കണ്ണൂർ: മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി തുടങ്ങിയ ജലജന്യ രോഗങ്ങൾക്കെതിരേ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കർമപദ്ധതി തയാറാക്കിയതായി ദേശീയ പ്രസിഡന്റ് ഡോ. സന്തോഷ് സോഹൻസ് . ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കണ്ണൂർ ചേംബർ ഹാളിൽ സംഘടിപ്പിച്ച ശിശുരോഗ ചികിത്സാവിദഗ്ധരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സർക്കാർ, സർക്കാരേതര സംഘങ്ങളുമായി ചേർന്ന് പ്രതിരോധപ്രവർത്തനങ്ങൾ നടത്തും. ചെലവുകുറഞ്ഞ മികച്ച ചികിത്സാസംവിധാനം വഴി പല രോഗങ്ങളെയും തടയാനാകും. പ്രതിരോധ കുത്തിവയ്പുകൾ കുഞ്ഞിന്റെ മൗലികാവകാശമാണ്. ഉത്തരേന്ത്യയിൽ കുടിൽവ്യവസായമായി നടത്തുന്ന ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ ജനറിക് പേരുകളിൽ അടിച്ചേൽപ്പിക്കുന്നത് രോഗാണുകൾക്ക് കൂടുതൽ കരുത്താർജിക്കാനും അവ മാരകമാകാനും കാരണമാകും. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കാനാകുകയുള്ളൂവെന്നും ഡോ. സന്തോഷ് സോഹൻസ് പറഞ്ഞു.
സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. വെങ്കിടേശ്വരൻ അധ്യക്ഷത വഹിച്ചു. ഡോ. അനന്ത കേശവൻ, ഡോ. സന്തോഷ്, ഡോ.റിയാസ് എന്നിവർ പ്രസംഗിച്ചു. ഡോ. ഹർഷ പ്രസാദ് (മംഗളൂരു), ഡോ. രാജീവ് (സിംഗപ്പൂർ), ഡോ. സുകുമാരൻ, ഡോ. എം.ടി.പി. മുഹമ്മദ്, ഡോ. ജയചന്ദ്രൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രതിനിധികളായി ഇരുന്നൂറോളം ശിശുരോഗ വിദഗ്ധർ പങ്കെടുത്തു.
കുട്ടികളിലെ ആസ്തമ, തൈറോയ്ഡ് രോഗങ്ങൾ, നവജാതശിശുക്കളുടെ രോഗങ്ങൾ, ഹൃദ്രോഗം, അണുബാധ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക സെഷനുകൾ നടന്നു. ഡോ. റോയ് പുളിക്കൻ, ഡോ. നന്ദകുമാർ, ഡോ. പ്രശാന്ത്, ഡോ. സുൽഫിക്കൽ അലി, ഡോ. അജിത്, ഡോ. സുഷമ പ്രഭു, ഡോ. വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.