കോട്ടയം: സമുദായത്തിന്റെയും സമൂഹത്തിന്റെയും അവകാശ സംരക്ഷണങ്ങൾക്കു ധീരമായ നേതൃത്വം നൽകിയ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഒരു വർഷത്തെ ശതാബ്ദി ആഘോഷങ്ങൾക്കു വർണാഭമായ തുടക്കം. ഭാരതസഭയിൽ ക്രൈസ്തവ വിശ്വാസത്തിനു ദീപം പകർന്ന തോമാശ്ലീഹായുടെയും സഭയ്ക്കു വിശുദ്ധിയുടെ പരിമളം പകർന്ന അൽഫോൻസാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ, എവുപ്രസ്യാമ്മ, മാർ മാത്യു മാക്കീൽ, പുത്തൻപറന്പിൽ തൊമ്മച്ചൻ, സിസ്റ്റർ റാണി മരിയ തുടങ്ങിയവരുടെയും ഛായചിത്രങ്ങൾ മാമ്മൻ മാപ്പിള ഹാളിൽ ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയുടെ സാന്നിധ്യത്തിൽ ചങ്ങനാ ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഏറ്റുവാങ്ങി.
വിശ്വാസവും സഭാ സ്നേഹവുമുള്ള കത്തോലിക്കരുടെ അഭിമാന പ്രസ്ഥാനമാണു കത്തോലിക്കാ കോണ്‍ഗ്രസെന്ന് ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം വെളിവാക്കുന്നതായി മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളാനും എല്ലാവർക്കും വേണ്ടി നിലകൊള്ളാനും അനീതിക്കെതിരേ പോരാടുവാനും സംഘടനയ്ക്കും സാധിക്കണമെന്നും മാർ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.
വിശാലമായ മനോഭവത്തോടെയും ഐക്യത്തോടെയും കത്തോലിക്കാ കോണ്‍ഗ്രസ് മുന്നോട്ടുപോകണമെന്നും മാർ ജോസഫ് പെരുന്തോട്ടം പതാക ഉയർത്തലിനുശേഷം നൽകിയ സന്ദേശത്തിൽ പറഞ്ഞു.
മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. ജിയോ കടവി, പ്രസിഡന്റ് വി.വി. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ബിജു പറയന്നിലം, കോട്ടയം അതിരൂപത വികാരി ജനറാൽ മോണ്‍. മൈക്കിൾ വെട്ടിക്കാട്ട്, ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കാരുവേലി, സംസ്ഥാന നേതാക്കളായ ടോണി ജോസഫ്, സാജു അലക്സ്, ഡേവിസ് പുത്തൂർ, സൈബി അക്കര, ബേബി പെരുമാലി, ഡേവിസ് തുളുവത്ത്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, ടോമി ഇളന്തോട്ടം, ജാൻസെൻ ജോസഫ് പുതുപ്പറന്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഉച്ചകഴിഞ്ഞു നടന്ന പൊതുസമ്മേളനം കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. നിധീരിക്കൽ മാണിക്കത്തനാരെപ്പോലുള്ള ക്രാന്തദർശികളുടെ ദീർഘവീക്ഷണത്തിന്റെ ഫലമായാണു കത്തോലിക്കാ കോണ്‍ഗ്രസ് രൂപം കൊണ്ടത്. ഇതര സമുദായങ്ങളോടു ചേർന്നു നിന്നു കത്തോലിക്കാ സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും നന്മയാണു പ്രസ്ഥാനം ലക്ഷ്യമിടുന്നതെന്നും മാർ മാത്യു മൂലക്കാട്ട് കൂട്ടിച്ചേർത്തു.
കാലോചിതമായ കർമപരിപാടികൾക്കുരൂപം നൽകി, കത്തോലിക്കാ കോണ്‍ഗ്രസിന്റെ അംഗബലം ശക്തിപ്പെടുത്തണമെന്നു ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ബോധിപ്പിച്ചു. കൈയേറ്റങ്ങളെ സഭ പ്രേത്സാഹിപ്പിക്കുകയില്ലെന്നും എന്നാൽ മൂന്നാറിലെ പാപ്പാത്തിചോലയിൽ കുരിശ് തകർത്ത രീതി വിശ്വാസികൾക്ക് വേദന ഉളവാക്കിയെന്നും പ്രസിഡന്റ് വി.വി. അഗസ്റ്റിൻ പറഞ്ഞു.
പള്ളികൾക്കൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ച് തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്കു നയിച്ചതിൽ കത്തോലിക്കാ കോണ്‍ഗ്രസിനും ക്രൈസ്തവ പ്രസ്ഥാനങ്ങൾക്കുമുള്ള പങ്ക് വലുതാണെന്നു ശിവഗിരി മഠം ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി വ്യക്തമാക്കി.
യുവജനങ്ങൾക്കു ശരിയായ ദിശാബോധം പകരണമെന്നും ശതാബ്ദിയൊടുനബന്ധിച്ച് വീട് ഇല്ലാത്തവർക്ക് 100 വീടുകൾ നൽകുന്ന ഭൂദാനപദ്ധതി എല്ലാ രൂപതകളും മാതൃകയാക്കണമെന്നും ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ബോധിപ്പിച്ചു.
രാജ്യത്തിന്റെ വികസനത്തിന് നിർണായക പങ്ക് വഹിച്ചിട്ടുള്ള സംഘടനയാണ് കത്തോലിക്കാ കോണ്‍ഗ്രസെന്നും, വിശാലതയുടെയും സാർവത്രികമായ ഐക്യത്തിന്റെയും മുഖമാണ് കത്തോലിക്ക കോണ്‍ഗ്രസിനെന്നും ശതാബ്ദി കർമ പദ്ധതി പ്രകാശനം ചെയ്തു മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ബിജു പറയന്നിലം, ന്യൂനപക്ഷ കമ്മീഷൻ അംഗം ബിന്ദു തോമസ്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, കെസിഎഫ് വൈസ് പ്രസിഡന്റ് സെലിൻ സിജോ, ട്രഷറർ ജോസുകുട്ടി മാടപ്പള്ളി, ടോണി ജോസഫ്, സാജു അലക്സ്, സൈബി അക്കര, ഡേവീസ് പുത്തൂർ, ബേബി പെരുമാലി, ഡേവീസ് തുളുവത്ത്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ തുടങ്ങിയവരും പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.