മലപ്പുറം: മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവായി ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ എം.കെ. മുനീറിനെ തെരഞ്ഞെടുത്തു. വി.കെ. ഇബ്രാഹിംകുഞ്ഞാണ് ഉപനേതാവ്. ടി.എ. അഹമ്മദ് കബീറിനെ സെക്രട്ടറിയായും വിപ്പ് ആയി എം. ഉമ്മറിനെയും തെരഞ്ഞെടുത്തു. കെ.എം.ഷാജിയാണ് ട്രഷറർ. ഇന്നലെ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട്ട് ചേർന്ന നേതൃയോഗത്തിലാണു തീരുമാനം.
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ പാർട്ടി ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ച സാഹചര്യത്തിലാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുപദവിയും പാർട്ടി നേതാവ് തന്നെ വഹിക്കും.
മുസ്ലിം ലീഗിന്റെ എല്ലാ എംഎൽഎമാരെയും വെവ്വേറെ വിളിച്ച് അഭിപ്രായമാരാഞ്ഞാണ് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുത്തത്.
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനു വിജ്ഞാപനം ഇറങ്ങിയ ശേഷമേ സ്ഥാനാർഥിയെ തീരുമാനിക്കൂ എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 27ന് പഴയ നിയമസഭാമന്ദിരത്തിൽ നടത്തുന്ന ചരിത്ര സമ്മേളനത്തിനു ശേഷം എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അവലോകനം കോഴിക്കോട്ട് മേയ് 13 നു ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ നടക്കുമെന്നു നേതാക്കൾ അറിയിച്ചു.
യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എംപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പി.വി. അബ്ദുൾ വഹാബ് എംപി, എംഎൽഎമാരായ എം.കെ. മുനീർ, പി.കെ. അബ്ദുറബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി, എൻ.എ. നെല്ലിക്കുന്ന്, കെ.എം. ഷാജി, പാറക്കൽ അബ്ദുള്ള, ടി.എ. അഹമ്മദ് കബീർ, പി. അബ്ദുൾ ഹമീദ്, സി. മമ്മൂട്ടി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, പി. ഉബൈദുള്ള എം. ഉമ്മർ, പി.കെ. ബഷീർ, അഡ്വ. എൻ. ഷംസുദീൻ, പി.ബി. അബ്ദുൾ റസാഖ്, ടി.വി. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.