പാലക്കാട്: ബഹുരാഷ്ട്രകുത്തുക കമ്പനിയായ കൊക്കക്കോളയ്ക്കെതിരായ രണ്ടാംഘട്ട അനിശ്ചിതകാല സത്യഗ്രഹ സമരത്തിനു കളക്ടറേറ്റിനു മുന്നിൽ തുടക്കം. കഴിഞ്ഞ 15 വർഷമായി തുടരുന്ന അതിജീവന സമരത്തിന്റെ തുടർച്ചയായാണു സത്യഗ്രഹം ആരംഭിച്ചിട്ടുള്ളത്.
ഇന്ത്യയുടെ വാട്ടർമാൻ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്രസിംഗ് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ സ്വത്തായ ജലത്തിനുമേൽ ആരും അധികാരം ചെലുത്തേണ്ടെന്നും ജലം പൊതുസ്വത്താണെന്നും ഡോ. രാജേന്ദ്രസിംഗ് പറഞ്ഞു. നാല്പത്തിനാല് നദികളാൽ സമൃദ്ധമായ കേരളത്തിൽ ഇതുപോലൊരു ജല സമരം ദുഃഖകരമാണ്.
ഈ സമരം ലോകത്തിനുതന്നെ മാതൃകയാണ്. ജലം ഒരു കമ്പനിയുടെയും സ്വകാര്യ കുത്തകയല്ല.
പ്ലാച്ചിമടയിലെ ജനങ്ങൾക്കു നഷ്ടപരിഹാരം നൽകേണ്ടതു കൊക്കകോള കമ്പനിയാണ്. ആ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കേണ്ടതു സർക്കാരിന്റെ കടമയാണ്.അതിനുവേണ്ടിയുള്ള സമരത്തിനു പൂർണപിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യദാർഢ്യസമിതി സംസ്ഥാന ചെയർമാൻ അമ്പലക്കാട് വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഷ്ടപരിഹാര-ട്രിബ്യൂണൽ രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ക്ലേശബാധിതർക്ക് അടിയന്തര ഇടക്കാല സഹായം അനുവദിക്കുക, പട്ടിക ജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരം കോളക്കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുക, കോളയുടെ ആസ്തികൾ കണ്ടുകെട്ടുക, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജലമലിനീകരണം തടയൽ നിയമപ്രകാരം കോളക്കമ്പനിക്കെതിരേ ക്രിമിനൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. 100 ദിവസ സമരത്തിനാണു സമര സമിതി നേതൃത്വം നല്കുന്നത്.
ചടങ്ങിൽ പത്രപ്രവർത്തകനായ പി. സുരേഷ്ബാബു രചിച്ച പ്ലാച്ചിമട ജലത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്ലാച്ചിമട സത്യഗ്രഹിയായ കന്നിയമ്മയ്ക്കു നൽകി ഡോ. രാജേന്ദ്രസിംഗ് നിർവഹിച്ചു. പ്ലാച്ചിമട സമരത്തെക്കുറിച്ചു പറയുന്ന ‘കോർപറേറ്റ് വാഴ്ചയുടെ വഴിയടച്ച സമര നാൾവഴികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സത്യഗ്രഹിയായ ശാന്തിക്കു നൽകി അദ്ദേഹം നിർവഹിച്ചു. പുസ്തകത്തിന്റെ ഡിജിറ്റൽ പ്രകാശനവും നടന്നു.
അമ്പലക്കാട് വിജയൻ, ടി.കെ. വാസു, എം. സുലൈമാൻ,ശാന്തി, കെ.വി. ബിജു, ആർ. വിജയൻ, പി.വി. വിജയരാഘവൻ, വിജയരാഘവൻ ചേലിയ, കെ. മായാണ്ടി, ജോഷി ജേക്കബ്, ടി. ഷാക്കിർ, ടി.കെ. രാജൻ, പുതുശേരി ശ്രീനിവാസൻ, ഡി. കാർത്തികേയൻ, എം.എൻ. ഗിരി, റോബിൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.