കൊച്ചി: ഭാരത കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടപ്പാക്കിവരുന്ന ആശാകിരണം കാൻസർ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി, വെൽഫയർ സർവീസസ് എറണാകുളം, സമൃദ്ധി എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി, കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന കേശദാന ക്യാന്പും വിഗ് വിതരണോദ്ഘാടനവും ഇന്നു നടക്കും. രാവിലെ പത്തിനു ഹൈക്കോടതിക്കു സമീപമുള്ള ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോണ്‍. മാത്യൂ കല്ലിങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഹൈബി ഈഡൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തും. കാൻസർ രോഗ ചികിത്സയെ തുടർന്ന് മുടി നഷ്ടപ്പെട്ടവർക്കുള്ള വിഗ് വിതരണോദ്ഘാടനം സൊലേസ് ചാരിറ്റബിൾ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷീബ അമീർ നിർവഹിക്കും. ലിസി ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറന്പിൽ, എറണാകുളം ജനറൽ ആശുപത്രി പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഡോ. മോഹൻ, സെന്റ് ആൽബർട്സ് കോളജ് പ്രിൻസിപ്പൽ ഡോ. എം.എൽ. ജോസഫ്, കാരിത്താസ് ഇന്ത്യ സോണൽ മാനേജർ ഡോ. വി.ആർ. ഹരിദാസ്, സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ആന്റണി റാഫേൽ കൊമരംചാത്ത് എന്നിവർ പ്രസംഗിക്കും.
കേശദാന ക്യാന്പിനോടനുബന്ധിച്ച് കാൻസർ ബോധവത്കരണ തെരുവ് നാടകം, ഒപ്പ് ശേഖരണ യജ്ഞം, ഭിന്നശേഷിക്കാരായ അംഗങ്ങളുടെ ഗാനമേള (സഹൃദയ മെലഡീസ്), ആശാകിരണം തട്ടുകട എന്നിവയും ഉണ്ടാകും. കേരളത്തിലെ 31 കത്തോലിക്കാ രൂപതകളുടെ സഹകരണത്തോടെ കാൻസർ രോഗികളെ കണ്ടെത്തി ചികിത്സ, പാലിയേറ്റീവ് കെയർ സഹായങ്ങൾ നല്‍കുന്നതിന് കാൻസർ നിർണയ ബോധവത്കരണ ക്യാന്പുകൾ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, കുടുംബ കൃഷി പ്രോത്സാഹന പദ്ധതികൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ഇൻഷ്വറൻസ് പദ്ധതികൾ തുടങ്ങിയവയിലൂടെ കാൻസറിനെതിരേ പ്രതിരോധം തീർക്കുന്നതിനുമാണ് ആശാകിരണം പദ്ധതി വഴി ലക്ഷ്യമിടുന്നത്.
കാൻസർ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി, റേഡിയേഷൻ എന്നിവയെ തുടർന്ന് മുടി നഷ്ടപ്പെട്ട നിർധനരായ രോഗികൾക്ക് സൗജന്യമായി വിഗ് നല്‍കുന്നതിനാണു കേശദാനം പദ്ധതിയിലൂടെ മുടി സമാഹരിക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, കാരിത്താസ് ഇന്ത്യ സിബി പൗലോസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലാകെ ജാതിമതഭേദമെന്യ പതിനായിരത്തിലേറെ സന്നദ്ധ പ്രവർത്തകർ ആശാകിരണം പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.