തിരുവനന്തപുരം: വർത്തമാനകാല മാധ്യമപ്രവർത്തന രംഗത്ത് എന്തോ ചില പ്രശ്നങ്ങളുണ്ടെന്നും മുതിർന്ന മാധ്യമ പ്രവർത്തകർ പുതിയ തലമുറയിലെ സഹപ്രവർത്തകർക്കു ധാർമിക മാധ്യമപ്രവർത്തനം മനസിലാക്കിക്കൊടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2015 ലെ സംസ്ഥാന മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവർ മാത്രമല്ല, മാധ്യമ രംഗത്തെ തന്നെ ഒട്ടേറെ മുതിർന്നവർ ഇന്നത്തെ മാധ്യമ പ്രവർത്തന രീതിയെ വിമർശിക്കുന്നുണ്ട്. ഇത്തരം വിമർശനങ്ങൾ അംഗീകരിക്കാൻ മാധ്യമങ്ങൾ തയാറാകണം. സർക്കാരിന്റെ വീഴ്ചകളോ കുറവുകളോ ചൂണ്ടിക്കാട്ടി വിമർശിക്കുന്നതിനെ സ്വാഗതം ചെയ്യും. എന്നാൽ, വിമർശനത്തിനു മറുപടിയായി സത്യാവസ്ഥ ചൂണ്ടിക്കാട്ടിയാൽ അതിനെ എതിർക്കുന്ന രീതി സമീപകാലത്ത് ഉയർന്നു വരികയാണ്.
മാധ്യമപ്രവർത്തനം ആത്മാഭിമാനവും ധാർമികതയും ഒരുപോലെ ഉയർത്തിപ്പിടിക്കേണ്ട രംഗമാണ്. ധാർമികത ചോർന്നുപോയാൽ ആത്മാഭിമാനം പോകും. പത്രമാധ്യമരംഗത്തെ ഒരാൾ ചെളിക്കുണ്ടിൽ വീണാൽ ഈ രംഗം മൊത്തം ജീർണത ബാധിച്ചതായി ചിത്രീകരിക്കപ്പെടും. ഇത് അനുവദിക്കാൻ പാടില്ല.
അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പിഴവുകൾ കണ്ടെത്തി പുറത്തുകൊണ്ടുവരിക എന്നത് തന്നെയാണ് മാധ്യമങ്ങളുടെ പ്രധാനധർമം. ചരിത്രം പരിശോധിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട അഭിമാനകരമായ ഒരുപാട് ഏടുകൾ കണ്ടെത്താനും സാധിക്കും. സ്വദേശാഭിമാനി നാടുകടത്തപ്പെട്ടത് തന്നെ അധികാര കേന്ദ്രങ്ങൾക്കെതിരെ ശബ്ദിച്ചതുകൊണ്ടാണ്. അങ്ങനെ വളർന്നതാണ് കേരളത്തിലെ പത്രപ്രവർത്തനരംഗം. ആ പാരമ്പര്യമാണ് ഉയർത്തിപ്പിടിക്കേണ്ടത്.
ഇപ്പോൾ മാധ്യമ രംഗത്തു നിലനിൽക്കുന്ന അനാരോഗ്യകരമായ മത്സരമാണ് അനാവശ്യ വിവാദങ്ങൾക്കു കാരണം. വൈകുന്നേരങ്ങളിലെ ചാനൽ ചർച്ചയ്ക്ക് ഒരു വിഷയമുണ്ടാക്കുക എന്നത് ഇപ്പോൾ പല റിപ്പോർട്ടർമാരുടെയും അധിക ജോലിയായി മാറിയിട്ടുണ്ട്. തർക്കസാധ്യതയും എരിവും പുളിയുമൊക്കെ ഉള്ള വിഷയം തേടുകയാണു റിപ്പോർട്ടർമാർ.
സമൂഹം ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്ന് ഇനിയെങ്കിലും മനസിലാക്കണം. ചർച്ചകൾ കണ്ട് എന്തിനു സമയം പാഴാക്കണമെന്ന ചിന്ത ജനങ്ങൾക്ക് ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.ഈ തിരിച്ചറിവ് വ്യാപകമായാൽ എന്താകും സ്ഥിതിയെന്ന് ആലോചിക്കണം. പത്രപ്രവർത്തകരുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്കു വേണ്ടി എന്തു ചെയ്യാനാകുമെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനറൽ റിപ്പോർട്ടിംഗിനുള്ള പുരസ്കാരം ദീപിക റിപ്പോർട്ടർ രഞ്ജിത് ജോണ് മുഖ്യമന്ത്രിയിൽ നിന്നു സ്വീകരിച്ചു. ടി.സോമൻ (മാതൃഭൂമി, വികസനോന്മുഖ റിപ്പോർട്ടിംഗ്), ടി.കെ.സുജിത് (കേരള കൗമുദി, കാർട്ടൂണ്), റസൽ ഷാഹുൽ(ന്യൂസ് ഫോട്ടോഗ്രഫി, മനോരമ), ബിജു പങ്കജ് (മാതൃഭൂമി ന്യൂസ്, ടിവി റിപ്പോർട്ടിംഗ്), ബിനു തോമസ് (മാതൃഭൂമി ന്യൂസ്, ടിവി ന്യൂസ് കാമറ), ബിനീഷ് ബേബി (ടിവി ന്യൂസ് എഡിറ്റിംഗ്, മനോരമ ന്യൂസ്), വി. സജീവ് (മനോരമ ന്യൂസ്, ന്യൂസ് കാമറ പ്രത്യേക പരാമർശം) എന്നിവരും അവാർഡ് ഏറ്റുവാങ്ങി.മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.