പത്തനംതിട്ട: അടൂർ ഫിലിപ്പ് എന്ന എൻജിനിയർ കടന്നുവന്നതു പൂമെത്തകളിലൂടെയായിരുന്നില്ല. സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളെ പലരും ചോദ്യം ചെയ്തെങ്കിലും അദ്ദേഹം തളർന്നില്ല. എന്നാൽ, ഇന്നിപ്പോൾ ഫിലിപ്പ് നടുക്കടലിലാണ്. ആരെങ്കിലും തന്നെ കൈപിടിച്ചു കയറ്റുമെന്ന പ്രതീക്ഷയാണു ഫിലിപ്പിന് ഇപ്പോഴുള്ളത്. നൂതന സാങ്കേതിക ആശയങ്ങളാണു ഫിലിപ്പിനെ എന്നും വ്യത്യസ്തനാക്കിയത്.
കേരളത്തിന്റെ പ്രത്യേകമായ സാഹചര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന സാങ്കേതികവിദ്യ. പാലങ്ങൾക്കും റോഡുകൾക്കും പുതിയ സാങ്കേതികവിദ്യ ഫിലിപ്പ് നിർദേശിക്കുന്നുണ്ട്. കെട്ടിടങ്ങളുടെ നിർമിതിയിൽ കാലാവസ്ഥയ്ക്കനുസൃതമായ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ ആയുസ് കുറയുമെന്ന് അദ്ദേഹം പറയുന്നു. ജലസംരക്ഷണം അനിവാര്യമായ കാലഘട്ടത്തിൽ മഴവെള്ള സംഭരണത്തിനും കിണർ റീച്ചാർജിംഗിനുമൊക്കെ ഫിലിപ്പ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ജനപ്രിയമായി.
അടൂർ തട്ട മങ്കുഴിയിൽ ഫിലിപ്പ് പിഡബ്ല്യുഡിയിൽ എൻജിനിയറായിരുന്നു. ഒരു എൻജിനിയർക്കു സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനുള്ള ശേഷിയുണ്ടോയെന്നു ചോദിച്ചവരുണ്ട്. പക്ഷേ, അവർക്കുത്തരം ഫിലിപ്സ്മാൻ ടെക്നോളജിയാണ്.
കെട്ടിടങ്ങളുടെ ചോർച്ച മുതൽ ജലമലിനീകരണം വരെ എല്ലാ പ്രശ്നങ്ങൾക്കും ഫിലിപ്സ് മാൻ ടെക്നോളജിയിൽ പ്രതിവിധിയുണ്ടായി. തന്റെ ടെക്നോളജി അദ്ദേഹം ജോലി ചെയ്ത മേഖലയിൽതന്നെ ആദ്യം നേട്ടമാക്കി. ചോർച്ചമൂലം പല സർക്കാർ കെട്ടിടങ്ങളും ബലക്ഷയം നേരിട്ട സമയത്താണു പത്തനംതിട്ടയിൽ പിഡബ്ല്യുഡി എൻജിനിയറായിരുന്ന അടൂർ ഫിലിപ്പ് തന്റെ ദൗത്യം ഏറ്റെടുത്തത്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനാണ് അദ്ദേഹം ആദ്യമായി തന്റെ ടെക്നോളജി ഉപയോഗപ്പെടുത്തി ബലപ്പെടുത്തിയത്. പിന്നാലെ ഫിലിപ്പിന്റെ മേൽനോട്ടത്തിൽ മറ്റു നിരവധി കെട്ടിടങ്ങളിലും ഇതേ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി. ഇതിലൂടെ സർക്കാരിനു വൻ ലാഭമുണ്ടായി.
പേറ്റന്റ് എടുക്കാൻ സമ്മർദമുണ്ടായെങ്കിലും തന്റെ സാങ്കേതികവിദ്യ തുറന്ന പുസ്തകംപോലെ ആവശ്യപ്പെട്ടവർക്കെല്ലാം നൽകി. ഇന്നു കേരളത്തിലെ പല കെട്ടിട കരാറുകാരും ഫ്ളാറ്റ് നിർമാതാക്കളുമൊക്ക ഫിലിപ്സ് മാൻ ടെക്നോളജിയിലാണു നിർമാണം നടത്തുന്നത്. യുവ എൻജിനിയർമാർ ഈ സാങ്കേതികവിദ്യയെ സ്വീകരിച്ചുവരുന്നു. വെട്ടിപ്പും തട്ടിപ്പുകളുമില്ലാതെ ഫിലിപ്സ്മാൻ ടെക്നോളജി ഉപയോഗിക്കുന്നവർക്ക് ഈടും കെട്ടിടങ്ങൾക്കും ദീർഘായുസുമൊക്കെ അടൂർ ഫിലിപ്പ് വാഗ്ദാനം ചെയ്യുന്നു. കോടികണക്കിനു രൂപ ഇതിനോടകം പൊതുമരാമത്ത് വകുപ്പിനു ലാഭമുണ്ടാക്കി.
മഴവെള്ള സംഭരണത്തിനും കിണർ റീച്ചാർജിംഗിനുമായി ഫിലിപ്പ് രൂപകല്പന ചെയ്ത സാങ്കേതികവിദ്യയാണ് ജനപ്രീതി നേടിയ മറ്റൊരു സംരംഭം. നിരവധി ലേഖനങ്ങളിലൂടെ ഈ സാങ്കേതിക വിദ്യയും അനേകമാളുകൾക്കു പ്രയോജനപ്പെട്ടു. സംസ്ഥാന ജലസേചനവകുപ്പടക്കം തന്റെ പദ്ധതികൊണ്ടു ലാഭമുണ്ടാക്കി. ചേറുജലം ശുദ്ധീകരിച്ചു കുടിവെള്ളമാക്കിയും മഴവെള്ളം സംഭരിച്ചുമെല്ലാം ഫിലിപ്പ് നടത്തിയ പ്രവർത്തനങ്ങളിലൂടെ തട്ടയിലും പരിസരങ്ങളിലും ഇന്നിപ്പോൾ ജലക്ഷാമം ഇല്ല.
ആവർത്തന ചെലവില്ലാതെ വൈദ്യുതി, പാലം നിർമാണത്തിനു പുതിയ സാങ്കേതികവിദ്യ, ഭൂഗർഭ ജലത്തിന്റെ സംരക്ഷണം, ചേറുജലം ഉപയോഗയോഗ്യമാക്കുന്ന പദ്ധതി, റെഡിമെയ്ഡ് ടോയ്ലറ്റ്, മടക്കാവുന്ന പാലം, നടപ്പാലം, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങി അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ തയാറാക്കിയ പദ്ധതികൾ ഏറെ.
പാനമയിൽനിന്നാണ് ഫിലിപ്പ് എൻജിനിയറിംഗിൽ എംഎസ് നേടിയത്. എണ്ണഖനനം, കടലിൽനിന്നു കുടിവെള്ളം, വൻകിട നിർമാണം, അണക്കെട്ട്, റോഡ്, ആശുപത്രി, കനാൽ, ബ്രേക്ക് വാട്ടർ, ഭൂകന്പ പ്രതിരോധം, ഡ്രെഡ്ജിംഗ് തുടങ്ങിയ മേഖലകളിൽ മൂന്നരപതിറ്റാണ്ടായി അദ്ദേഹം കൈവച്ചിട്ടുണ്ട്.
അറിവുകൾ നേടാനുള്ള വ്യഗ്രത ഇപ്പോഴുമുണ്ട്. ഒപ്പം ഇതു പകർന്നു നൽകാനും മടി കാട്ടാറില്ല. വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ അദ്ദേഹം ലോകത്തിനു മുന്പിൽ തുറന്നു കാട്ടാറുണ്ട്. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും സംസ്ഥാന മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും സെക്രട്ടറിമാർക്കുമൊക്കെ ഫിലിപ്പ് ഇതു വിവരിച്ചു കത്തെഴുതിയിട്ടുണ്ട്. ചിലരൊക്കെ പ്രതികരിക്കും. ചില വകുപ്പുകൾ പഠനം നടത്തി അനുകൂല റിപ്പോർട്ടുകൾ അയച്ചു.
അത്തരത്തിൽ കേരളത്തിലെ വസ്തു സർവേ ഡിജിറ്റലൈസ് ചെയ്യുന്നതു സംബന്ധിച്ച് അടൂർ ഫിലിപ്പ് ദീപികയിൽ എഴുതിയ ലേഖനം ഹൈക്കോടതിയിലുമെത്തി. കോടതി നൽകിയ നിർദേശപ്രകാരം ഫിലിപ്പിന്റെ നിർദേശങ്ങളെ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സർവേ ആരംഭിച്ചത് ഏറെ സന്തോഷമാണ്. എന്നാൽ, സർക്കാർ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥർ തനിക്കു പാര വച്ചതായും ഫിലിപ്പ് പറയുന്നു. സർക്കാരിനു ലാഭമുണ്ടാക്കാവുന്ന പദ്ധതികളോടും സാങ്കേതിക വിദ്യകളുടെ വികസനത്തിനും ഫിലിപ്പിനോടു നീതി പുലർത്തിയിട്ടില്ല.
തന്റെ സാങ്കേതികവിദ്യയിൽ നൂതന സംരംഭങ്ങൾ ആരംഭിക്കണമെന്ന ആഗ്രഹമാണു ഫിലിപ്പിനെ പ്രതിസന്ധിയിലെത്തിച്ചത്. യുവസംരംഭകർ ഈ മേഖലയിലേക്കു വരണമെന്നും സ്വന്തമായ സാങ്കേതികവിദ്യ വികസിപ്പിച്ചാൽ നമ്മുടെ പഴഞ്ചൻ രീതികളെ മാറ്റി ചെലവുകുറഞ്ഞ നിർമാണ പ്രക്രിയകൾക്കും പ്രകൃതി സംരക്ഷണത്തിനും തുടക്കമിടാമെന്നും ഫിലിപ്പ് ആശിച്ചു. ഫിലിപ്സ്മാൻ ടെക്നോളജി അദ്ദേഹം 2008ലാണ് പൊതുവായി അവതരിപ്പിച്ചത്. സ്വന്തം നാടിന്റെ മനോഭാവം ഇതിനോടകം മനസിലാക്കിയ ഫിലിപ്പ് പക്ഷേ നിരാശനായില്ല. വൻമുതൽ മുടക്ക് വേണ്ടിവരുന്ന പദ്ധതിക്കായി അദ്ദേഹം ബാങ്കുകളെ സമീപിച്ചു. പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും അടൂരിലെ ഒരു ദേശസാൽകൃത ബാങ്ക് 2013ൽ മൂന്നു കോടി രൂപ വാഗ്ദാനംചെയ്തു.
വീടും വസ്തുക്കളും ജാമ്യമായി നൽകിയാൽ അഞ്ചുകോടി രൂപവരെ വായ്പ നൽകാമെന്നും ബാങ്ക് വാഗ്ദാനം ചെയ്തു. 1.75 ഏക്കർ വസ്തു ഈടു നൽകി. വിശദമായ പ്രോജക്ട് റിപ്പോർട്ട് അടക്കം അപേക്ഷവച്ചു. വായ്പയ്ക്കു പ്രാഥമികാനുമതി നൽകിയ ബാങ്ക് 2014ൽ 50 ലക്ഷം അനുവദിച്ചു. ബാക്കി പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ കൈവശമുണ്ടായിരുന്ന 1.25 കോടി രൂപ കൂടി മുതൽ മുടക്കി ഫിലിപ്പ് വർക്ക് ഷോപ്പും ഓഫീസും തുറന്നു. മെഷീനറികളും വാങ്ങി. എന്നാൽ, പിന്നീടു ബാങ്ക് കാലുവാരിയതോടെ ഫിലിപ്പ് വിഷമവൃത്തത്തിലായി. ബാക്കിത്തുക നൽകിയില്ലെന്നു മാത്രമല്ല, അഞ്ചു കോടി രൂപയ്ക്കു ജാമ്യം നൽകിയ വസ്തുവകകൾ ബാങ്കിന്റെ നിയന്ത്രണത്തിലുമായി. 50 ലക്ഷം രൂപയുടെ പലിശയും മുതലും തിരികെ അടയ്ക്കാനും നിർവാഹമില്ല. ഇതോടെ ഫിലിപ്സ്മാൻ ടെക്നോളജിയിൽ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയിലാണ് അടൂർ ഫിലിപ്പ്. ബാങ്കിലെ ഉദ്യോഗസ്ഥരുടെ ചേരിപ്പോരാണു പ്രശ്നങ്ങളിലേക്കു വലിച്ചിഴച്ചത്. ഓംബുഡ്സ്മാനിലടക്കം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. പല വാതിലുകളും മുട്ടി. ഇനിയിപ്പോൾ ആരെങ്കിലും മുതൽമുടക്കി തന്റെ സംരംഭത്തെ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഫിലിപ്പ്.
ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.