കോഴിക്കോട്: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ലത്തീൻ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ അവകാശ സംരക്ഷണ മാർച്ച് സർക്കാരിന് കനത്ത താക്കീതായി. കോഴിക്കോട്,കണ്ണൂർ, സുൽത്താൻപേട്ട് രൂപതകളിലെ നൂറുകണക്കിന് വിശ്വാസികൾ അണിനിരന്ന ഉത്തരമേഖലാ മാർച്ച് കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ഡോ. തോമസ് പനയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ഏറെ അവഗണിക്കപ്പെടുന്ന ലത്തീൻ സഭാ വിശ്വാസികളെ കൈപിടിച്ചുയർത്താൻ ഇനിയെങ്കിലും സർക്കാരുകൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സർക്കാരിന് ചില തെറ്റിദ്ധാരണകളുണ്ട്. ഇതുമൂലം അർഹരായവർക്ക് ലത്തീൻ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ല. വില്ലേജ് ഓഫീസറോ, ബിഷപ്പോ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് വിവിധ സംവരണങ്ങൾക്ക് പരിഗണിക്കാമെന്ന ഉത്തരവ് നിലനിൽക്കെ, ചില ഉദ്യോഗസ്ഥർ ഇത് പാലിക്കുന്നില്ല. ഒട്ടേറെ അവാന്തര വിഭാഗങ്ങളുള്ള ലത്തീൻ സമുദായാംഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള തടസങ്ങൾ അടിയന്തരമായി നീക്കണം. തീരദേശങ്ങളിൽ കഴിയുന്ന ലത്തീൻ സഭാ വിശ്വാസികളോട് കൂടുതൽ മാനുഷിക പരിഗണന പുലർത്തണം- അദ്ദേഹം ആവശ്യപ്പെട്ടു.
കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. കോഴിക്കോട് രൂപത ഡയറക്ടർ ഫാ.പോൾ ആൻഡ്രൂസ്, കണ്ണൂർ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, ഫാ.എം.ജെ.മാർസലിൻ, ഫാ.ആന്റോ ഡയനീഷ്യസ്, മുൻ മേയർ സി.ജെ. റോബിൻ, കോഴിക്കോട് രൂപത പ്രസിഡന്റ് എ.എക്സ്. നൈജു, കണ്ണൂർ രൂപത പ്രസിഡന്റ് രതീഷ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് ജോണി മുല്ലശ്ശേരി, പി.ജെ. സേവ്യർ, സുനിൽ വർഗീസ്, ബിനു എഡ്വേർഡ്, ടി.കെ. ഡേവിഡ്, ജസ്റ്റിൻ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
തീരനിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കുക, ജസ്റ്റീസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിനുശേഷം ലത്തീൻ സമുദായാംഗങ്ങൾക്ക് നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനഃസ്ഥാപിക്കുക, ഡിഗ്രി-പിജി കോഴ്സുകൾക്ക് നാലു ശതമാനമെങ്കിലും സംവരണം ഉറപ്പുവരുത്തുക, കേന്ദ്ര ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുക, ക്രൈസ്തവ വിശേഷദിവ സങ്ങളിലെ പൊതുപരീക്ഷ ഒഴിവാക്കുക, ഗാഡ്ഗിൽ റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ച് നടപ്പാക്കുക, മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വീതികൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുക, ചക്കിട്ടപ്പാറ എൻഡോസൾഫാൻ ദുരിതബാധിതർക്കും കാസർഗോഡ് മോഡൽ ആനുകൂല്യങ്ങൾ നൽകുക, തുടങ്ങി 24 ആവശ്യങ്ങൾ ഉന്നയിച്ചാണ് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.