുവനന്തപുരം: എസ്എസ്എൽസി കണക്കുപരീക്ഷയുടെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു പേർക്കെതിരേ നടപടി. ചോദ്യപേപ്പർ തയാറാക്കിയ ആറ്റിങ്ങൽ സ്വദേശിയും കണ്ണൂർ ചെറുകുന്ന് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ സുജിത്കുമാറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.

ചോദ്യപേപ്പർ തയാറാക്കുന്ന പാനലിന്‍റെ അധ്യക്ഷനായ മലപ്പുറം സ്വദേശിയും റിട്ട. എഇഒയുമായ കെ.ജി. വാസുവിനെ പരീക്ഷാ ചുമതലകളിൽനിന്നു വിലക്കി.
ആരോപണം സംബന്ധിച്ചു നടത്തിയ പരിശോധനയിൽ സുജിത്കുമാർ, കെ.ജി. വാസു എന്നിവർക്കെതിരേ നടപടി വേണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ് ശിപാർശ ചെയ്തിരുന്നു. കണക്കുപരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കിയതിൽ ഉത്തരവാദപ്പെട്ടവർക്കു വീഴ്ച പറ്റിയെന്ന് ഉഷാ ടൈറ്റസ് നടത്തിയ അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണു നടപടി.

ഇനിയൊരു ഉത്തരവുണ്ടാകുംവരെ ചോദ്യപേപ്പർ തയാറാക്കൽ, മേൽനോട്ടം, മൂല്യനിർണയം തുടങ്ങി പരീക്ഷാസംബന്ധമായ എല്ലാ ജോലികളിൽനിന്നും ഇരുവരെയും വിലക്കി. സ്വകാര്യ സ്ഥാപനങ്ങൾക്കായി ചോദ്യപേപ്പറുകൾ തയാറാക്കാറുള്ള സുഹൃത്തിന്‍റെ സഹായത്തോടെയാണ് സുജിത് കുമാർ പൊതുപരീക്ഷയുടെ ചോദ്യപേപ്പറുണ്ടാക്കിയതെന്നാണു സംശയിക്കുന്നത്. ചോദ്യപേപ്പർ സ്വീകരിക്കുന്നതിനു മുമ്പു വേണ്ട പരിശോധനകൾ നടത്താതെ വാസുവും വീഴ്ച വരുത്തിയെന്നാണു റിപ്പോർട്ട്. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അംഗമാണു വാസു.


പൊതുവിദ്യാഭ്യാസ സെക്രട്ടറി വിശദമായ റിപ്പോർട്ട് വ്യാഴാഴ്ച സർക്കാരിനു നൽകും. സംഭവം ആസൂത്രിതമാണോ, കൂടുതൽ പേർ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നൊക്കെ കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തും.

മലപ്പുറം അരീക്കോട് തോട്ടുമുക്കത്തെ ഒരു സ്വകാര്യ സ്ഥാപനം തയാറാക്കിയ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ പരീക്ഷയ്ക്കുവേണ്ടി തയാറാക്കിയ ചോദ്യപേപ്പറിലും കടന്നുകൂടിയെന്നാണ് ആരോപണം. ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകൻ സ്വകാര്യ സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. പരാതി ഉയർന്നതിനെത്തുടർന്ന് പരീക്ഷാവകുപ്പിലെ ജോയിന്‍റ് കമ്മീഷണറെ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതോടെയാണ് പരീക്ഷ റദ്ദാക്കി വീണ്ടും നടത്താൻ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.